/sathyam/media/media_files/IOzXnCAN7RynPtoif9ZM.jpg)
കൊല്ലം: തീര്‍ത്തും ജനകീയമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം എംഎല്‍എ മുകേഷിനെ സംരക്ഷിക്കാന്‍ സിപിഎമ്മോ ഇടതുപക്ഷ മുന്നണിയോ തയ്യാറാകില്ലെന്ന് സുചന. തെറ്റ് ചെയ്തവര്‍ ശിക്ഷയും അനുഭവിക്കട്ടെ എന്ന നിലപാടാണ് ഇടതുമുന്നണിയ്ക്ക്.
മുകേഷിനെതിരായ കേസില്‍ ഇനി സിപിഎം സംരക്ഷണത്തിന് തുനിഞ്ഞാല്‍ പോലും സിപിഐയോ കേരള കോണ്‍ഗ്രസ് - എം പാര്‍ട്ടിയോ ഇതിനെ പിന്തുണക്കില്ല. മാത്രമല്ല, ഇവര്‍ ഇതിനോടകം തന്നെ വ്യത്യസ്ത നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.
തികച്ചും സ്ത്രീവിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങളാണ് മുകേഷിന്‍റെ പേരില്‍ പുറത്തുവന്നത്. 25 വര്‍ഷം കൂടെ ജീവിച്ച ഭാര്യയും പ്രായപൂര്‍ത്തിയായ മക്കളും ഉള്‍പ്പെടെ അധികമാരും മുകേഷിനെകുറിച്ച് നല്ലത് പറയില്ല. സിനിമാ മേഖലയില്‍ അത്രയാണ് മുകേഷിനെതിരായ വികാരം. ഇതില്‍ പലതും പരാതിയായി പുറത്തുവരും.
പൊതുരംഗത്തും കൊല്ലത്ത് പ്രാദേശിക തലത്തിലും സിപിഎമ്മിന്‍റെ നേതാക്കളുമായി പോലും മുകേഷ് നല്ല ബന്ധത്തിലല്ല. പൊതുജനം ഫോണില്‍ വിളിച്ചാല്‍ വിളിക്കുന്നവരുടെ വീട്ടിലിരിക്കുന്നവരെപോലും കൂട്ടിച്ചേര്‍ത്താണ് മറുപടിയായി തെറിയഭിഷേകം വരുന്നത്.
നൂറു ശതമാനവും സിപിഎമ്മിന്‍റെ സംരക്ഷണയില്‍ മാത്രമാണ് ഇയാള്‍ കഴിഞ്ഞ 8 വര്‍ഷമായി എംഎല്‍എ ആയിരിക്കുന്നത്. സ്വന്തം പ്രവര്‍ത്തനം കൊണ്ട് 10 വോട്ടുപോലും മുകേഷ് സ്വാധീനിച്ചതായി പറയാന്‍ ആളില്ലാത്തതാണ് സ്ഥിതി. ചുരുക്കത്തില്‍ ഇദ്ദേഹത്തെകൊണ്ട് പാര്‍ട്ടിക്കാര്‍ പോലും മടുത്ത സാഹചര്യമായിരുന്നു.
മുകേഷിനെതിരെ കൂടുതല്‍ ഗുരുതരമായ പരാതികളും വെളിപ്പെടുത്തലുകളും ഇനിയും വരാനിരിക്കുന്നു എന്നതാണ് പോലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ടും.
അതിനാല്‍ മുകേഷിനെ സംരക്ഷിക്കാന്‍ ഇറങ്ങിയാല്‍ പൊതുജനം പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ എതിരാകുന്ന സാഹചര്യമുണ്ടാകും എന്ന് സര്‍ക്കാരും വിലയിരുത്തുന്നുണ്ട്.
നിലവില്‍ ജീവപര്യന്തം അനുഭവിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. അതിനാല്‍ അറസ്റ്റും ജയില്‍വാസവും മുകേഷിനുറപ്പാണ്. എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി ഉണ്ടാകില്ല. ഇത് പാര്‍ട്ടിയും ആവശ്യപ്പെടില്ല. മുന്‍പ് എം വിന്‍സെന്‍റ് എംഎല്‍എ സമാന കേസില്‍ ജയിലില്‍ കിടന്നപ്പോഴും രാജി വച്ചിരുന്നില്ല.