/sathyam/media/media_files/gXgCX8eCTLdvqvVPz6J0.jpg)
മലപ്പുറം: ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. മഞ്ചേരിയിലെ പൊതുസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെ നിരവധി ലക്ഷ്യങ്ങളും ഡിഎംകെ മുന്നോട്ടുവച്ചു.
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, ജാതി സെൻസസ് നടത്തണം, പ്രവാസികൾക്ക് വോട്ടവകാശം തുടങ്ങിയവയാണ് സംഘടനയുടെ മറ്റ് ലക്ഷ്യങ്ങള്‍.
എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും അന്‍വര്‍ പറഞ്ഞു. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുകയെന്നാണ് പ്രഖ്യാപനം.
അയോഗ്യത ഒഴിവാക്കാനാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് പകരം അന്‍വര്‍ സംഘടന പ്രഖ്യാപിച്ചത്. അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്. ട്രാഫിക്ക് നിയന്ത്രണത്തിന്റെ പേരിൽ പലയിടത്തും സമ്മേളനത്തിലേക്ക് പ്രവർത്തകരെത്തുന്ന വാഹനങ്ങൾ പൊലീസ് തടയുകയാണെന്ന് സമ്മേളന വേദിയിലേക്ക് പുറപ്പെടും മുമ്പ് അന്‍വര്‍ ആരോപിച്ചിരുന്നു.
''അപ്പറം പാക്കലാം... മുന്നാടിയേ കോൺഫിഡൻസ് ഇറുക്ക്, ഇപ്പഴും കോൺഫിഡൻസ് ഇറുക്ക്, നാളെയും കോൺഫിഡൻസ് ഇറുക്ക്...തമിഴ് മട്ടും പേസും'', എന്ന് തമിഴില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്‍വര്‍ മറുപടി നല്‍കി.