തിരുവനന്തപുരം: സഖാക്കൾക്ക് പണത്തിനോട് ആർത്തി കൂടുന്നുവെന്നും, പലരും പാർട്ടിയിലേക്ക് വരുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് വിമർശനം.
പാർട്ടി ആശയത്തോട് പിൻപറ്റിയുള്ള പ്രവർത്തനം ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്നും ഗോവിന്ദൻ വിമര്‍ശിച്ചു.
താഴെത്തട്ടിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന ഈഴവ വോട്ടുകളും നായർ സമുദായത്തിലെ ഒരു വിഭാഗം വോട്ടുകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് പോയി.
ക്ഷേത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കരുത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുത്. വിശ്വാസികളെയും കൂടെ നിർത്തണമെന്നും പ്രാദേശിക വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.