/sathyam/media/media_files/3hWAvFNDLJL0wRfRfWvp.jpg)
തിരുവനന്തപുരം: ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. ഫലിതമായി പറഞ്ഞതുപോലും പ്രസ്താവനയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ ഇല്ലെന്നും തനിക്ക് വേണ്ടത് തനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം
നമ്മുടെ മാദ്ധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിന്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാൻ രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിൽ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും. അതിന്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തല ത്തിലാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാൻ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസ്സമാണെന്ന് ബോദ്ധ്യമാകുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം
വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ കേരളത്തിലെ സഖാക്കള്‍ പ്രാർത്ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നുമായിരുന്നു അഭിമുഖത്തിൽ സച്ചിദാനന്ദൻ പറഞ്ഞത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു നേതാവിനെമാത്രം ആരാധിക്കുന്ന സ്ഥിതിവിശേഷത്തിന് ആ നേതാവിനെമാത്രം കുറ്റം പറയാനാവില്ല. ഈ ആരാധനയ്ക്കd പിന്നിലെ മനഃശാസ്ത്രം കൃത്യമായി വിലയിരുത്തപ്പെടേണ്ടതാണ്. എന്നാൽ, കേരളത്തിൽ ഇത്തരത്തിൽ വ്യക്തി ആരാധന ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നത് സമ്മതിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇതു വളരെ ദോഷമാണ്. സ്റ്റാലിൻ കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അതു കണ്ടതാണെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ പ്രതിപക്ഷ നേതാവടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us