/sathyam/media/media_files/TGpFKOrdJsgbQI6SmltQ.jpg)
കോട്ടയം: ദുരന്തമുഖത്തു കേരളം പകച്ചു നില്‍ക്കുമ്പോള്‍ വയനാടിന്റെ പുനര്‍ നിര്‍മാണത്തിനും ദുരിത ബാധിതരെ സഹായിക്കാനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ടു നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചതു മുതല്‍ ഇന്നു വരെ കടുത്ത സൈബര്‍ ആക്രമണമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനു നേരെ നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ടു നല്‍കരുതെന്നും കഴിവതും ഫണ്ടു നേരിട്ടു കൈമാറാന്‍ ശ്രമിക്കണമെന്ന അഭ്യര്‍ഥനകള്‍ വരെ നടത്തുന്ന യൂറ്റ്യൂബര്‍മാര്‍വരെ ഉണ്ട്.
മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ടു നല്‍കിയാല്‍ അതു അര്‍ഹതപ്പെട്ടവരിലേക്ക് എത്തില്ല, സിപിഎമ്മുകാരുടെ കീശയിലേക്കു പോകും, ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുകയായിരുന്നു ഫണ്ടു പിരിവ് ആരംഭിക്കാന്‍ തുടങ്ങി മുഖ്യമന്ത്രിയേയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണമാണു നടക്കുന്നത്.
ഇതു സാധാരണക്കാരില്‍ കടുത്ത ആശയക്കുഴപ്പമാണു സൃഷ്ടിക്കുന്നത്. 2018 ലെ പ്രളയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പിന്റെ വാര്‍ത്താ കട്ടിങ്ങുള്‍ വെച്ചാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
ഇതോടെ പലരും പണം നല്‍കാന്‍ മടിക്കുന്നുണ്ടെന്നുള്ളതാണു വസ്തുത. പണം ഓഡിറ്റിങ്ങിനു വിധേയമാകുന്നില്ലെന്നും സിപിഎംകാരുടെ ഇഷ്ടക്കാര്‍ക്കു മാത്രം പണം ലഭിക്കുകയുള്ളൂ എന്നുള്ള പ്രചാരണവും നടക്കുന്നുണ്ട്.
അതേ സമയം മകള്‍ക്കു കൊടുക്കാനിരുന്ന പിറന്നാള്‍ സമ്മാനമായി നല്‍കാനിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ നിധിയിലേക്കു കൈമാറിയ അച്ഛനും കൂട്ടിവെച്ച ചല്ലറത്തുട്ടുകളുമായി ഈരാറ്റുപേട്ടയിലെ കലക്ഷന്‍ പോയിന്റിലേക്ക് എത്തിയ കൊച്ചു മിടുക്കന്‍ ഐദിനും തങ്ങളെക്കൊണ്ട് ആവുന്ന തുക സംഭാവ ചെയ്യുന്ന ഒരുപാടു പേർ നാടിന് മാതൃകയാണ്.
''പണത്തിന്റെ കണക്കുകള്‍ കിറുകൃത്യം, കിട്ടണമെങ്കില്‍ പല കടമ്പ കടക്കണം.''
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന പണവും അതു ചെലവഴിക്കുന്നതിന്റെയും വിവരങ്ങള്‍ donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ധനകാര്യവകുപ്പ് സെക്രട്ടറിക്കാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല.
എസ്ബിഐ തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചിലുള്ള സിഎംഡിആര്‍എഫ് അക്കൗണ്ടിലേക്കാണു സംഭാവനകള്‍ സ്വീകരിക്കുന്നത്. ഇതേ അക്കൗണ്ടില്‍ നിന്നു ഗുണഭോക്താക്കളിലേക്കു നേരിട്ടു ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണു സഹായധനം വിതരണം ചെയ്യുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റ് ഇടനിലക്കാര്‍ക്കോ സാമ്പത്തിക തിരിമറികള്‍ നടത്താനാവില്ല എന്നതു ദുരിതാശ്വാസ നിധിയുടെ പ്രത്യേകതയാണ്.
ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ളതാണു സിഎംഡിആര്‍എഫ് അക്കൗണ്ട്. രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി. ധനകാര്യ സെക്രട്ടറിയുടെ പേരിലാണെങ്കിലും അക്കൗണ്ടിന്റെ പൂര്‍ണ നിയന്ത്രണം റവന്യൂ വകുപ്പിനാണ്.
തിരുവനന്തപുരത്തെ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചിലാണു ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ എത്തുന്നത്. ഇതില്‍നിന്നു പണം പിന്‍വലിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ ഒപ്പും സീലും ആവശ്യമാണ്. സര്‍ക്കാര്‍ ഉത്തരവനുസരിച്ചു മാത്രമേ ഈ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാനോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കു മാറ്റാനോ സാധിക്കൂ.
ദുരിതാശ്വാസനിധിയില്‍ നിന്നു നിശ്ചിത പരിധി വരെ ധനസഹായം അനുവദിക്കാന്‍ കലക്ടര്‍, റവന്യൂ സ്‌പെഷല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അധികാരമുണ്ട്.
മൂന്നുലക്ഷത്തിന് മുകളിലാണെങ്കില്‍ മന്ത്രിസഭയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണമായും സിഎജി ഓഡിറ്റിങിന് വിധേയമാണ്. ഏതെങ്കിലും ക്രമക്കേട് നടന്നാല്‍ ഓഡിറ്റില്‍ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.
ദുരിതാശ്വാസത്തിനായി അപേക്ഷിക്കേണ്ട രീതി
വില്ലേജ് ഓഫിസുകളില്‍ നിന്ന് ലഭിക്കുന്ന ഫോമില്‍ ദുരിതാശ്വാസത്തിനായി അപേക്ഷ നല്‍കാം. അപേക്ഷകര്‍ക്ക് സിഎംഡിആര്‍എഫ് സൈറ്റില്‍ നേരിട്ടോ, അക്ഷയ സെന്ററുകള്‍ വഴിയോ, എംപി/എംഎല്‍എ ഓഫിസുകള്‍ വഴിയോ ഇത് സമര്‍പ്പിക്കാം.
അപകട മരണത്തില്‍ സഹായം ലഭിക്കുന്നതിനായി എഫ്ഐആര്‍, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി ചേര്‍ക്കണം. ചികില്‍സാസഹായത്തിന് അംഗീകൃത മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം വേണം. അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ വില്ലേജ് ഓഫിസര്‍ക്ക് തഹസില്‍ദാര്‍ വഴി കലക്ടര്‍ക്ക് കൈമാറും.