ഡൽഹിയിലെത്തി മോഡിയെ കണ്ട് തിരിച്ചെത്തിയ കാന്തപുരത്തിന് സമ്മാനവുമായി പിണറായി സർക്കാർ. സ്വാശ്രയ കോളേജായ മർക്കസ് യുനാനി കോളേജിന് എയ്ഡഡ് പദവി നൽകി മന്ത്രിസഭായോഗം. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള വലിയ സാമ്പത്തിക ബാധ്യത ഇനി ഖജനാവിൽ നിന്ന്. വൻതുക ഫീസ് വാങ്ങി, തോന്നിയ പോലെ നിയമനം നടത്തിയ കോളേജിന് സ്വാശ്രയ പദവി കാന്തപുരത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ അടവുനയം. രാഷ്ട്രീയ ലക്ഷ്യത്തിനായി ഖജനാവ് കൊള്ളയടിക്കുന്ന പിണറായി സർക്കാർ.

യുനാനി കോളേജിന് എയ്ഡഡ് പദവി നൽകിയത് പിന്തുടർന്ന് മർക്കസിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എയ്ഡഡ് പദവി നൽകുന്നത് പരിഗണനയിലുണ്ട്

New Update
kanthapuram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുസമാഹരണം ലക്ഷ്യമിട്ട് കാന്തപുരം എ.പി അബൂബക്കർ വിഭാഗത്തെ ഒപ്പം നിർത്താൻ സർക്കാർ. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായി മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി നല്‍കാൻ ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

Advertisment

യുനാനി കോളേജിന് എയ്ഡഡ് പദവി നൽകിയത് പിന്തുടർന്ന് മർക്കസിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എയ്ഡഡ് പദവി നൽകുന്നത് പരിഗണനയിലുണ്ട്. 


എയ്ഡഡ് പദവി ലഭിച്ചാൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പൂർണമായി സർക്കാർ വഹിക്കും. സർക്കാരുമായി സീറ്റ് പങ്കിടേണ്ടി വരും. പക്ഷേ, കോളേജ് നടത്തിപ്പിലെ ഏറ്റവും വലിയ ചെലവായ ശമ്പളച്ചെലവ് സർക്കാ‌ർ ഏറ്റെടുക്കുന്നതോടെ മാനേജ്മെന്റിന് വലിയ ആശ്വാസമാവും.

kanthapuram



ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ കഴിഞ്ഞമാസം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചർച്ചയായി.

 കാന്തപുരത്തിന്റെ കേരള യാത്ര തിരുവനന്തപുരത്ത് സമാപിച്ചതിന് പിന്നാലെയായിരുന്നു മോഡിയുമായുള്ള കൂടിക്കാഴ്ച. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ അബൂബക്കർ മുസല്യാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റംസാൻ സന്ദേശവും കൈമാറിയ ശേഷമാണു കൂടിക്കാഴ്ച അവസാനിച്ചത്.

modi-kanthapuram


എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്ഐആർ ആശങ്കകൾ, പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കൽ, മൗലാനാ ആസാദ് നാഷനൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഡ് സർവകലാശാല മലപ്പുറം സെന്റർ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരവിഷയമായിരുന്നു. ഇതിനു പിന്നാലെയാണ് മർക്കസ് കോളേജിന് എയ്ഡഡ് പദവി അനുവദിച്ചുള്ള മന്ത്രിസഭാ തീരുമാനം.



എയ്ഡഡ് പദവി നൽകാനുള്ള തീരുമാനം  എ പി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ നീക്കമാണ്. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിലുള്ള സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജിനാണ് എയ്ഡഡ് പദവി നൽകുന്നത്. നിലവിൽ ഇത് സ്വാശ്രയ കോളേജാണ്. 


എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാർ ഖജനാവിൽ നിന്ന് വഹിക്കേണ്ടി വരും. വൻതുക ഫീസ് ഈടാക്കി പ്രവേശനം നടത്തുന്ന സ്വാശ്രയ സ്ഥാപനത്തിന് ഇത്തരത്തിൽ എയ്ഡഡ് പദവി നൽകുന്നത് ഖജനാവിന് വൻ ബാധ്യതയാകുമെന്ന വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നാണ് വിമർശനം.

pinarayi cabinet


തിരുകേശം വിവാദത്തിലടക്കം കാന്തപുരവുമായി അകൽച്ചയിലായിരുന്ന പിണറായി ഏറെക്കാലമായി അടുപ്പത്തിലാണ്. കാന്തപുരം മതേതരത്വത്തിന്റെ കാവലാളാണെന്നും നാടിന്റ ഐക്യത്തിന് അദ്ദേഹം നൽകിയ കരുത്ത് ചെറുതല്ലെന്നും അടുത്തിടെ കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ പിണറായി പറഞ്ഞിരുന്നു.


മനുഷ്യരെ മതത്തിന്‍റെയും ജാതിയുടെയും പേരിൽ വേർതിരിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണ്. ചിലർ മതത്തെ തന്നെ മനുഷ്യത്വവിരുദ്ധമാക്കാൻ ശ്രമിക്കുന്നു. 90 കടന്ന പ്രായത്തിലും ഈ വലിയ മനുഷ്യൻ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങുന്നു.


മുസ്‍ലിങ്ങളെ മാറ്റിനിർത്താൻ പലവിധ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം മുതൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വരെ വെട്ടികുറയ്ക്കുന്നു.

pinarayi


കേന്ദ്രസർക്കാർ മുസ്‍ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾ ആശങ്കാജനകമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലം ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുകയാണ്. ഇതിനെ എല്ലാം ഇടതുപക്ഷം എതിർക്കുന്നു. വഖഫ് ബില്ലിനെ ഇടതുപക്ഷം എതിർത്തു.


മുസ്‍ലിം വിഭാഗക്കാരെ മാറ്റി നിർത്താതെയാണ് കേരളത്തിൽ എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ചില വിഭാഗങ്ങളെ മാറ്റി നിർത്തുന്ന രീതി ഇവിടെ ഉണ്ടായിരുന്നു. തമ്മിൽ ഭിന്നിപ്പിച്ച് നിർത്തുന്ന സ്ഥിതിയും ഉണ്ടായിരുന്നു. അതും അവസാനിപ്പിച്ചു. ക്രൈസ്തവ സമൂഹത്തിനു നേരെയും മുൻ‌പൊന്നും ഇല്ലാത്ത വിധം ആക്രമണം നടക്കുന്നു. മതപരിവർത്തന നിയമം ക്രൈസ്തവരെ ആക്രമിക്കാനുള്ള ആയുധമായി മാറുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കാന്തപുരം എല്ലാവരുടെയും പ്രിയപ്പെട്ട മുസല്യാരായി മാറിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരത്തേ പറഞ്ഞത്.  മനുഷ്യത്വം ഉയർത്തിപ്പിടിക്കാനും മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം എന്ന കാര്യം ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Advertisment