സുരേഷ് ഗോപിയെ ബഹിഷ്കരിക്കാതെ തുറന്നുകാട്ടണമെന്ന് ആർ.രാജഗോപാൽ; സുരേഷ് ഗോപിയെ ദുർഗുണ പരിഹാര ശാലയിൽ അയക്കണമെന്ന് ആർ. കിരൺ ബാബു; മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് കേരളപത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
G

ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കൂടുതൽ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത് എന്ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്ലാർജ് ആർ.രാജഗോപാൽ.

Advertisment

കേരളപത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മാധ്യമപ്രവർത്തകനെ കേന്ദ്രമന്ത്രി ഭീഷണിപെടുത്തിയത് ഒറ്റുകാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം ആളുകളുടെ ജനാധിപത്യ വിരുദ്ധത ജനങ്ങൾക്ക് മുന്നിൽ കൂടുതൽ തുറന്നുകാട്ടണം. ഇതോടെ ജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാകും.


മാധ്യമപ്രവർത്തകത്തോടുള്ള മോശം പെരുമാറ്റത്തിൽ മാപ്പ് പറയാൻ സുരേഷ്ഗോപി തയാറാകണം. അല്ലാത്തപക്ഷം സുരേഷ്ഗോപിയുടെ വാർത്ത നൽകുമ്പോൾ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ വ്യക്തിയാണ് എന്നത് കൂടി ഒപ്പം നൽകണം.


എന്നിട്ടും തിരുത്തിയില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ പാലക്കാട് പ്രചരണം നടത്താൻ എത്തുന്ന ബിജെപി നേതാക്കളുടെ വാർത്തകളുടെ ഒപ്പം വരെ ഈ വിവരം നൽകണം. ഇങ്ങനെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എഡിറ്റർമാർ തയാറാകണമെന്നും ആർ.രാജഗോപാൽ ആവശ്യപ്പെട്ടു.

H


സുരേഷ് ഗോപിയെ ദുർഗുണപരിഹാര ശാലയിൽ അയക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി ആർ.കിരൺബാബു പറഞ്ഞു.


തൊഴിലിനോടുള്ള ഉത്തരവാദിത്വം പുലർത്തുന്നത് കൊണ്ടാണ് സുരേഷ്ഗോപി ജനപ്രതിനിധിയായി ഇരിക്കുന്ന കാലം റിപോർട്ട് ചെയ്യുമെന്നും കെയുഡബ്ലൂജെ സംസ്ഥാനസമിതി അംഗവും 24 ന്യൂസ് അസി.എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.ദിലീപ്കുമാർ പറഞ്ഞു.

ഉത്തരവാദിത്വപൂർവ്വം പെരുമാറാൻ സുരേഷ്ഗോപി തയാറാകണം. സുരേഷ്ഗോപി രാജാവും മറ്റുള്ളവർ പ്രജകളും അല്ലെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാനേജിങ് കമ്മിറ്റി അംഗവും റിപ്പോർട്ടർ ചാനൽ നോർത്ത് ഇന്ത്യ ഹെഡുമായ പിആർ സുനിൽ പറഞ്ഞു.

കെയുഡബ്ലിയുജെ സംസ്ഥാനഘടകത്തിന്റെ നിർദേശപ്രകാരമാണ് ഡൽഹിഘടകം പ്രതിഷേധയോഗം സംഘടിപ്പിച്ചത്. ഘടകം അധ്യക്ഷൻ പ്രസൂൻ എസ് കണ്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ഡി.ധനസുമോദ് സ്വാഗതം പറഞ്ഞു. എം.പ്രശാന്ത്, സി.ആർ.രജിത്, ഡൊമിനിക് സാവിയോ എന്നിവർ സംസാരിച്ചു.

Advertisment