കണ്ണൂര്‍: പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒരു ദാക്ഷിണ്യവും കാണിക്കാതെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ 38 പേജുള്ള വിധി പകര്‍പ്പ്. കോടതിയ്ക്ക് മുമ്പില്‍ ദിവ്യ അവതരിപ്പിച്ച മുഴുവന്‍ വാദങ്ങളും തള്ളിക്കൊണ്ടായിരുന്നു ഒറ്റ വാചകത്തിലുള്ള വിധി.
പക്ഷേ 38 പേജുള്ള വിധി പകര്‍പ്പില്‍ ദിവ്യയുടെ ന്യായവാദങ്ങള്‍ തള്ളുകയും പ്രൊസിക്യൂഷന്‍റെയും നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെയും വാദങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്യുന്നു.
ക്ഷണിക്കാതെ ചെന്ന് എഡിഎം നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗം നവീന്‍ ബാബുവിനെ കരുതികൂട്ടി അപമാനിക്കാന്‍ വേണ്ടിയായിരുന്നെന്നും അത് അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കി തന്നെ ആയിരുന്നെന്നുമാണ് കോടതിയുടെ നിഗമനം.
നവീന്‍ ബാബുവിനെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ദിവ്യയുടെ പ്രസംഗം. അതിനായി ക്ഷണിക്കപ്പെടാത്ത വേദിയിലെത്തിയത് ആസൂത്രിതമായ തയ്യാറെടുപ്പുകളോടെയായിരുന്നു.
/sathyam/media/media_files/2024/10/18/YBx4Sjo72n1d52vhAY5B.jpg)
പ്രസംഗം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിന്‍റെ വീഡിയോ ഗ്രാഫറോട് നേരത്തെ ആവശ്യപ്പെടുകയും ഒപ്പം കൊണ്ടവരികയുമായിരുന്നു. യോഗത്തിനു ശേഷം വീഡിയോ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
പ്രാദേശിക ചാനലിനോടും ഇത് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നവീന്‍ ബാബുവിനെ ഉപദ്രവിക്കാന്‍ വേണ്ടിയായിരുന്നു. ഇതെല്ലാം നവീന്‍ ബാബുവിന് അപമാനകരമായി മാറുകയും ഭയം ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട് - കോടതി വിലയിരുത്തി.
ഇതോടെ കേസ് മേല്‍ക്കോടതികളിലെത്തിയാലും രക്ഷയില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. അതുവരെ അറസ്റ്റ് തടഞ്ഞു വച്ചാല്‍ രാഷ്ട്രീയമായി പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ വില നല്‍കേണ്ടിവരും. പത്തനംതിട്ടയിലെയും കണ്ണൂരിലെയും പാര്‍ട്ടി ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്.
ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ദിവ്യയുടെ അറസ്റ്റ് വൈകുന്ന ഓരോ ദിവസവും ഇടതു മുന്നണിയ്ക്ക് ദോഷമാകും. അതിനാലാണ് തല്‍ക്കാലം ദിവ്യയെ കൈവിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.