ആലപ്പുഴ: ദല്ലാൾ ടി.ജി. നന്ദകുമാറിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണ് പണമിടപാടെന്നും ശോഭ വിശദീകരിച്ചു.
തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞുവെന്ന് ശോഭ പറയുന്നു.
‘‘നന്ദകുമാറിനോട് ഒരിക്കൽ സ്ഥലം വില്പനയെ കുറിച്ച് സംസാരിച്ചപ്പോൾ വില്പന നടത്താൻ തയ്യാറാണെന്നു നന്ദകുമാർ അറിയിച്ചു. അഡ്വാൻസായി കാറിൽനിന്ന് അയാൾ പത്തുലക്ഷം രൂപ അടങ്ങിയ പൊതിയുമായി വന്നു. എന്നാൽ പണം അക്കൗണ്ടിലൂടെ കൈമാറാൻ ആവശ്യപ്പെട്ടതു താനാണ്. ആ പണം മറ്റെന്തെങ്കിലും കാര്യത്തിനു വാങ്ങിയതാണെങ്കിൽ എന്താണ് അയാൾ തനിക്കെതിരെ കേസ് കൊടുക്കാത്തത്. എന്റെ സ്ഥലം വാങ്ങാമെന്നു നന്ദകുമാര്‍ പറഞ്ഞു. അഡ്വാന്‍സായാണ് 10 ലക്ഷം വാങ്ങിയത്. പക്ഷേ, റജിസ്റ്റര്‍ ചെയ്തില്ല. ഭൂമി എഴുതിവാങ്ങാന്‍ നന്ദകുമാര്‍ തയാറായില്ല. ഭൂമി അല്ലാതെ പണം നല്‍കാന്‍ ഞാന്‍ തയാറല്ല’’ - ശോഭ പറഞ്ഞു.
പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയിൽ ചേര്‍ക്കാൻ വേണ്ടി ഞങ്ങളുടെ ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് ദല്ലാൾ നന്ദകുമാറെന്നും ശോഭ ആരോപിച്ചു.
അതേസമയം, ശോഭയുടെ ഈ ആരോപണം നിഷേധിച്ച് നന്ദകുമാര്‍ രംഗത്തെത്തി. മറ്റു സിപിഎം ഉന്നത നേതാക്കളെ ബിജെപിയിലെത്തിക്കാൻ ശോഭ സുരേന്ദ്രൻ തന്‍റെ സഹായം തേടിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബി ജെ പി യിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു.