തിരുവനന്തപുരം: വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ യുടെ തലപ്പത്ത് നിന്ന് മാറ്റി.ഒന്നര വർഷത്തോളമായി സപ്ലൈകോ ചെയർമാൻ & മാനേജിങ്ങ് ഡയറക്ടർ പദവിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശ്രീറാമിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് ഇന്ന് വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്.
മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. പെട്ടെന്നുളള മാറ്റത്തിൻെറ കാരണമെന്തെന്ന് വ്യക്തമല്ല .ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ അതൃപ്തിയാണ് ഓണക്കാലത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുളളപ്പോൾ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയിൽ നിന്ന് തെറിപ്പിക്കാൻ കാരണമെന്നാണ് സൂചന.
സപ്ലൈകോ തലപ്പത്ത് നിന്ന് മാറ്റപ്പെട്ട ശ്രീറാമിന് പുതിയ ചുമതല നൽകിയിട്ടില്ല. ഇതും സർക്കാരിൻെറ അതൃപ്തിയിലേക്കാണ് വിരൽചൂണ്ടുന്നത്.
ശ്രീറാം വെങ്കിട്ടരാമൻെറ ഭാര്യയും വയനാട് കളക്ടറുമായിരുന്ന രേണു രാജിനെയും കഴിഞ്ഞയാഴ്ച തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. രേണുരാജിൻെറ അപ്രതീക്ഷിത മാറ്റത്തിൻെറയും കാരണം വ്യക്തമല്ല. കളക്ടർ എന്ന നിലയിലുളള രേണു രാജിൻെറ പ്രവർത്തനത്തിൽ സർക്കാരിനും വയനാട്ടിലെ സി.പി.എം നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടായിരുന്നു.
വനാതിർത്തി പ്രദേശങ്ങളിൽ ആനയും കടുവയും ഇറങ്ങിയപ്പോൾ ജില്ലാ ഭരണകൂടം എന്നനിലയിൽ സ്വീകരിക്കേണ്ട നടപടികൾ പലപ്പോഴും വൈകിയിരുന്നു. ഇതാണ് സർക്കാരിനെയും ജില്ലയിലെ സി.പി.എം നേതാക്കളെയും പ്രകോപിപ്പിച്ചത്.
ആനയിറങ്ങിയ സമയത്ത് നടപടികൾ സ്വീകരിക്കേണ്ട ജില്ലാ കളക്ടർ മേക്കപ്പിടാൻ പോയി എന്നായിരുന്നു കളക്ട്രേറ്റിലുണ്ടായിരുന്ന അടക്കം പറച്ചിൽ. ഇത് സർക്കാരിൻെറ ചെവിയിലും എത്തിയിരുന്നു.ഇതാണ് രേണു രാജിനെ കളക്ടർ കസേരയിൽ നിന്ന് തെറിപ്പിക്കാൻ കാരണം.
ശ്രീറാമിനും ജീവിത പങ്കാളിക്കും ഒരുമിച്ച് സ്ഥലം മാറ്റം വന്നത് ഐ.എ.എസ് വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. സപ്ലൈകോയിൽ പി.ബി. നൂഹാണ് ശ്രീറാമിൻെറ പകരക്കാരൻ.
നിലവിൽ ടൂറിസം വകുപ്പ് ഡയറക്ടറാണ് പി.ബി. നൂഹ്.ഇപ്പോൾ അവധിയിലുളള നൂഹ് ചുമതലയേൽക്കാൻ ഒരുമാസം വൈകിയേക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൻെറ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന പി.ബി. നൂഹിൻെറ ടൂറിസം ഡയറക്ടർ സ്ഥാനത്ത് നിന്നുളള മാറ്റവും അപ്രതീക്ഷിതമാണ്. മദ്യനയം സംബന്ധിച്ച വിവാദത്തെ തുടർന്ന് പി.ബി. നൂഹും മന്ത്രി റിയാസും തമ്മിലുളള ബന്ധത്തിൽ വിളളൽ വീണെന്നാണ് സൂചന. ഇതാണ് ദീർഘാവധിക്ക് പോകാൻ നൂഹിനെ പ്രേരിപ്പിച്ചതെന്നാണ് ഐ.എ.എസ് വൃത്തങ്ങളിലേ അടക്കം പറച്ചിൽ
ഓണക്കാലത്ത് സ്പെഷ്യൽ ചന്തകൾ സംഘടിപ്പിക്കുകയും മാവേലിസ്റ്റോറുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുകയും ചെയ്യേണ്ട നടപടികൾ തുടങ്ങേണ്ട സമയത്ത് സപ്ലൈകോ തലപ്പത്ത് നിന്ന് പ്രധാന ചുമതലക്കാരനെ മാറ്റിയത് പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും.
മാവേലി സ്റ്റോറുകളിൽ ഒരു വർഷത്തിലേറെയായി 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കുന്നില്ല. സ്റ്റോറുകളിൽ പഞ്ചസാര എത്തിയിട്ട് വർഷം പിന്നിട്ടു. സപ്ലൈകോയുടെ ആവശ്യപ്രകാരം സബ്സിഡി സാധനങ്ങളുടെ വില അൻപത് ശതമാനത്തോളം വർദ്ധിപ്പിച്ചിട്ടും സാധനക്ഷാമത്തിന് പരിഹാരം ഉണ്ടായിട്ടില്ല.
സപ്ലൈകോ നിർദ്ദേശിക്കുന്ന വിലയ്ക്ക് സാധനങ്ങൾ എത്തിക്കാൻ കാരാറുകാർ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാരിൻെറ വിശദീകരണം.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കരാറുകാർക്ക് കോടിക്കണക്കിന് രൂപയാണ് സപ്ലൈകോയ്ക്ക് നൽകാനുളളത്.
ഈ തുക എന്ന് ലഭിക്കുമെന്നതിൽ വ്യക്തതയില്ലാത്തതിനാലാണ് കരാറുകാർ ഇ-ടെണ്ടറിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നത്.സാമ്പത്തിക പ്രതിസന്ധിക്ക് സപ്ലൈകോ ചൂണ്ടിക്കാണിക്കുന്ന കാരണം സർക്കാർ പണം നൽകാത്തതാണ്.