അടുത്ത പോലീസ് മേധാവി ആരാവും എന്നതിൽ കട്ട സസ്പെൻസ്. 30 വർഷം സർവീസ് തികയാത്ത അജിത്ത് കുമാറിനെ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് കേരളം. പറ്റില്ലെന്ന് യുപിഎസ്സി. കേന്ദ്ര 3അംഗ പട്ടികയിൽ നിന്നെ നിയമനം പറ്റൂ. 3 പേരും സർക്കാരിൻ്റെ ഇഷ്ടക്കാരല്ല. നിയമിച്ചാൽ 2 വർഷം കഴിയാതെ മാറ്റാനും പറ്റില്ല. താത്കാലിക ഡിജിപിക്കായും സർക്കാർ ആലോചന. ഡിജിപി നിയമനം സർക്കാരിന് ഊരാക്കുടുക്ക് ആവുമ്പോൾ

New Update
24242

തിരുവനന്തപുരം: അടുത്ത പൊലീസ് മേധാവിയാകേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള യു.പി.എസ്.സി യോഗം 26നു ഡൽഹിയിൽ ചേരും. 6 ഐ.പി.എസുദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

Advertisment

യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ഡിജിപി, ചീഫ്സെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി എന്നിവരുടെ സമിതിയാണ് മൂന്നംഗ ചുരുക്കപ്പട്ടികയുണ്ടാക്കുക. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയായി നിയമിക്കാം.


നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും. ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് യു.പി.എസ്.സി മൂന്നംഗ പട്ടിക തയ്യാറാക്കുക.


ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത് (എസ്.പി.ജി), റവാഡ ചന്ദ്രശേഖർ (ഐ.ബി) എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

പൊലീസ് മേധാവിയാക്കിയാൽ കേരളത്തിൽ തിരിച്ചെത്താമെന്ന് ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാലാണ് അവരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഡിജിപിമാരായ നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എഡിജിപി എം.ആർ.അജിത്കുമാർ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.


പോലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി യുപിഎസ്‌സി അംഗീകരിക്കുന്ന പട്ടികയില്‍ വരാന്‍ സാധ്യതയുള്ളത് കേരള കേഡറിലെ മുതിര്‍ന്ന ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ്.


സാധാരണയായി മറ്റു പരാതികള്‍ ഇല്ലെങ്കില്‍ മുതിര്‍ന്ന മൂന്നു ഡിജിപിമാരുടെ പേരുകളാകും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേയ്ക്കു യുപിഎസ്‌സി സാധാരണയായി അംഗീകരിക്കുക.  26നു   വൈകുന്നേരം തന്നെ യുപിഎസ്‌സി അംഗീകരിക്കുന്ന പട്ടിക സംസ്ഥാനത്തിനു കൈമാറും.

യുപിഎസ്‌സി ശിപാര്‍ശ ചെയ്യുന്ന മൂന്നു പേരില്‍ നിന്ന് ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേയ്ക്കു മുഖ്യമന്ത്രിക്കു തീരുമാനിക്കാം.

ചില ഘട്ടങ്ങളില്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്താണ് സംസ്ഥാന പോലീസ് മേധാവിയെ നിശ്ചയിക്കുന്നത്. എന്നാല്‍, മന്ത്രിസഭയില്‍ കൊണ്ടുവരണമെന്ന ചട്ടമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു തീരുമാനിക്കാം.


26നു കേന്ദ്രപ്പട്ടിക തയാറായാലും 30നകം സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിക്കേണ്ടതുണ്ട്. 30നാണ് നിലവിലെ പോലീസ് മേധാവിയായ ഷെയ്ക് ദര്‍ബേഷ് സാഹിബിന്റെ കാലാവധി അവസാനിക്കുന്നത്.


ഇതിനകം സാധാരണയായി മന്ത്രിസഭ ചേരാനുള്ള സമയമില്ല. പേര് മന്ത്രിസഭയില്‍ കൊണ്ടുവരണമെങ്കില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരേണ്ടതുണ്ട്.  

നിലവിലുള്ള മുതിര്‍ന്ന മൂന്നു പേരില്‍ ആരെയെങ്കിലും തള്ളിയാല്‍ പട്ടികയിലെ നാലാമനായ വിജിലന്‍സ് മേധാവി മനോജ് ഏബ്രാഹാം പട്ടികയില്‍ ഉള്‍പ്പെടും. എന്നാല്‍, നിലവിലുള്ളവര്‍ക്കെതിരെ ആക്ഷേപങ്ങളോ മറ്റു പരാതികളോ നിലവില്‍ ഇല്ല.

പട്ടികയിലെ ഒന്നാമനായ റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാളിനെ നേരത്തെ ബിഎസ്എഫ് മേധാവിയായിരിക്കേ കേന്ദ്രം മാതൃ സര്‍വീസിലേക്കു മടക്കിയിരുന്നു.


കേന്ദ്ര സുരക്ഷാ വിഭാഗം സെക്രട്ടറിയായ രവത ചന്ദ്രശേഖറാണ് രണ്ടാമന്‍. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയാണ് മൂന്നാമതുള്ള യോഗേഷ് ഗുപ്ത.


നിലവിലെ എഡിജിപി എം.ആര്‍. അജിത് കുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും 30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ യുപിഎസ്‌സി പരിഗണിക്കാന്‍ സാധ്യതയില്ല.

കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള എഡിജിപി സുരേഷ് രാജ് പുരോഹിതും കേരളം യുപിഎസ്‌സിക്ക് അയച്ച പട്ടികയില്‍ ഇടം നേടിയിരുന്നു.