/sathyam/media/media_files/wl9ZODFGWb3cFXJo8jLM.jpg)
തിരുവനന്തപുരം: ഡൽഹിയിൽ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഉത്തരം കിട്ടാനുള്ള ചോദ്യങ്ങൾ അവശേഷിപ്പിച്ച് എല്ലാം ചിരിയിൽ ഒതുക്കിയ മുഖ്യമന്ത്രിയെ അടിമുടി ട്രോളി മലയാള മനോരമ. ചോദ്യങ്ങൾക്ക് മുന്നിൽ നിരായുധനായിപ്പോയ മുഖ്യമന്ത്രി ചിലപ്പോൾ ക്ഷോഭിച്ചും ചിലപ്പോൾ പൊട്ടിച്ചിരിച്ചും തലയൂരിയിരുന്നു.
പതിവിന് വിരുദ്ധമായി വാർത്താസമ്മേളനത്തിന്റെ തുടക്കം മുതൽ ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മുഖത്ത്. റിപ്പോർട്ടറിലെ ടി.വി പ്രസാദിന്റെ കടുത്ത ചോദ്യങ്ങൾക്ക് അതീവ ക്ഷോഭത്തോടെ മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.
ഇവിടെ ഇരിക്കുന്ന എല്ലാവർക്കും ഞാൻ പറയുന്നത് ബോദ്ധ്യമായാലും ഒരാൾക്ക് മാത്രം കാര്യങ്ങൾ വ്യക്തമാവുന്നില്ല എന്നായിരുന്നു മറുപടി. സാമൂഹിക ഭിന്നിപ്പിനു വരെ കാരണമാകുന്ന വിവാദ പരാമർശം മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടേതായി പ്രസിദ്ധീകരിച്ചിട്ടും ആർക്കുമെതിരെ നിയമ നടപടിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളിൽ.
ചോദ്യങ്ങളെ ചിരികൊണ്ട് നേരിട്ട മുഖ്യമന്ത്രിയെ ട്രോളി മലയാള മനോരമ ഇന്ന് ഒന്നാംപേജിൽ തലക്കെട്ടാക്കിയിരിക്കുന്നത് ഹ ഹ ഹ എന്നാണ്. ഇന്ന് ലോക പുഞ്ചിരി ദിനമാണ്. ഇതുമായി കൂട്ടിക്കെട്ടിയാണ് മനോരമയുടെ തലക്കെട്ട്.
ഇന്നലത്തെ പത്രസമ്മേളനത്തിൽ ഒരു ഡസൻ തവണയെങ്കിലും ഹ ഹ ഹ എന്ന ചിരിയായിരുന്നു പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ചിരിയിൽ എല്ലാം ഒതുക്കാൻ കഴിയില്ലെന്ന മട്ടിലാണ് മനോരമയുടെ വാർത്ത.
ചിരിയിൽ തീരാത്ത വൈരുദ്ധ്യങ്ങൾ എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി ചിരിച്ചു തള്ളിയ ചോദ്യങ്ങൾ മനോരമ അക്കമിട്ടു നിരത്തി. ഹ ഹ ഹ അല്ല വേണ്ടത് മറുപടിയാണെന്ന് ഇന്നലെത്തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചിരുന്നു.
ഹ ഹ ഹ എന്ന തലക്കെട്ട് ഇട്ട് ട്രോളിയത് മാത്രമല്ല, പത്രസമ്മേളനത്തിൽ മനോരമ ന്യൂസിന്റെ മുതിർന്ന ലേഖിക ശ്രീദേവി പിള്ള മുഖ്യമന്ത്രിയെ നേരിട്ട് ട്രോളുകയും ചെയ്തു. ഡൽഹിയിൽ ഹിന്ദു ലേഖികയ്ക്ക് അഭിമുഖം നൽകിക്കൊണ്ടിരിക്കവേ, തനിക്ക് അപരിചിതനായ ഒരാൾ മുറിയിലേക്ക് കയറി വന്നെന്നും അത് ഹിന്ദുവിന്റെ ആളായിരിക്കുമെന്നാണ് താൻ ധരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അപ്പോഴാണ് ഞങ്ങളെയൊന്നും അതിന് സമ്മതിക്കാറില്ലല്ലോ എന്ന ട്രോളുണ്ടായത്. മാത്രമല്ല, ഡൽഹിയിൽ മാത്രമല്ല, തിരുവനന്തപുരത്തുള്ളവർക്കും ഇടയ്ക്കിടെ അഭിമുഖം നൽകുമോയെന്ന ചോദ്യം ചോദിച്ചും ശ്രീദേവി മുഖ്യമന്ത്രിയെ ട്രോളി. ഈ ചോദ്യം ആസ്വദിച്ച് നിറഞ്ഞ ചിരിയോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ച് പി.ആർ ചേംബറിൽ നിന്നും പോയത്.
പറയാത്ത പരാമർശം മുഖ്യമന്ത്രിയുടേതായി പത്രത്തിനു നൽകിയതാര്, അതെക്കുറിച്ച് അന്വേഷിക്കുമോ, നടപടിയെടുക്കുമോ തുടങ്ങിയ ചോദ്യങ്ങളിൽനിന്നെല്ലാം മുഖ്യമന്ത്രി വഴുതിമാറി. എന്നാൽ, അഭിമുഖം നടക്കുന്ന സമയത്ത് പിആർ ഏജൻസി പ്രതിനിധിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സമ്മതിച്ചു.
അപ്രതീക്ഷിതമായി കയറിവന്നതാണെന്നും ആളെ അറിയില്ലെന്നുമാണു വിശദീകരണം. ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം ചിരിയായിരുന്നു. 'ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയെന്ന' പഴഞ്ചൊല്ലിനെ അസ്തപ്രജ്ഞമാക്കിയാണ് മറുപടികൾ ചിരിയിലൊതുക്കിയത്.
പ്രധാനമായും ഡൽഹിയിൽ വെച്ച് ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പി.ആർ ഏജൻസിയുടെ പങ്കിനെക്കുറിച്ചും അഭിമുഖത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചും വ്യക്തത വരുത്താൻ മാദ്ധ്യപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് പിണറായി ഒഴിഞ്ഞുമാറി. അവസാനം മൈക്ക് ഓഫാക്കി നിലയ്ക്കാത്ത ചോദ്യങ്ങൾക്ക് മുമ്പിൽ ചിരി വിതറി എഴുന്നേറ്റു.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഇങ്ങനെ- ഹിന്ദുവിന്റെ ഖേദപ്രകടനത്തിൽ പി.ആർ ഏജൻസി അഭിമുഖത്തിന് വേണ്ടി അങ്ങോട്ട് സമീപിച്ചു എന്നാണല്ലോ അവർ പറയുന്നത്? ഹിന്ദുവിന് നൽകിയ അഭിമുഖത്തിനിടെ മുന്നാമതൊരാൾ മുറിയിൽ വരുന്നതിന് അങ്ങ് അനുമതി നൽകുമോ? അഭിമുഖത്തിൽ പറയാത്ത കാര്യം എഴുതി നൽകിയതിന് ദേവകുമാറിന്റെ മകൻ ടി.ഡി സുബ്രഹ്മണ്യത്തോട് വിശദീകരണം ചോദിക്കുമോ? സുബ്രഹ്മണ്യത്തിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമോ? അഭിമുഖത്തിൽ പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിന് ഹിന്ദുവിന്റെ പേരിൽ കേസെടുക്കുമോ?