/sathyam/media/media_files/2025/05/30/6CUq8tawTbBq0f2kUqP5.jpg)
മലപ്പുറം: ഉപതിരഞ്ഞെടുപ്പിൻെറ മത്സര ചിത്രം വ്യക്തമായതോടെ നിലമ്പൂരിൽ സ്ഥാനാർത്ഥികളുടെ പ്രചരണം മുന്നോട്ടുപോകുന്നത് സർക്കാരിൻെറ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നി.
ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ യു.ഡി.എഫും തുടർഭരണം മൂലം സംസ്ഥാനത്തിനുണ്ടായ വികസന നേട്ടങ്ങൾ ഉയർത്തി വോട്ടർമാരെ സ്വാധീനിക്കാൻ എൽ.ഡി.എഫും പരിശ്രമിക്കുന്നതാണ് നിലമ്പൂരിലെ പ്രചരണ രംഗത്തെ കാഴ്ച.
ക്ഷേമ പെൻഷൻ കുടിശികയായതും കുടിശിക തുക തിരഞ്ഞെടുപ്പ് കാലം നോക്കി വിതരണം ചെയ്യുന്നതും സംബന്ധിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻെറ പരാമർശമാണ് വാശിയേറിയ ഉപതിരഞ്ഞെടുപ്പിൻെറ പ്രചാരണത്തെ വികസന-ക്ഷേമ രാഷ്ട്രീയത്തിലേക്ക് വഴിതിരിച്ചുവിട്ടത്.
തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ പെൻഷൻ കുടിശിക വിതരണം ചെയ്യുന്നത് കൈക്കൂലി ആണെന്നായിരുന്നു യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉൽഘാടനം ചെയ്ത് കൊണ്ട് കെ.സി.വേണുഗോപാൽ നടത്തിയ പരാമർശം.
വേണുഗോപാലിൻെറ വിമർശനം സർക്കാരിന് എതിരെയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തെ വികസന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടാനുളള അവസരമായാണ് എൽ.ഡി.എഫ് അതിനെ കണ്ടത്.
യു.ഡി.എഫ് സർക്കാരിൻെറ കാലത്ത് പെൻഷൻ 18 മാസം വരെ കുടിശികയായിരുന്നതും അക്കാലത്ത് നൽകിയിരുന്ന 600 രൂപയിൽ നിന്ന് പെൻഷൻ തുക 1600 രൂപയായി വർദ്ധിപ്പിച്ചതും ഉന്നയിച്ച് കൊണ്ട് എൽ.ഡി.എഫ് നേതാക്കൾ വിഷയം ഏറ്റെടുത്തു.
ഉമ്മൻ ചാണ്ടി സർക്കാരിൻെറ കാലത്ത് പെൻഷൻ കുടിശികയായതിൻെറ തെളിവായി നിയമസഭാ ചോദ്യോത്തരവും മറ്റ് സർക്കാർ രേഖകളും പുറത്തുവിട്ടുകൊണ്ടാണ് ഇടത് നേതാക്കൾ പ്രചരണം വിഷയത്തെ വികസന രാഷ്ട്രീയത്തിൽ നിന്ന് വഴിമാറാതെ ക്ഷേമ പെൻഷനിൽ തന്നെ തളച്ചിട്ടത്.
നിലമ്പൂർ സ്ഥാനർത്ഥി എം.സ്വരാജ് മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറി വരെ യു.ഡി.എഫിനെ വിമർശിക്കുന്ന പ്രതികരണങ്ങൾ നടത്തി രംഗത്തെത്തി.
ക്ഷേമപെൻഷൻ വാങ്ങുന്നവരെ കൈക്കൂലിക്കാരായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് കർഷക തൊഴിലാളി യൂണിയനെ പോലുളള പാർട്ടിയുടെ വർഗ ബഹുജന സംഘടനകളെയും സി.പി.എം കളത്തിലിറക്കി.
പ്രചരണം വികസന രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കാനുളള എൽ.ഡി.എഫിൻെറ തന്ത്രം തിരിച്ചറിഞ്ഞ യു.ഡി.എഫ് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകി.
സാമൂഹിക ക്ഷേമ പെൻഷന് പുറമേ കുടിശികയായിരിക്കുന്ന ഭിന്നശേഷി പെൻഷൻ അടക്കമുളളവയുടെ കണക്ക് പുറത്തുവിട്ടുകൊണ്ടായിരുന്നു യു.ഡി.എഫിൻെറ ഇലക്ഷൻ മാനേജറായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുളളവരുടെ തിരിച്ചടി.
സാധാരണക്കാരായ ജനങ്ങൾക്ക് കൊടുത്ത് തീർക്കാനുളള പെൻഷൻ തുക കൊടുത്ത് തീർത്തിട്ട് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ വരൂ എന്നും യു.ഡി.എഫ് നേതാക്കൾ പരിഹസിച്ചു.
ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കളെല്ലാം ഒരുമിച്ചാണ് പ്രത്യാക്രമണത്തിന് ഇറങ്ങിയത്.''സമയത്ത് പെൻഷൻ കൊടുത്തിട്ട് കാര്യങ്ങൾ പറഞ്ഞാൽ തരക്കേടില്ലായിരുന്നു പെൻഷൻ പോയിട്ട് ശമ്പളം പോലും സമയത്ത് കൊടുക്കുന്നില്ല.
നിലമ്പൂരിൽ ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ട് വീണുകിട്ടിയ വിഷയങ്ങൾ ഉന്നയിക്കുന്നു. പെൻഷൻ വിഷയത്തിൽ കെ.സി.വേണുഗോപാൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്.
സർക്കാരിന് എതിരെ വരുന്ന വിമർശനങ്ങൾ മറച്ചുവെക്കാൻ കെ.സി.വേണുഗോപാൽ നടത്തിയ പരാമർശത്തെ ആയുധമാക്കുകയാണ് - പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വിമർശനത്തിൽ കൊത്തിയ ഇടത് മുന്നണി സ്ഥാനാർത്ഥി എം.സ്വരാജ് പെൻഷൻ കുടിശികയുടെ കാര്യം സ്ഥിരീകരിച്ചത് യു.ഡി.എഫിന് നേട്ടമായി.
ക്ഷേമ പെൻഷൻ പലതുണ്ട്,അതിൽ ചിലതാണ് മൂന്ന് മാസം മുടങ്ങിയെന്ന് യു.ഡി.എഫ് പറയുന്നത്.ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് ക്ഷേമ പെൻഷനേ നൽകിയിട്ടില്ലെന്നും എം സ്വരാജ് ആരോപിച്ചു.
വനനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും വന്യജീവി സംഘർഷം മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും മലയോര മേഖലയായ നിലമ്പൂർ മണ്ഡലത്തിലെ പ്രചരണത്തിൽ സജീവ ചർച്ചാ വിഷയമാണ്.
എന്നാൽ പ്രചരണം അത്തരം വിഷയങ്ങളിലേക്ക് കടക്കാതിരിക്കാനുളള ബോധപൂർവമായ ഇടപെടൽ ഇടത് നേതൃത്വം നടത്തുന്നുണ്ട്. വനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ പ്രതിസ്ഥാനത്ത് വരുന്നത് കൊണ്ടാണ് ഇടതുപക്ഷത്തിൻെറ തന്ത്രപൂർവമായ ഇടപെടൽ.
വന വിഷയങ്ങൾ ചർച്ചയായാൽ അത് ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടുമെന്ന് ഇടത് നേതാക്കൾക്ക് ബോധ്യമുണ്ട്. വനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.ഡി.എഫിനൊപ്പം പി.വി.അൻവറും ശക്തമായി ഉയർത്തുന്നുണ്ട്. എന്നാൽ ഇതിൻെറ ഗുണഫലങ്ങൾ അൻവറിന് തന്നെ കിട്ടുമോയെന്ന് സംശയമാണ്.
നിലമ്പൂർ ബൈപാസും വികസന രാഷ്ട്രീയത്തിൻെറ ഭാഗമായി പ്രചരണത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായപ്പോൾ മാത്രമാണ് ബൈപാസിന് 227 കോടി രൂപയുടെ ഭരണാനുമതി നൽകിയത്.
എന്നാൽ കഴിഞ്ഞ 9 കൊല്ലമായി നിലമ്പൂരിനെ പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷത്തിൻെറ എം.എൽ.എ ആയിട്ടും എന്തുകൊണ്ട് ബൈപാസ് യാഥാർത്ഥ്യമാക്കിയില്ല എന്നതാണ് എൽ.ഡി.എഫിന് നേരെ ഉയരുന്ന ചോദ്യം.
ബൈപാസിന് വേണ്ടി യു.ഡി.എഫും നിലമ്പൂരിനെ പ്രതിനിധീകരിച്ചിരുന്ന ആര്യാടൻ മുഹമ്മദും ഒന്നും ചെയ്തില്ലെന്നാണ് എൽ.ഡി.എഫിൻെറ മറുപടി.
എന്നാൽ 9 കൊല്ലമായിട്ടും ഒന്നും ചെയ്യാതിരുന്നശേഷം യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്ന പതിവ് രീതി ബൈപാസ് വിഷയത്തിൽ വിലപ്പോവില്ലെന്നാണ് യുഡിഎഫിൻെറ മറുപടി.