തിരുവനന്തപുരം: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് ചില വിവരങ്ങൾ കൈയിലുണ്ടെന്നും, കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ ബിജെപി സ്ഥാനാർഥിയായ ഡോ.ടി.എൻ.സരസുവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എൻഡിഎ വനിതാ സ്ഥാനാർഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിനെ മോദി ഫോണില്‍ വിളിച്ചത്. ഇതിനിടെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് സരസു പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ഒരു സ്ഥാനാർഥി എന്ന നിലയിൽ സരസു ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചില വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും മോദി പറഞ്ഞു. പാവപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇതു സംബന്ധിച്ച് നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.