മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർപട്ടികയിൽ ആകെ 2,32,381 പേർ.
1,13,613 പുരുഷ വോട്ടർമാരും 1,18,760 വനിതാ വോട്ടർമാരും എട്ട് ട്രാൻസ്ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടർപട്ടിക.
ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. 373 പ്രവാസി വോട്ടർമാരും 324 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോം വോട്ടിങിന് അർഹരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ടെങ്കിലും ഭിന്നശേഷിക്കാരിൽ 316 പേരും മുതിർന്ന പൗരന്മാരിൽ 938 പേരുമാണ് വീട്ടിൽ വോട്ട് ചെയ്യാൻ അപേക്ഷ നൽകിയത്.
ഇതുപ്രകാരം ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതൽ ആരംഭിച്ചു.
16 വരെ ഇത് തുടരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ വി ആർ വിനോദ് നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്നു ബൂത്തുകളാണ് സജ്ജീകരിക്കുന്നത്.
പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്‌കൂളിലെ 42-ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120-ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225-ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്.
വനത്തിനുള്ളിലെ മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും.
എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.റിസർവ് ഉൾപ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
വോട്ടെണ്ണൽ ദിനത്തിലേക്കാക്കായി കൗണ്ടിങ് സ്റ്റേഷനായ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ 14 ഇവിഎം കൗണ്ടിങ് ടേബിളുകളും 5 പോസ്റ്റൽ ബാലറ്റ്/സർവീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും.
വോട്ടെണ്ണൽ ദിനത്തിൽ 21 വീതം കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, കൗണ്ടിങ് സ്റ്റാഫുകളും 7 എആർഒമാരും ഉൾപ്പെടെ 91 കൗണ്ടിങ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേർ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി - വിജിൽ ആപ്പിൽ 284 പരാതികൾ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ഇവിഎം കമ്മിഷനിങ്ങിനുള്ള പരിശീലനം ജൂൺ 13 നും ഇവിഎം കമ്മീഷനിങ് 14 നും നടക്കും. ജൂൺ 16ന് വോട്ടിങ് മെഷീൻ വിതരണ ഉദ്യോഗസ്ഥർക്കും റൂട്ട് ഓഫിസർമാർക്കും ട്രെയിനിങ് നൽകും.
മണ്ഡലത്തിലെ ഓരോ പോളിങ് ബൂത്തുകളിലും പരാതികൾക്ക് ഇടവരാത്ത വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങൾ വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കുമായി ഒരുക്കിയിട്ടുണ്ട്.
ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സൂക്ഷിക്കുക. 18 ന് രാവിലെ 8 മണി മുതൽ ഉദ്യോഗസ്ഥർക്ക് പോളിങ് സാമഗ്രികൾ വിതരണം ചെയ്യും.
വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ തിരികെയെത്തിക്കുക. തുടർന്ന് ഇവിടെ തന്നെ ഒരുക്കിയ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.
ഇതിനുള്ള ക്രമീകരണം സ്‌കൂളിൽ പൂർത്തിയായി. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, സബ് കളക്ടർ എന്നിവർ സ്‌കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്.