കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ മര്‍ദ്ദനമേറ്റ നവവധുവിനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. തിങ്കളാഴ്ച ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ അവിടെ എത്തിയില്ലെന്നാണ് പിതാവ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാഹുലിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണെന്നും പറഞ്ഞ് യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് പിതാവ് പരാതി നല്‍കിയത്.
അതേസമയം, തന്നെ ആരും തട്ടിക്കൊണ്ടുപോയില്ലെന്നും പറഞ്ഞ് യുവതി പുതിയ വീഡിയോ പുറത്തുവിട്ടു. താന്‍ സുരക്ഷിതയാണെന്നും യുവതി പറഞ്ഞു. യുവതിയുടെ വാക്കുകള്‍:
''എന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ല. ഞാന്‍ സുരക്ഷിതയാണ്. വീഡിയോ പുറത്തുവിട്ടത് ആരും ഭീഷണിപ്പെടുത്തിയിട്ടല്ല. സമാധാനം കിട്ടുന്നില്ല. പ്രഷര്‍ കാരണം എല്ലാവരില്‍ നിന്നും കുറച്ചു ദിവസത്തേക്ക് മാറി നില്‍ക്കാന്‍ തോന്നി. ഇപ്പോഴെങ്കിലും സത്യങ്ങള്‍ തുറന്നുപറയണമെന്ന് തോന്നി. അതുകൊണ്ടാണ് മാറിനിന്ന് വീഡിയോ ചെയ്യുന്നത്. സമ്മര്‍ദ്ദം മൂലമാണ് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത്. സത്യം തുറന്നുപറയാന്‍ ആരും സഹായിച്ചില്ല. അതുകൊണ്ടാണ് മാറിനിന്ന് വീഡിയോ ചെയ്യണമെന്ന് തോന്നിയത്. വേറെ ഒരു നിവൃത്തിയുമില്ല. എന്റെ ഫോണ്‍ പോലും കൈയ്യിലുണ്ടായിരുന്നില്ല''