/sathyam/media/media_files/DptN2AsIPZNahakLUQFr.jpg)
തിരുവനന്തപുരം: കേരളത്തിലെ മാലിന്യസംസ്കരണത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി അയൽരാജ്യമായ ശ്രീലങ്കയെ കണ്ട് മാലിന്യസംസ്കരണം പഠിക്കാനാണ് സർക്കാരിനോട് നിർദ്ദേശിച്ചത്.
മാലിന്യം കുമിഞ്ഞുകൂടുന്ന കേരളത്തിന്റെ അവസ്ഥ അപമാനകരമാണെന്നും തലസ്ഥാന നഗരത്തിന്റെ സ്ഥിതി ഏറ്റവും മോശമാണെന്നും ലോകത്തൊരു നഗരവും ഇതുപോലെയുണ്ടാവില്ല എന്നുമാണ് ഹൈക്കോടതി പറഞ്ഞത്.
ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.
ശ്രീലങ്കയിലെ മാലിന്യനിർമ്മാർജ്ജന പദ്ധതികളും മാർഗ്ഗങ്ങളും കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും മാതൃകയാക്കി സ്വീകരിക്കാനിടയുണ്ട്.
അത്രവലിയ സാമ്പത്തികശേഷി ഉള്ള രാജ്യം അല്ലാതിരുന്നിട്ടുകൂടി ശ്രീലങ്ക മാലിന്യസംസ്കരണം ഫലപ്രദമായി നടത്തുന്നെന്നും ശ്രീലങ്കയിൽ പോയി നോക്കൂ എന്നും കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥരോട് ഹൈക്കോടതി പറഞ്ഞിരുന്നു. മാലിന്യസംസ്കരണം പഠിക്കാൻ ദൗത്യസംഘത്തെ ശ്രീലങ്കയിലേക്ക് അയയ്ക്കാനും സാദ്ധ്യതയുണ്ട്.
ഒരു കാലത്ത് അതിഭയാനകമായ മാലിന്യ പ്രശ്നം നേരിട്ടിരുന്ന രാജ്യമാണ് ശ്രീലങ്ക. 3,300ൽ അധികം ഇനം പൂച്ചെടികൾ, 400 ഇനം പക്ഷികൾ, 240 ഇനം ചിത്രശലഭങ്ങൾ എന്നിവയുൾപ്പെടെ ജൈവവൈവിദ്ധ്യം നിറഞ്ഞ ശ്രീലങ്കയെ മാലിന്യ പ്രശ്നം വിഴുങ്ങുന്ന സ്ഥിതിയായിരുന്നു.
കാർഷിക മാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളും പോലെയുള്ള ജൈവ, അജൈവ മാലിന്യങ്ങൾ ശ്രീലങ്കയുടെ ആവാസവ്യവസ്ഥയെ മലിനമാക്കി. അതോടെ, ജലത്തിൻ്റെ ഗുണനിലവാരം, മണ്ണിൻ്റെ ഫലഭൂയിഷ്ഠത, സസ്യങ്ങളുടെയും മൃഗങ്ങളുടെയും മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ബാധിച്ചു.
ഇത് പല ജീവജാലങ്ങളുടെയും നാശത്തിലേക്ക് നയിച്ചു. ടൂറിസം പ്രധാന വരുമാനമാർഗ്ഗമായ ശ്രീലങ്ക അതോടെ തളരാൻ തുടങ്ങി. മലിനീകരണത്തിന്റെ തോത് ഉയർന്നതോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകൾ ശ്രീലങ്കയെ കൈവിടുന്ന സ്ഥിതിയായി.
അതിനിടെ, 2017 ഏപ്രിലിൽ ശ്രീലങ്കയെ നടുക്കിയ ഒരു സംഭവമുണ്ടായി. കൊളംബോയിൽ മാലിന്യസംസ്കരണ കേന്ദ്രം തകർന്ന് 32 പേർ മരിച്ചു. നിരവധി വീടുകൾ തകർന്നു. അപകടത്തിനു ശേഷം മാലിന്യം അടിഞ്ഞുകൂടി ഓടകളെല്ലാം ബ്ലോക്കായി.
അതോടെ വെള്ളപ്പൊക്കമുണ്ടായി. രാജ്യമാകെ പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. രാജ്യത്താകെ മാലിന്യം കുന്നുകൂടി.
2017 സെപ്തംബറിൽ മാലിന്യ പ്രതിസന്ധി രൂക്ഷമായതോടെ പ്ലാസ്റ്റിക് ബാഗുകളും ഡിസ്പോസിബിൾ ഉൽപ്പന്നങ്ങളും ശ്രീലങ്ക നിരോധിച്ചു. പ്ലാസ്റ്റിക് ബാഗുകൾ, പാത്രങ്ങൾ എന്നിവയുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചു.
മാലിന്യ പ്രശ്നം നേടരിടാൻ ദേശീയ പരിസ്ഥിതി നിയമം ഭേദഗതി ചെയ്തു. കുറ്റവാളികൾക്ക് പതിനായിരം രൂപ പിഴയും 2 വർഷം തടവും കൊണ്ടുവന്നു. ഇതോടെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നം നിയന്ത്രിക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞു.
മാലിന്യത്തോത് കുറച്ചില്ലെങ്കിൽ ടൂറിസ്റ്റുകളുടെ വരവ് കുറയുമെന്നും വിദേശനാണ്യം നിലയ്ക്കുമെന്നും മനസിലാക്കിയ ലങ്ക അതിനുള്ള തന്ത്രങ്ങൾ ഉണ്ടാക്കി. മാലിന്യ സംസ്‌കരണത്തിന്റെ പൊതു സംവിധാനങ്ങൾ ഒരുക്കുതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവയുടെ പുനരുപയോഗ സാധ്യത ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തി.
അതിനായി പദ്ധതികൾ തയ്യാറാക്കി.
ലങ്കയിലെ വിനോദ സഞ്ചാര മേഖലക്കുള്ള വളർച്ച അവിടത്തെ ജനങ്ങളുടെ പൗരബോധത്തിന്റെ പ്രതിഫലനം കൂടിയാണ്. അഞ്ച് സെന്റ് ഭൂമിയുള്ളവർക്കും ഫലപ്രദമായ മാലിന്യ സംസ്‌കരണ രീതി സ്വീകരിക്കാനായി.
മാലിന്യം കിറ്റിലാക്കി പൊതു ഇടങ്ങളിൽ നിക്ഷേപിക്കുതിന് പകരം മാലിന്യം ഉണ്ടാകു സാഹചര്യങ്ങൾ കുറച്ചു. വീടുകളിൽ മാലിന്യ സംസ്കരണം തുടങ്ങി. സാമൂഹിക ശുചിത്വത്തിനുകൂടി ഊന്നൽ നൽകിയാണ് ശ്രീലങ്ക സ്വയം മാലിന്യമുക്തമായത്.
ഇതിനിടയിലാണ് 2022 ഫെബ്രുവരിയിൽ ബ്രിട്ടൺ രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി ആശുപത്രിയിലെയും മോർച്ചറിയിലെയും അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ശ്രീലങ്കയിലേക്ക് കപ്പലിൽ അയച്ചത്.
265 കണ്ടെയ്‌നറുകളിൽ ആയാണ് മാലിന്യം ശ്രീലങ്കയിൽ എത്തിയത്. ഇത് ശ്രീലങ്ക ബ്രിട്ടണിലേക്ക് തിരിച്ചയച്ചു. നിയമപ്രകാരം ഉപയോഗശൂന്യമായ മെത്തകളും കാർപെറ്റുകളും തുണിത്തരങ്ങളും മാത്രമാണ് കണ്ടെയ്‌നറുകളിൽ ഉണ്ടാകേണ്ടതെങ്കിലും ആശുപത്രി മാലിന്യങ്ങളും മോർച്ചറിയിൽ നിന്നുള്ള ശരീരഭാഗങ്ങളും ബാൻഡേജുകളും അടക്കമുള്ളവ കണ്ടെത്തി.
അനധികൃതമായി മാലിന്യങ്ങൾ കയറ്റി അയച്ചതിന് നിയമനടപടികളുമായി മുന്നാട്ടു പോകാനുള്ള ശ്രമങ്ങളും ശ്രീലങ്ക സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കസ്റ്റംസ് നടപടികൾ ഊർജ്ജിതമാക്കി. മാലിന്യം അയച്ചവരെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കാൻ നടപടി തുടങ്ങിയതോടെ മാലിന്യം വഹിച്ചുള്ള കപ്പലുകളുടെ വരവ് കുറഞ്ഞു.
വ്യാവസായിക, ഗാർഹിക മാലിന്യങ്ങളിൽ നിന്നുള്ള മലിനീകരണം ശ്രീലങ്കയുടെ ജൈവവൈവിധ്യത്തിന് മറ്റൊരു പ്രധാന ഭീഷണിയായിരുന്നു. വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം ഭൗമ, സമുദ്ര ആവാസവ്യവസ്ഥയെ ബാധിച്ചു.
ഈ മലിനീകരണം സസ്യജന്തുജാലങ്ങളെ നേരിട്ട് ദോഷകരമായി ബാധിക്കുക മാത്രമല്ല, മുഴുവൻ ആവാസവ്യവസ്ഥയുടെയും സൂക്ഷ്മമായ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തി.
ഫലപ്രദമായ മാലിന്യ സംസ്കരണവും കൂടുതൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കലും സ്വീകരിച്ചാണ് ഈ ഭീഷണി ശ്രീലങ്ക നേരിട്ടത്. ഇന്ത്യയിൽ നിന്ന് കടൽമാർഗം മലിനമായ വായു എത്തിയതോടെ ശ്രീലങ്കയിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടേണ്ട സ്ഥിതിയുണ്ടായിരുന്നു.
പ്രാദേശിക വായു മലിനീകരണത്തിന് പുറമെ അതിർത്തി കടന്നുകൂടെ മലിന വായു എത്തുന്നതാണ് പ്രശ്നമായത്. ഇതോടെ വായുമലിനീകരണം തടയാനും ശ്രീലങ്ക നടപടികളെടുത്തു.
മാലിന്യസംസ്കരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നൂതനാശങ്ങളും സംയോജിതവുമായ പരിഹാരം കണ്ടെത്താനാണ് ശ്രീലങ്ക ശ്രമിച്ചത്. സാങ്കേതിക മികവും സാമൂഹ്യ സ്വീകാര്യതയും ഉള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തി.
മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതിക വിദ്യകൾ, മാലിന്യം കൈകാര്യം ചെയ്യൽ, മാലിന്യം വേർതിരിക്കൽ, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകൾ, മാലിന്യസംസ്കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കൽ, വീണ്ടെടുക്കൽ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകൾ രൂപപ്പെടുത്തി.
വിഭവങ്ങളുടെ പുനരുപയോഗവും പരിപാലനവും പ്രോത്സാഹിപ്പിച്ചു. അതോടെ ടൂറിസ്റ്റുകളും വ്യവസായികളും ശ്രീലങ്കയിലേക്ക് ഒഴുകി. പരിസ്ഥിതിക്ക് ഗുരുതരമായി ദോഷകരമാവുന്ന വ്യവസായങ്ങൾ ഇപ്പോൾ ലങ്കയിൽ അനുവദിക്കാറില്ല. ടൂറിസം അവരുടെ പ്രധാന വ്യവസായമായി മാറി.
മലയാളികൾ അടക്കം നിരവധി പേർ അവിടെ ഹോട്ടൽ വ്യവസായം നടത്തുന്നു. അങ്ങനെ പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച് ശ്രീലങ്ക വളർച്ചയുടെ പാതയും മലിനീകരണം കുറയ്ക്കാനുള്ള വഴിയും കണ്ടെത്തുകയായിരുന്നു.