/sathyam/media/media_files/ItR00f7gaiSTpvdXRjxA.jpg)
കോട്ടയം: അതീവ രഹസ്യ വിവരങ്ങള്‍ പോലും ചോരുന്നു.. ഇനി രഹസ്യ സ്വഭാവമുള്ള രേഖകള്‍ സീറോ മലബാര്‍ സഭയില്‍ ഡിജിറ്റലായി കൈമാറില്ല. രേഖകള്‍ നേരിട്ടോ രജിസ്‌ട്രേഡ് തപാലോ ആയി മാത്രമായിരിക്കും ഇനി മുതൽ കൈമാറുക.
ഇതോടൊപ്പം സഭയുടെ രഹസ്യ വിവരങ്ങള്‍ രൂപത ഭരണത്തിലുള്ള മെത്രാന്‍മാരുമായി മാത്രം പങ്കു വച്ചാല്‍ മതിയെന്നാണ് സുപ്രധാന സിനഡ് തീരുമാനം.
സിനഡ് ചര്‍ച്ച ചെയ്യുന്നതും, അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങളാണ് ചോരുന്നത്. ചില വിരമിച്ച മെത്രാന്‍മാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഇ-മെയില്‍ അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ സെക്രട്ടറിമാരുടെ സഹായം തേടാറുണ്ട്.
ഇത്തരത്തില്‍ സെക്രട്ടറിമാര്‍ വിവരം ചോര്‍ത്തുന്നു എന്ന സംശയമാണു സിനഡിന്റെ പുതിയ തീരുമാനങ്ങള്‍ക്കു പിന്നില്‍. ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രഹസ്യസ്വഭാവമുള്ള രേഖകള്‍ ഇനിമുതല്‍ വിരമിച്ച മെത്രാന്‍മാര്‍ക്ക് നല്‍കേണ്ടെന്ന തീരുമാനം എടുക്കാനും സിനഡിനെ പ്രേരിപ്പിച്ചത്.
എറണാകുളം - അകമാലി അതിരൂപതക്കെതിരായ നടപടികളെ കുറിച്ചും സിനഡ് രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിരൂപതയിലെ രണ്ട് മുതിര്‍ന്ന വൈദികരെ പൗരോഹിത്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിനഡ് രേഖകള്‍ പറയുന്നു.
ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ എന്നിവര്‍ക്കെതിരെ കാനോനിക നടപടികള്‍ക്കുള്ള റിപ്പോര്‍ട്ട് പൊന്തിഫിക്കല്‍ ഡെല ഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ മാര്‍പാപ്പാക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നടപടി കാക്കുകയാണെന്നും സിനഡല്‍ രേഖ പറയുന്നു.
ഇതിനൊപ്പം അച്ചടക്ക നടപടിയില്‍ നിന്നൊഴിവാക്കാന്‍ ഫാ. മുണ്ടാടനും, ഫാ. തളിയനും മാപ്പ് ചോദിച്ച് ഇ-മെയില്‍ നല്‍കിയിരുന്നു. എന്നാല്‍, ഇത്ര പരസ്യമായ കുറ്റത്തിന് മാപ്പ് അപേക്ഷ പരിഹാരമല്ലെന്നും അച്ചട നടപടി ഒഴിവാക്കില്ലെന്നും പൊന്തിഫിക്കല്‍ ഡെലഗേറ്റ് നിലപാടെടുക്കുകയായിരുന്നു.