കോട്ടയം: പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചു മെഴുകുതിരിയും കത്തിച്ചു പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. സരിന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായതാണ് പി. സരിന്‍ കോട്ടയത്ത് എത്തിയത്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച പി. സരിന്‍ മെഴുകുതിരി കത്തിക്കുകയും കല്ലറ വലംവയ്ക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോ തൊട്ട് വന്ദിച്ച ശേഷമാണ് ഇടത് സരിൻ മടങ്ങിയത്.
ഞാന്‍ ചെയ്യുന്ന രാഷ്ട്രീയത്തിലെ ശരികള്‍ എന്നെ ഏതൊക്കെ വഴിയാണോ നടത്തിക്കുന്നത്. ആ വഴിയിലെ ശരികള്‍ ഞാന്‍ പിന്തുടരും. പോകേണ്ട ഇടങ്ങള്‍ ഏതാണ് എന്നതു തീരുമാനിക്കേണ്ടതും ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എല്ലാം ബോധ്യത്തോടെ തന്നെയാണ് ചെയ്യുന്നതെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് തൃശൂരിലെത്തി കെ കരുണാകരന്റെ സ്മൃതി മണ്ഡപവും സരിന്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന സരിന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി വിട്ടത്. പിന്നാലെ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാവുകയായിരുന്നു.
/sathyam/media/media_files/2024/10/26/sarin-visited-oommen-chandies-tomb-2.jpg)
വെള്ളാപ്പള്ളി നടേശനുമായും സരിന്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സരിന്‍ കോട്ടയത്തേക്കെത്തിയത്. ഉമ്മന്‍ ചാണ്ടയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച്ച നടത്താൻ പെരുന്നയിലേക്കാണ് സ്ഥാനാർഥി പോയത്.
അതേസമയം പി. സരിന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കുന്നത് നല്ല കാര്യമെന്നാണ് പാലക്കാടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. സി.പി.എമ്മിന്റെ മുഴുവന്‍ നേതാക്കളും ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു.
സരിന്റെ സന്ദര്‍ശനം ജില്ലയിലെ യു.ഡി.എഫ് നേതാക്കളെയും അമ്പരപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയല്‍ ആര്‍ക്കും വന്നു പ്രാര്‍ഥിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.