തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ തോൽവിയിൽ സി.പി.എമ്മിൽ ചേരിതിരിഞ്ഞ് നേതാക്കൾ.
കഴിഞ്ഞ ദിവസം നടന്ന സി.പി.എമ്മിന്റെ പ്രവർത്തക ക്യാമ്പിൽ മുഖ്യമന്ത്രി അതിരൂക്ഷമായ വിമർശനം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഉന്നയിച്ചതോടെയാണ് ചേരിതിരിവ് പ്രകടമായത്.
മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്ന നടപടി നിർത്തണമെന്നായിരുന്നു. എം.വി ഗോവിന്ദന് പിണറായി താക്കീത് നൽകിയത്.
സി.പി.എമ്മിന്റെ ആർ.എസ്.എസ് ബന്ധം സംബന്ധിച്ച എം.വി ഗോവിന്ദന്റെ പ്രസ്താവന വിനയായെന്ന് പിണറായിപക്ഷം വ്യക്തമാക്കുമ്പോൾ ഗോവിന്ദൻ പക്ഷം പഴി മുഖ്യമന്ത്രിക്കും സർക്കാരിനും തന്നെ ചാർത്തിക്കൊടുക്കുകയാണ്.
മലപ്പുറം വിരുദ്ധ പരാമർശനം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തുണച്ചതും മുസ്ലീം സംഘടനകൾക്കെതിരെ തിരിഞ്ഞതും വിനായായെന്ന് ഗോവിന്ദൻ പക്ഷം വ്യക്തമാക്കുന്നു.
മലയോര മേഖലയിലെ വന്യജീവി അക്രമണം സംബന്ധിച്ച് വനംവകുപ്പും സർക്കാരും ഒന്നും ചെയ്തില്ലെന്നും പല തവണ പാർട്ടി ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും സംസ്ഥാന സെക്രട്ടറിയെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു. എന്നാൽ എം.വി ഗോവിന്ദന്റെ പരാമർശമാണ് കൂടുതൽ വിനയായതെന്നാണ് പിണറായി പക്ഷം വാദിക്കുന്നത്.
സി.പി.എമ്മിന്റെ ശത്രുപക്ഷത്തുള്ള പി.വി അൻവറിനെ തളയ്ക്കാനും പാർട്ടിക്ക് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെട്ടത്.
ഏതാണ്ട് 12000ത്തോളം വോട്ട് യു.ഡി.എഫിൽ നിന്ന് അൻവർ പിടിച്ചെങ്കിൽ ബാക്കി വോട്ടുകൾ എൽ.ഡി.എഫിൽ നിന്ന് ചോർന്നുവെന്നും അത് കരുതിക്കൂട്ടിയാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പിണറായിക്കെതിരെ പി.വി അൻവറിനെ ഇറക്കിയതിന് പിന്നിൽ ചില ഉന്നത സി.പി.എം നേതാക്കൾക്കുള്ള പങ്ക് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും ആവശ്യമുയരുന്നുണ്ട്.
25ന് ചോനിരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളിൽ വിശദമായ തിരഞ്ഞെടുപ്പ് അവലോകനമാണ് നടക്കുക. അവിടെ ഇക്കാര്യങ്ങൾ ചർച്ച ചെയ്‌തേക്കാമെന്ന് കരുതപ്പെടുന്നുണ്ട്.
സിറ്റിംഗ് സീറ്റിലെ പരാജയം സംബന്ധിച്ച വിശദീകരണം ആദ്യം നൽകേണ്ടി വരിക പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാവും. എന്നാൽ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ മുഖ്യമന്ത്രിക്കുമാവില്ല.