/sathyam/media/media_files/2024/12/20/sVIjsJfg8fdBexSlH117.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജോര്‍ജ് കുര്യൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി.
ഇരട്ടക്കൊലപാതകം നേരത്തെ പ്ലാൻ ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
ഈ സാഹചര്യത്തിൽ ജോർജിന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം പരമാവധിശിക്ഷയായ വധശിക്ഷതന്നെ ലഭിക്കുമോ എന്ന് നാളെ അറിയാം.
പ്രതി കരിമ്പനാല്‍ ജോര്‍ജ് കുര്യനെതിരേ നിര്‍ണായകമായത് ശാസ്ത്രീയമായ തെളിവുകളും സാക്ഷികളായ തൊഴിലാളികളുടെ മൊഴിയുമാണ്.
കരിമ്പനാല്‍ എസ്റ്റേറ്റിലെ റൈട്ടര്‍ വില്‍സണ്‍, വീട്ടുവേലക്കാരി സുജ, വീട്ടിലെ ഡ്രൈവര്‍ മഹേഷ് എന്നിവര്‍ പ്രോസിക്യൂഷനൊപ്പം ഉറച്ച മൊഴിനല്‍കി.
ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലെ അസി. ഡയറക്ടറും ബാലിസ്റ്റിക് വിദഗ്ധനുമായ ഡോ. എസ്.എസ്. മൂര്‍ത്തി നേരിട്ടു ഹാജരായി നല്‍കിയ മൊഴിയും നിര്‍ണായകമായി.
കൊലയ്ക്ക് ഉപയോഗിച്ച റിവോള്‍വര്‍ കൊണ്ടുതന്നെയാണ് വെടിയേറ്റതെന്നും മറ്റൊരു തോക്കില്‍നിന്നുള്ള വെടികൊണ്ടല്ല മരണം സംഭവിച്ചെന്നുമായിരുന്നു മൊഴി.
പ്രതിയുടെ ഷര്‍ട്ടിലും മുറിയിലും കണ്ടെത്തിയ രക്തം കൊലചെയ്യപ്പെട്ടവരുടേതു തന്നെയാണെന്ന് ഇതേ ലാബിലെ ടെക്‌നിഷന്‍ ഡോ. എ.കെ. റാണയും മൊഴി നല്‍കി.
എറണാകുളം സൈബര്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധ മേരി ഷെറിന്‍ നല്‍കിയ മൊഴിയും നിര്‍ണായകമായി.
റിവോള്‍വര്‍ ഉപയോഗിക്കുന്നതില്‍ പ്രതിയുടെ മുന്‍ പ്രാവീണ്യം സംബന്ധിച്ച് ഇടുക്കി റൈഫിള്‍സ് ക്ലബ് സെക്രട്ടറി വി.സി. ജെയിംസും മൊഴി നല്‍കിയിരുന്നു.
കൊലയ്ക്കുശേഷം പ്രതിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസ് പരിശോധനയ്ക്കു വിധേയമാക്കി. കൃത്യത്തിനു തലേന്ന് ഇന്‍റര്‍നെറ്റില്‍ നടത്തിയ തെരച്ചില്‍ നിര്‍ണായ തെളിവായി.
കൊലപാതകം എങ്ങനെ, എപ്പോള്‍, ഏതു രീതിയില്‍ പ്രതികാരം ചെയ്യാം തുടങ്ങിയ ഗൂഗിള്‍ തെരച്ചിലുകള്‍ കോടതി തെളിവായി സ്വീകരിച്ചു.
എല്ലാ കാര്യങ്ങളും നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണെന്നും ഇനിയൊരു ഒത്തുതീര്‍പ്പിന് സാഹചര്യമില്ലെന്നും താന്‍ അറ്റകൈ തീരുമാനമെടുത്തെന്നും നിങ്ങളുടെ പേര് കേസില്‍പ്പെടാന്‍ താത്പര്യമില്ലാത്തതിനാല്‍ വീട്ടിലേക്ക് വരരുതെന്നും അടുത്ത സുഹൃത്തുക്കള്‍ക്ക് ജോര്‍ജ് കുര്യന്‍ മെസേജ് അയച്ചിരുന്നു.
എന്തു സംഭവിച്ചാലും സംഭവിക്കട്ടെയെന്നും സംഭവം തലക്കെട്ട് വാര്‍ത്തയാകുമെന്നും സഹോദരിയുമായി നടത്തിയ ചാറ്റിംഗിലുണ്ട്.
അരുതാത്തതൊന്നും ചെയ്യരുതെന്നും വീട്ടുകാരുമായി ധാരണയിലെത്തണമെന്നുമുള്ള സഹോദരിയുടെ ഉപദേശത്തിനു മറുപടിയായി ആ ഘട്ടമൊക്കെ കഴിഞ്ഞുപോയെന്നാണ് തിരികെയുള്ള മെസേജ്.
കുടുംബവീടിനോട് ചേര്‍ന്ന് പിതാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ 48 സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മാതൃസഹോദരന്‍ മാത്യൂസിന്റെ മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്.
ഇതിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ജോര്‍ജ് തന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിവയ്ക്കുകയുമായിരുന്നു.
രഞ്ജു കുര്യൻ സംഭവസ്ഥലത്തു വച്ചും മാത്യൂസ് സ്കറിയ രണ്ടാം ദിനം ആശുപത്രിയിൽ വച്ചുമായിരുന്നു മരിച്ചത്.
ഇരട്ടക്കൊലക്കേസില്‍ ഇന്നലെ കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്‌ട് സെഷന്‍സ് കോടതി ജോര്‍ജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. യാതൊരു കുറ്റബോധവും ഇല്ലാതെയായിരുന്നു പ്രതി കോടതിയിൽ വിധി കേട്ടതും.