അങ്ങ് ഇസ്രയേല്‍ ആക്രമണംവരെ ചര്‍ച്ചകളില്‍ നിറഞ്ഞ് നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ്. ഇസ്രയേൽ പ്രചാരണായുധമാക്കാനൊരുങ്ങി സിപിഎം. പ്രതികരിച്ച് പിണറായിയും ബേബിയും റിയാസും. നേതാക്കളുടെ പ്രതികരണവീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അണികളും. നിലമ്പൂരില്‍ ഇസ്രയേല്‍ ഇടത്തിന് കച്ചിത്തുരുമ്പാകുമോ ?

ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ചർച്ചയായി നിലനിർത്താനും സി.പി.എം ശ്രമിക്കുന്നുണ്ട്.

New Update
ldf

മലപ്പുറം : ഇറാനിലെ ഇസ്രയേൽ ആക്രമണത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ സി.പി.എം.

Advertisment

മൂന്ന് ദിവസത്തെ പ്രചരണ പരിപാടിക്കായി നിലമ്പൂരിലേക്ക് പോകുന്നതിന് മുൻപ് മുഖ്യമന്ത്രി ഇസ്രയേലിനെതിരെ നടത്തിയ പരാമർശം ഇതിൻെറ വ്യക്തമായ സൂചനയാണ്.

ഇസ്രയേൽ എല്ലാക്കാലത്തും തെമ്മാടി രാഷ്ട്രമാണെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.

ലോകസമാധാനം നശിപ്പിക്കുന്ന നടപടിയാണ് ഇസ്രയേൽ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

 നിലമ്പൂർ മണ്ഡലത്തിലെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന മുസ്ളിം വോട്ടുകൾ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഇസ്രയേൽ വിമർശനമെന്നാണ് സൂചന.

മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.എം ജനറൽ സെക്രട്ടറിയും ഇസ്രയേലിനെ വിമർശിച്ചു രംഗത്തെത്തി.

ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ ഇസ്രയേലിനെതിരെ ആസൂത്രിത വിമർശനത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഒന്നുകൂടി വ്യക്തമായി.

ഇസ്രായേൽ ലോകഭീകരനായി മാറുന്നുവെന്നാണ് എം.എ ബേബിയുടെ വിമർശനം." ഇറാനെതിരായ ഇസ്രയേലിൻെറ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന ആക്രമണമാണ്.

ഇത് ലോക സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. പലസ്തീനിലെ ഗാസയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനെതിരായ ആക്രമണത്തെ സി.പി.എം ശക്തമായി അപലപിക്കുന്നു.

ഇസ്രായേൽ ലോകഭീകരനായി മാറുകയാണ്" എം.എ.ബേബി പ്രതികരിച്ചു.

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൻെറ പ്രചരണത്തിന് വേണ്ടി കേരളത്തിൽ എത്തിയപ്പോഴാണ് ബേബിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് പലസ്തീൻ അനുകൂല പ്രകടനങ്ങളും ഐക്യദാർഢ്യ റാലികളുമായി വിപുലമായ പ്രചരണം അഴിച്ചുവിട്ടിരുന്നു.

എന്നാൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത്.

മുസ്ലീം വോട്ടുകൾ ലക്ഷ്യമിട്ടാണ് സി.പി.എമ്മിൻെറ പലസ്തീൻ അനുകൂല നിലപാടെന്നും വിമർശനം ഉയർന്നിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം പലസ്തീന് വേണ്ടിയുളള പ്രകടനങ്ങളും പരിപാടികളും മാറ്റിവെച്ച സി.പി.എം, ഗാസയിൽ കുട്ടികൾ അടക്കം നിരവധി പേർ കൊലചെയ്യപ്പെട്ടപ്പോഴും പ്രതിഷേധം പ്രസ്താവനകളിൽ ഒതുക്കി.

അഖിലേന്ത്യാ നേതൃത്വം പുറപ്പെടുവിച്ച പ്രസ്താവനകൾ പങ്കുവെച്ചതല്ലാതെ കേരള നേതൃത്വം സ്വന്തം നിലയിൽ പ്രസ്താവന പോലും ഇറക്കിയില്ല.

എന്നാൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ പടിവാതിൽക്കൽ വെച്ച് സി.പി.എം വീണ്ടും ഇസ്രയേൽ വിമർശനം കടുപ്പിക്കുകയാണ്. അതിന് ഇറാൻ ആക്രമണം അവസരമായെന്ന് മാത്രം.

ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ചർച്ചയായി നിലനിർത്താനും സി.പി.എം ശ്രമിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ളാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവിൻെറ പ്രസ്താവന യു.ഡി.എഫിൽ ഉണ്ടാക്കിയിരിക്കുന്ന അതൃപ്തി മുതലെടുക്കുകയാണ് ഇതിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.

ഇതും ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുളള നീക്കമാണ്. ഇറാനിലെ ഇസ്രയേൽ ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇസ്രയേലിനെതിര നടത്തിയ വിമർശനം ഏറ്റെടുത്ത് കൂടുതൽ സി.പി.എം നേതാക്കൾ രംഗത്തു വരുന്നുണ്ട്.

ഇസ്രയേൽ ലോകസമാധാനത്തിന് ഭീഷണിയായ ഭൂലോക റൌഡിയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫേസ് ബുക്കിൽ കുറിച്ചു.

നിലമ്പൂരിലെ പ്രചരണ രംഗത്തും ഇന്ന് സജീവമായി ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി ഇസ്രയേലിനെതിരെ നടത്തിയ വിമർശനത്തിൻെറ വീഡിയോ മണ്ഡലത്തിലെ സി.പി.എം ഗ്രൂപ്പുകളിൽ സജീവമായി പ്രചരിപ്പിക്കുന്നുമുണ്ട്.