കൊച്ചി: കലൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി നൗഷിദ് കൊലയ്ക്കു മുന്‍പ് യുവതിയെ ശാരീരികവും മാനസികവുമായ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു എന്ന് തെളിവുകള്‍. ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മ(27)യെയാണ് കലൂരിലെ ഓയോ റൂംസ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. മാനസിക- ശാരീരിക പീഡനങ്ങള്‍ക്കിടയില്‍ തന്നെ കൊന്നേക്കൂവെന്ന് രേഷ്മ പറയുന്നുണ്ട്. തുടര്‍ന്നാണ് കഴുത്തില്‍ കത്തിയുപയോഗിച്ച് പലതവണ കുത്തിയത്.
തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് കൂട്ടുകാരോട് മോശമായി രേഷ്മ പറഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രതി കൊലപാതകം നടത്തിയത്. രേഷ്മ തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്നും പ്രതി വിശ്വസിച്ചിരുന്നു. ദുര്‍മന്ത്രവാദത്തിന്റെ ഫലമാണ് തന്റെ ശാരീരിക വൈകല്യങ്ങളുടെ കാരണമെന്നും നൗഷിദ് വിശ്വസിച്ചിരുന്നു.
രേഷ്മ കൂടെയുള്ളപ്പോള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ വായില്‍ രക്തം നിറഞ്ഞിരുന്നു എന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്തും തുടര്‍ന്ന് പിടികൂടുന്ന സമയത്തും പ്രതി ലഹരിയിലായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.
സ്വകാര്യ ലബോറട്ടറിയില്‍ ജോലിചെയ്യുകയായിരുന്നു രേഷ്മ. ഏതാനുംവര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. മൂന്നുവര്‍ഷമായി എറണാകുളത്താണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഇടയ്ക്ക് വഴക്കിടാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല നടക്കുന്ന സമയം അസ്വാഭാവിക രീതിയിലുള്ള കരച്ചില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കേള്‍ക്കുന്നുവെന്ന് സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തി വാതില്‍ തുറന്നപ്പോഴാണ് രേഷ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.