/sathyam/media/media_files/2025/09/14/padmaja-2025-09-14-17-45-21.jpg)
വയനാട്; വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയൻ്റെ കുടുംബം ആവശ്യപ്പെട്ടാൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ എം വിജയൻ്റെ മരുമകൾ പത്മജയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജയരാജൻ.
കടം വീട്ടാനുള്ള പണം നൽകുന്നതുമായി പാർട്ടിയുമായി ഉണ്ടാക്കിയ കരാർ നേതാക്കൾ ലംഘിച്ചു എന്ന ആരോപണത്തിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നടത്തിയ സംഭാഷണം എൻ എം വിജയൻറ കുടുംബം പുറത്തുവിട്ടു. കരാറിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സിദ്ദിഖ് എംഎൽഎ ലംഘിച്ചു.അതാണ് പത്മജയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയതും.
കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാമെന്ന് അന്നത്തെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നതാണെന്നും എന്നാൽ ഞങ്ങൾക്ക് എല്ലാ ബാധ്യതകളും ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് പറയുന്നതെന്നും എൻ.എം വിജയന്റെ കുടുംബം പറയുന്നു.
എൻ എം വിജയൻ വായ്പയെടുത്ത തുകയിൽ 14 ലക്ഷം രൂപ കുടുംബം തിരിച്ചടച്ചെന്നും, പിന്നെ എന്ത് സഹായമാണ് അവർ ചെയ്തതെന്നും കുടുംബം ചോദിക്കുന്നു. അതേസമയം, കടം തീർക്കാനുള്ള പണം നൽകാമെന്ന കരാർ ലംഘിച്ച സാഹചര്യത്തിൽ ഇനി നേതൃത്വവുമായി ചർച്ചയ്ക്കില്ലെന്നാണ് എൻ എം വിജയൻ്റെ കുടുംബത്തിന്റെ നിലപാട്.