Advertisment

'കടല്‍ കലിപ്പിലാണ്, ജാഗ്രതൈ' ! സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കടലാക്രമണം; രാത്രിയിലും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

കേരള തീരത്തും  തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (മാര്‍ച്ച് 31) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

New Update
sea encroachment

തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കടലാക്രമണം. തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. പ്രദേശത്തെ റോഡിലും, വീടുകളിലും വെള്ളക്കെട്ടുണ്ടായി. പൊഴിയൂരിൽ കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു.  കോവളത്തും ശക്തമായ തിരയടിയുണ്ടായി. കോവളം ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു. 

Advertisment

കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി.  തൃശൂര്‍ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച കടലേറ്റം ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം. 

കേരള തീരത്തും  തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (മാര്‍ച്ച് 31) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ശ്രദ്ധിക്കേണ്ടത്‌ !

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Advertisment