/sathyam/media/media_files/Os3UtbobyPHWmFB3Qhiv.jpg)
സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് കൊണ്ടുവരുന്നത്. സാധാരണയായി മേജര്‍ ആര്‍ച്ച്ബിഷപ്പുമാര്‍ക്കാണ് കര്‍ദിനാള്‍ പദവി നല്‍കിയിരുന്നത്. ഒരു വൈദികന് ഇത്തരത്തില്‍ പദവി നല്‍കുന്നത് ഇതാദ്യമാണ്.
സിറോ മലബാര്‍ സഭയില്‍ 80 വയസു വരെയാണ് കര്‍ദ്ദിനാളിന് വോട്ടവകാശമുള്ളത്. ഇതുപ്രകാരം 51കാരനായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിന് 29 വര്‍ഷം കൂടി മാര്‍പ്പാപ്പയുടെ നിര്‍ണായക കര്‍ദിനാള്‍ സമിതിയില്‍ അംഗമായി തുടരാനാകും.
ചെറുപ്പക്കാരനായ കര്‍ദിനാളെന്ന നിലയില്‍ സിറോ മലബാര്‍ സഭയുടെ ഭരണപരമായ കാര്യങ്ങളില്‍ സുപ്രധാന ചുമതലകള്‍ ഭാവിയില്‍ തേടിയെത്താനുള്ള സാധ്യതകളും ഏറെയാണ്. പൊന്തിഫിക്കല്‍ ഡെലിഗേറ്റായി മാറാനും സാധ്യതയുണ്ട്.
മാര്‍ റാഫേല്‍ തട്ടില്‍ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പായി ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹം ചെയ്ത ഭരണപരമായ കാര്യങ്ങളില്‍ വത്തിക്കാന് അതൃപ്തിയുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത നീക്കങ്ങളെ പ്രതിരോധിക്കാനാകാത്തതാണ് പ്രധാന അതൃപ്തി.
വത്തിക്കാന്‍ അസാധു കുര്‍ബാനയാക്കി പ്രഖ്യാപിച്ച ജനാഭിമുഖ കുര്‍ബാന ഔദ്യോഗികമാക്കിയത് മാര്‍ റാഫേല്‍ തട്ടില്‍ വന്നതിന് ശേഷമാണ്. സിനഡ് കുര്‍ബാന മാത്രമേ സാധ്യമാകൂ എന്ന വത്തിക്കാന്റെ നിര്‍ദ്ദേശത്തെ മറികടന്നാണ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ മാത്രം സിനഡ് കുര്‍ബാന നടത്തി നടത്തി ബാക്കി അസാധു കുര്‍ബാന ചൊല്ലാമെന്ന തീരുമാനമെടുത്തത്.
അതോടെ, വത്തിക്കാന്റെ 'ഗുഡ്ബുക്കി'ല്‍ നിന്ന് മാര്‍ റാഫേല്‍ തട്ടില്‍ പുറത്തായിരുന്നു. സ്വഭാവികമായും പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പെന്ന നിലയില്‍ മാര്‍ റാഫേല്‍ തട്ടിലിന് കര്‍ദിനാള്‍ പദവി ലഭിക്കേണ്ടതായിരുന്നു.
അതിനിടെയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തി പുതിയൊരു വൈദികന് ഈ ചുമതല നല്‍കിയിരിക്കുന്നത്. മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്ത നിര്‍ണായക സിനഡില്‍ പോപ്പിന്റെ പ്രതിനിധിയായി പങ്കെടുത്ത വൈദികനാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്.
ചങ്ങനാശേരി മാമ്മൂട്ട് ലൂർദ് പള്ളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. ഡിസംബർ എട്ടിനാണ് സ്ഥാനാരോഹണം. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ പ്രവർത്തിക്കുന്നു. നിലവിൽ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ്