ഉമ്മൻചാണ്ടിക്ക് വിടചൊല്ലി പുതുപ്പള്ളി. നിത്യനിദ്രയ്ക്ക് എത്തിയ ഉമ്മൻചാണ്ടിക്ക് അരികിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിനാളുകൾ. ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് അഞ്ജലിയുമായി പുതുപ്പള്ളി. എത്രമാത്രം ജനകീയനായിരുന്നു ഉമ്മൻചാണ്ടിയെന്ന് വിളിച്ചുപറഞ്ഞ് അദ്ദേഹത്തിന്റെ അന്ത്യയാത്രയിലെ ജനസമുദ്രം

എത്രമാത്രം ജനകീയനായിരുന്നു ഉമ്മൻചാണ്ടിയെന്ന് വിളിച്ചുപറഞ്ഞ് അദ്ദേഹത്തിന്റെ അന്ത്യയാത്രയിലെ ജനസമുദ്രം

author-image
shafeek cm
New Update
oomman chandy funeral

oomman chandy funeral

പുതുപ്പള്ളി : തന്നെ താനാക്കിയ മണ്ണിലേക്ക്, പുതുപ്പള്ളിയുടെ പ്രിയപുത്രൻ നിശ്ചലനായി എത്തി. ഇത് മടക്കമില്ലാത്ത യാത്രയാണ്. പുതുപ്പള്ളി വലിയ പള്ളിയിൽ ഇനി ഉമ്മൻചാണ്ടി നിത്യനിദ്രയിലാണ്. സൂചിവീഴാൻ ഇടമില്ലാത്ത വിധം തടിച്ചുകൂടിയ മനുഷ്യസാഗരത്തിനിടയിലൂടെ, അവരുടെ വികാരവായ്പുകൾ ഏറ്റുവാങ്ങി പുതുപ്പള്ളിയിലെത്തിയ ഉമ്മൻചാണ്ടി പുതുപ്പള്ളി പള്ളിയിലെ പ്രത്യേക കല്ലറയിൽ ഇനി വിശ്രമിക്കും. ജീവിതത്തിൽ വിശ്രമം എന്തെന്ന് അറിയാത്ത, ആൾക്കൂട്ടത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുന്ന ഉമ്മൻചാണ്ടിക്ക് ഇനി പുതുപ്പള്ളിയിൽ നിത്യനിദ്ര.

Advertisment


21ആചാര വെടികളും ഗൺസല്യൂട്ടുമടക്കം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ തന്റെ സംസ്കാരത്തിന് വേണ്ടെന്ന് മുൻകൂട്ടി പറഞ്ഞ ഉമ്മൻചാണ്ടിക്ക് അതിലും എത്രയോ മടങ്ങ് ഉന്നതമായ ആദരവാണ് കേരളം നൽകിയത്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്ക് 28മണിക്കൂറെടുത്തു. മൂന്നേമുക്കാൽ മണിക്കൂർ സമയം കൊണ്ട് പതിനായിരക്കണക്കിന് തവണ ഓടിയെത്തിയ ഉമ്മൻചാണ്ടിയെ അവസാന യാത്രയിൽ ജനം സ്നേഹം കൊണ്ട് പൊതിഞ്ഞു. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള പാതയിൽ മഴയും മഞ്ഞും വെയിലുമൊന്നും കൂസാതെ പതിനായിരക്കണക്കിനാളുകൾ ഉമ്മൻചാണ്ടിയെ ഒരുനോക്കു കാണാനെത്തി. കോട്ടയത്ത് അദ്ദേഹത്തിന്റെ സ്വന്തം ജനതയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷമാണ് ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിലെത്തിച്ചത്. ഉമ്മൻചാണ്ടിയുടെ വസതിയിൽ നിന്ന് പുതുപ്പള്ളിയിലേക്കുള്ള മുക്കാൽ കിലോമീറ്റർ ദൂരം വിലാപയാത്രയിൽ ആയിരങ്ങളാണ് അണിചേർന്നത്. രാഹുൽ ഗാന്ധിയും ആ വിലാപയാത്രയ്ക്കൊപ്പം നടന്നു.


ജനങ്ങളെ അകമഴിഞ്ഞു സ്നേഹിച്ച നേതാവിന് ആ സ്നേഹം നൂറിരട്ടിയായി ജനം തിരിച്ചുകൊടുക്കുന്നതാണ് അന്ത്യയാത്രയിൽ കേരളം കണ്ടത്. ആറുപതിറ്റാണ്ടിന്റെ പൊതുപ്രവർത്തനത്തിൽ ഉമ്മൻചാണ്ടിയുടെ കരുതൽ അറിഞ്ഞ പതിനായിരക്കണക്കിനാളുകളാണ് അന്ത്യയാത്രയിൽ അദ്ദേഹത്തെ കാണാനെത്തിയത്. ഉമ്മൻചാണ്ടിയെ കാണാൻ മൂന്നുദിവസമായി അണമുറയാത്ത ജനപ്രവാഹം അദ്ദേഹം എത്രത്തോളം ജനകീയനായിരുന്നു എന്നതിന്റെ തെളിവാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ഇ.കെ.നായനാരുടെ വിലാപയാത്ര 2ദിവസമെടുത്താണ് കണ്ണൂരിലെത്തിയത്. അന്നും ഓരോ കവലകളിലും ജനം നായനാരെ കാണാൻ തടിച്ചുകൂടിയിരുന്നു. അതിലുമേറെ ജനങ്ങളാണ് ഉമ്മൻചാണ്ടിയെ അവസാനമായൊരു നോക്ക് കാണാൻ പാതയോരങ്ങളിൽ തടിച്ചുകൂടിയത്. കേരളം കണ്ടതിൽ വച്ചേറ്റവും വലിയ വിലാപയാത്രയും യാത്ര അയപ്പുമാണിത്. ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ജനങ്ങളാണ് അദ്ദേഹത്തിന് ഊർജ്ജം നൽകിയത്. ജനങ്ങളുടെ ശക്തിയിൽ വിശ്വസിച്ച് അവർക്കു വേണ്ടി നിലകൊണ്ട നേതാവിന് ജനങ്ങൾ നൽകിയത് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത യാത്രഅയപ്പ്.

പുതുപ്പള്ളി പള്ളിക്കു മുന്നിലെ പന്തലിൽ രാത്രി ഒമ്പതേകാലിന് തുടങ്ങിയ അവസാന പൊതുദർശനത്തിൽ പുതുപ്പള്ളിക്കാർ ഉമ്മൻചാണ്ടിയെ അവസാനമായൊന്നു കാണാൻ ഒരു പുഴയായി ഒഴുകിയെത്തി. കുഞ്ഞൂഞ്ഞ്, കുഞ്ഞൂഞ്ഞ് അച്ചായൻ എന്നൊക്കെ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി നൽകിയത് ഹൃദയം തൊട്ട ആദരവായിരുന്നു. 79വർഷം ഉമ്മൻചാണ്ടി ജീവിച്ച മണ്ണിൽ, അദ്ദേഹത്തിന്റെ നാട്ടുകാർ വിങ്ങുന്ന ഹൃദയവും കദനം തളം കെട്ടിയ മുഖവുമായി അദ്ദേഹത്തെ കാണാനെത്തി. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും മാത്രമല്ല, ഉമ്മൻചാണ്ടി മനുഷ്യൻ എന്ന നിലയിൽ എത്രയോ ഉന്നതനായിരുന്നു എന്ന് കാട്ടിത്തരുന്ന അന്ത്യയാത്രയാണ് കേരളം കാണുന്നത്. ഉമ്മൻചാണ്ടിയുടെ ഔന്നത്യം അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കോ എതിരാളികൾക്കോ മാദ്ധ്യമങ്ങൾക്കോ പൂർണമായി ഇതുവരെ മനസിലായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് അരികിലേക്ക് ഒഴുകിയെത്തിയ ജനസാഗരം.


ജനകീയൻ എന്ന വാക്ക് എങ്ങനെയായിരിക്കണം എന്ന് തെളിയിച്ച, ആ വാക്കിന്റെ ആൾരൂപമായിരുന്നു ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസ് ജനങ്ങൾക്കായി തുറന്നിട്ട നേതാവ്. ഒന്നാം നമ്പ‌ർ സ്റ്റേറ്റ് കാർ പോലും ജനകീയ വാഹനമാക്കിയ നേതാവ്. ജനങ്ങളെ കുത്തിനിറച്ചുള്ള ഒന്നാം നമ്പർ കാറിന്റെ യാത്രയിൽ പിൻസീറ്റിലെ മൂലയിൽ ഉമ്മനചാണ്ടിയുണ്ടാവുമായിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ വരാന്തയിൽ രണ്ട് പെരുന്നാളിനുള്ള ആളുണ്ടാവുമായിരുന്നു രാവും പകലും. മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിൽ പോലും ആൾക്കൂട്ടമില്ലാത്ത സമയമില്ല.  ആ ജനക്കൂട്ടത്തിന്റെ ഇടയിൽ എവിടെയെങ്കിലുമുണ്ടാവുമായിരുന്നു ഉമ്മൻചാണ്ടി. കണ്ണൂരിൽ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതിന് പിന്നാലെ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുള്ളതു പോലെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുമായി അന്നത്തെ ഡിജിപി ടി.പി സെൻകുമാർ എത്തിയപ്പോൾ, ജനങ്ങളുടെ സുരക്ഷയാണ് തനിക്ക് വലുതെന്ന് പറഞ്ഞ് സുരക്ഷാ സംവിധാനം ഒഴിവാക്കി ജനങ്ങൾക്ക് ഇടയിലേക്ക് വീണ്ടും ഇറങ്ങിച്ചെന്ന നേതാവാണ് ഉമ്മൻചാണ്ടി. അത്രയും ജനകീയനായ നേതാവിനെയാണ് ജനങ്ങൾ ഹൃദയത്തോട് ചേർത്തുപിടിച്ചത്. ഇന്ത്യയിൽ തന്നെ മറ്റൊരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്.


ഒരു തോൽവി പോലും അറിയിക്കാതെ പുതുപ്പള്ളി നെഞ്ചോട് ചേർത്ത നേതാവിനെ നെഞ്ചുപൊട്ടിയാണ് പുതുപ്പള്ളി യാത്രയാക്കുന്നത്. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ എന്ന് പുതുപ്പള്ളിക്കാർ നെഞ്ചുപൊട്ടി വിളിച്ചു. ലോകത്തിനു മുന്നിൽ പുതുപ്പള്ളിയുടെ അംബാസിഡറായിരുന്ന ഉമ്മൻചാണ്ടിയെ ആ നാട് കണ്ണീരിൽ പൊതിഞ്ഞാണ് മണ്ണോട് ചേർക്കുന്നത്.

oomman chandy kottayam
Advertisment