പാനൂര്‍: പാനൂര്‍ സ്‌ഫോടനത്തിലെ സൂത്രധാരനടക്കം ഒളിവിലായിരുന്ന രണ്ടുപേര്‍കൂടി അറസ്റ്റില്‍. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത അമല്‍ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. അമൽ ബാബു സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു.
ഇതോടെ കേസിലെ 12 പ്രതികളില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ബോംബ് നിർമിക്കാൻ മുൻകൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടത്.
സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നേതൃത്വം രംഗത്തെത്തി. ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നുവെന്നും നേതൃത്വം പറയുന്നു.
സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പിതാവ് നാണു ഒരു ചാനലിനോട് പ്രതികരിച്ചു. മകൻ തെറ്റായ വഴിയിൽ പോയപ്പോൾ പല തവണ പാർട്ടിയും താനും ഉപദേശിച്ചതാണെന്നും സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗം കൂടിയായ നാണു പറഞ്ഞു.