കോട്ടയം: ക്രിമിനല്‍ കേസ് പ്രതി മുതല്‍ കോടികളുടെ സാമ്പത്തി തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്നവര്‍ വരെ വിദ്യാര്‍ഥികളെ ആദരിക്കാന്‍ എത്തുകയും ചടങ്ങ് സ്പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നതാണ് പുതിയ വിവാദം. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ മുഴുവന്‍ മാര്‍ക്കും ഫുള്‍ എ പ്ലസും നേടിയ കുട്ടികളെ സ്ഥലം എംഎല്‍മാര്‍ വിളിച്ചുവരുത്തി അനുമോദിക്കുന്നതാണ് പുതിയ ട്രെന്‍ഡ്.
പല എംഎല്‍എമാര്‍ക്കും ഇതൊരു ചാകരയാണ്. കാരണം ഈ പേര് പറഞ്ഞ് മണ്ഡലത്തിലെ സകല മുതലാളിമാരില്‍ നിന്നും നല്ലൊരു സംഖ്യ പിരിവെടുക്കാം. പിരിച്ചെടുക്കുന്നതിന്‍റെ പത്തില്‍ ഒന്നുപോലും വരില്ല പരിപാടിയുടെ ചിലവ്. അതേസമയം ചടങ്ങിലേക്ക് സ്‌പോണ്‍സര്‍മാരെയും വിശിഷ്ടാതിഥികളെയും ക്ഷണിക്കുന്നതിലാണ് എംഎല്‍എമാക്കു ഗുരുതര വീഴ്ച സംഭവിക്കുന്നത്.
ഇത്തവണ അക്ഷര നഗരിയായ കോട്ടയത്തെ പ്രധാന മേഖലയായ കടുത്തുരുത്തിയില്‍ നടന്ന എംഎല്‍എയുടെ എക്‌സലന്‍സ് അവാര്‍ഡ്ദാന ചടങ്ങാണ് ഇത്തരത്തില്‍ കുട്ടികളെ വിളിച്ചുവരുത്തി അപമാനിക്കുന്ന തരത്തില്‍ നടന്നത്. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അതിമിടുക്കരായ കടുത്തുരുത്തിയിലെ ഭാവി തലമുറയെ ആദരിക്കാന്‍ എത്തിയ ആളെക്കുറിച്ച് കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും അതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയതിന് കേസില്‍ പ്രതിയായ നടന്‍ ദിലീപ് ആയിരുന്നത്രെ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിന്റെ എക്സലന്‍സ് പരിപാടിയിലെ മുഖ്യാതിഥി. കേരളം കണ്ട ഏറ്റവും ഗുരുതരമായ മാനഭംഗ കേസില്‍ കോടതിയുടെ വിചാരണ നേരിടുന്ന പ്രതിയാണ് ദിലീപ്.
ദിലീപിനെ സിനിമാ രംഗത്തെ മുഴുവന്‍ സംഘടനകളും അവരുടെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കുകയും സിനിമകളില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഒഴിവാക്കുകയും ചെയ്യുന്ന കാലത്താണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാട്ടിലെ അതി മിടുക്കന്മാരായ കുട്ടികളെ ആദരിക്കാന്‍ ഇദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്നത്. ഇത്തരം അതീവ പ്രാധാന്യമുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് ദിലീപ് നല്‍കുന്നത്. ദിലീപിനെ ക്ഷണിച്ചുകൊണ്ടുവന്ന സ്ഥലം എം എല്‍ എ ഇതിലൂടെ എന്ത് സന്ദേശമാണ് ആ തലമുറയ്ക്ക് നല്‍കുന്നത് എന്നാണ് ഉയരുന്ന ചോദ്യം.
കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിന്റെ ക്ഷണപ്രകാരമാണ് പ്രതിപട്ടികയില്‍ ഉള്‍പ്പട്ടെ നടന്‍ ദിലീപ് ചടങ്ങിനെത്തുന്നത്. സംഭവം ഗുരുതര വീഴ്ചയാണെന്ന് വ്യാപക വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നത്.
ഭാവിയില്‍ രാജ്യത്തിന്‍റെ അഭിമാനമായി മാറേണ്ട വിദ്യാഥികളെ അതീവ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപണം നേരിടുന്ന ഒരാള്‍ ആദരിക്കാന്‍ എത്തുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്കിയത്. ദിലീപിനെ സംബന്ധിച്ചിടത്തോളം താന്‍ അകപ്പെട്ട കേസിലും അപമാനങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് ഗുണം ചെയ്യും.
അദ്ദേഹത്തിന് പഴയ ഇമേജ് തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമമാണിത്. നടിയെ മാനഭംഗപ്പെടുത്തിയ കേസിന് ശേഷം പുറത്തിറങ്ങിയ ദിലീപ് സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുകയായിരുന്നു. പ്രേക്ഷകര്‍ അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു. പക്ഷേ കടുത്തുരുത്തി എംഎല്‍എയ്ക്കു മാത്രം ദിലീപ് ഇപ്പൊഴും ആദരണീയനാണത്രേ.
എംഎല്‍എ സ്ഥാനത്തിരിക്കുന്നൊരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് കഴിഞ്ഞ ദിവസം കടുത്തുരുത്തിയില്‍ നടന്നതെന്നും ജനം ആരോപിക്കുന്നു. കോടതി കുറ്റവിമുക്തനാക്കാത്തിടത്തോളം ദിലീപ് കേസിലെ മുഖ്യപ്രതി തന്നെയാണെന്നും അത്തരമൊരാളെ ചടങ്ങിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.
വാല്‍ക്കഷണം: കേരളത്തില്‍ ആദ്യമായാണ് ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ഒരാള്‍ ക്വട്ടേഷന്‍ നല്‍കുന്നത്. കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച കേസിന്‍റെ പ്രാധാന്യം അതാണ്. അതില്‍ ക്വട്ടേഷന്‍ നല്കിയ ആള്‍ എന്ന നിലയിലാണ് ദിലീപ് കേസില്‍ പ്രതിയാകുന്നത്. അങ്ങാനൊരാള്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍ വെറുക്കപ്പെട്ടവനാണ്.
എത്ര കോടികള്‍ ഇറക്കി പി ആര്‍ ചെയ്താലും ദിലീപും പള്‍സര്‍ സുനിയുമൊന്നും ഈ നാട്ടില്‍ ജനപ്രിയരായി മാറില്ല. അവരുടെ തിരിച്ചുവരവിനുള്ള ഏറ്റവും വലിയ ആവശ്യമാണ് ഇത്തരം സദസുകളില്‍ പങ്കെടുക്കുക എന്നത്. നല്ലൊരു കുടുംബത്തില്‍ വിവാഹത്തിന് പോലും ആളുകള്‍ വിളിക്കാന്‍ മടിക്കുന്ന ആളാണ് പ്രതി ദിലീപ്.
അങ്ങനൊരാള്‍ ഇത്തരം ഒരു വേദി കിട്ടാന്‍ എത്ര കോടി വേണേലും മുടക്കാന്‍ തയ്യാറാകും. പക്ഷേ സാധാരണ ജനം അത് ഉള്‍ക്കൊള്ളില്ല. പ്രത്യേകിച്ചു പഠിച്ചു വിജയിച്ച ഈ കൊച്ചു കുട്ടികളെ അതിനായി ഉപയോഗിക്കരുതായിരുന്നു. ഇനി പള്‍സര്‍ സുനിയെ ഇതുപോലെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ആരും ശ്രമിക്കില്ലെന്ന് ആശ്വസിക്കാം !