കൊച്ചി: കോണ്‍ഗ്രസിലെ സമകാലിക വിവാദങ്ങള്‍ നിറംകെടുത്തിയത് അടുത്ത വര്‍ഷം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളെ. തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഭാരവാഹികള്‍ക്ക് ചുമതല വീതിച്ചു നല്‍കികൊണ്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഘട്ടത്തില്‍ പുറത്തുവന്ന വിവാദങ്ങള്‍ കോണ്‍ഗ്രസിനകത്തെ ശത്രുക്കളും കോണ്‍ഗ്രസിന് പുറത്തെ ശത്രുക്കളും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്‍റെ സൃഷ്ടിയാണെന്നാണ് ആരോപണം.
സാധാരണ ഏത് തെരഞ്ഞെടുപ്പുകള്‍ക്കും മുന്‍കൂട്ടി ഒരുങ്ങുന്ന പതിവ് കോണ്‍ഗ്രസിനില്ല. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസവും സമയവും വരെ നീളുന്നതാണ് സീറ്റു വിഭജനം. ആവശ്യക്കാരെല്ലാം പത്രിക നല്‍കി ഒടുവില്‍ മറ്റുള്ളവരോട് പിന്‍വലിക്കാന്‍ പറയുന്നതാണ് കോണ്‍ഗ്രസ് ശൈലി. അതിന്‍റെ കുഴപ്പങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമായിരുന്നു.
എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായി അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിന് ഈ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഒരുക്കങ്ങള്‍ തുടങ്ങാനുള്ള മാസ്റ്റര്‍ പ്ലാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വയനാട്ടില്‍ നടന്ന കെപിസിസി എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ചത്.
മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കാനും അത് പ്രാവര്‍ത്തികമാക്കാനുള്ള തീരുമാനങ്ങള്‍ക്കു വേണ്ടിയുമായിരുന്നു വയനാട്ടിലെ കെപിസിസി എക്സിക്യൂട്ടീവ്. മീറ്റിംങ്ങ് പ്രതിപക്ഷ നേതാവിനെ തന്നെ മാസ്റ്റര്‍ പ്ലാനിന്‍റെ ഏകോപനത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു.
താഴെത്തട്ടില്‍ പഞ്ചായത്ത് തലം മുതല്‍ നേതാക്കള്‍ക്ക് ചുമതല നല്‍കിക്കൊണ്ടാണ് തീരുമാനം. ജില്ലകളുടെ ചുമതല കെപിസിസി ഭാരവാഹികള്‍ക്കാണ്. കോര്‍പ്പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ക്കാണ്. മൊത്തം ഏകോപനം പ്രതിപക്ഷ നേതാവിനും എന്നതാണ് സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെയും സാന്നിധ്യത്തില്‍ എക്സിക്യൂട്ടീവ് ഏകകണ്ഠമായി എടുത്ത തീരുമാനം.
ഇത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വിവിധ ചുമതലക്കാരായ നേതാക്കളെ ഉള്‍പ്പെടുത്തി പ്രതിപക്ഷ നേതാവിന്‍റെ വാട്സാപ്പ് ഗ്രൂപ്പുകളും തുടങ്ങി. അതിലൂടെ നേതാക്കള്‍ക്കുള്ള പ്രാഥമിക ഘട്ട നിര്‍ദേശങ്ങളും കൈമാറി.
ഇതാണ് കെപിസിസി ഓഫീസിനെ ഹൈജാക്ക് ചെയ്യുന്ന മൂവര്‍ സഖ്യം സിപിഎം ഫ്രാക്ഷന്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്. പ്രസിഡന്‍റ് അറിയാതെ പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്നാണ് പ്രസിഡന്‍റിനെ തെറ്റിദ്ധരിപ്പിച്ചത്. പ്രസിഡന്‍റിന്‍റെ ആരോഗ്യ പ്രശ്നങ്ങളും ഓര്‍മ്മക്കുറവും മൂവര്‍ സംഘം വിദഗ്ദ്ധമായി ഉപയോഗിക്കുന്നു എന്ന പരാതി പിന്നാമ്പുറ സംസാരങ്ങളില്‍ സജീവമാണ്.
അതാണ് താനറിയാതെ സര്‍ക്കുലര്‍ പുറത്തിറക്കിയത് ശരിയല്ലെന്ന നിലയില്‍ കെ സുധാകരന്‍റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായത്. എന്നാല്‍ സുധാകരന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ അറിയുന്ന നേതാക്കള്‍ക്ക് അദ്ദേഹത്തോട് പരാതിയില്ല. മനപൂര്‍വ്വമല്ല അദ്ദേഹത്തിന്‍റെ പ്രതികരണങ്ങള്‍ എന്ന് അവര്‍ക്കറിയാം.
പക്ഷേ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസില്‍ വീണ്ടും കലാപം എന്ന നിലയില്‍ വിവാദങ്ങള്‍ പുറത്തുവിട്ടത് പ്രസിഡന്‍റിനെ ചുറ്റിപ്പറ്റിയുള്ള ഉപജാപക സംഘത്തിന്‍റെ സൃഷ്ടിയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ പുറത്തുപോകുന്നതിനു പിന്നിലും ഇത്തരം കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ട്.
അച്ചടക്ക നടപടി നേരിട്ട് പാര്‍ട്ടിക്ക് പുറത്തായിരുന്നയാളും വര്‍ഷങ്ങളോളം പാര്‍ട്ടിയില്‍ സജീവമല്ലാതെ മാറി നില്‍ക്കുകയായിരുന്ന നേതാവും തോല്‍ക്കാനായി ജനിച്ചതെന്ന് ആക്ഷേപം നേരിടുന്ന നേതാവുമൊക്കെയാണ് ഇന്ദിരാ ഭവനിലെ ഉപജാപക സംഘങ്ങളെ നയിക്കുന്നത്.