/sathyam/media/media_files/UqdLxBEMmfMyfTylwDfW.jpg)
തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് നടത്താൻ സർക്കാർ വാശിപിടിക്കവേ, സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി ശനിയാഴ്ച ക്ലാസ് വേണ്ടെന്ന് റിപ്പോർട്ട് നൽകിയത് ചർച്ചയാവുന്നു.
ശനിയാഴ്ചകൾ കുട്ടികളുടെ സ്വതന്ത്രദിനമായി മാറണമെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ശനിയാഴ്ചകൾ കൂട്ടിച്ചേർത്ത് 220 പ്രവൃത്തിദിനങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ മുറുകുന്നതിനിടെയാണ് റിപ്പോർട്ടിന്റെ രണ്ടാംഭാഗം പുറത്തുവന്നത്.
ഇത് മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തു. ശനിയാഴ്ചകൾ സ്‌കൂൾ ലൈബ്രറികളിൽ വായനയ്ക്കും റഫറൻസിംഗിനും സംഘപഠനത്തിനും ഉപയോഗിക്കാമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.
ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ചയടക്കം 220 പ്രവൃത്തി ദിനങ്ങളുള്ള അക്കാഡമിക് കലണ്ടർ പ്രസിദ്ധീകരിച്ചത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണെന്നും അത് മറികടന്ന് ശനിയാഴ്ചത്തെ പ്രവൃത്തിദിനം ഒഴിവാക്കാൻ നിയമനിർമ്മാണം വേണ്ടിവരുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
വിദ്യാഭ്യാസ ചട്ടപ്രകാരം വർഷം 220 അദ്ധ്യയന ദിവസമുണ്ടായിരിക്കണം. ഈ അധ്യയന വർഷത്തിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. ഇതിൽ ക്ലസ്റ്റർ പരിശീലനത്തിനുള്ള ആറ്, പരീക്ഷയ്ക്കിടെ വരുന്ന മൂന്ന്, ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്ത 9, ആറ് പ്രവൃത്തിദിനം വരുന്ന 7 വീതം ശനിയാഴ്ചകളുണ്ട്.
കഴിഞ്ഞ വർഷം 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരുന്നു. ആഴ്ചയിൽ ആറാം പ്രവൃത്തിദിനം വരുന്ന ഏഴ് ശനിയാഴ്ചകൾ ഉൾപ്പെടുത്തിയത് 220 അധ്യയന ദിനം തികയ്ക്കാനാണ്. ഇത് കെഇആർ പ്രകാരം നിയമപരമാണ്.
ഓണം, ക്രിസ്‌മസ് ആഘോഷങ്ങൾക്കടക്കം 38 ദിനങ്ങൾ 220 പ്രവൃത്തി ദിനങ്ങളിൽ നിന്ന് മാറ്റിവയ്ക്കേണ്ടി വരും. ശനിയാഴ്ചകളിലെ ആറ് ക്ലസ്റ്റർ യോഗങ്ങൾക്ക് അവധി കൂടിയാവുമ്പോൾ ഇത് 44 ആവും. മഴക്കെടുതികൾ, പ്രാദേശിക അവധി എന്നിവ കാരണം വീണ്ടും പ്രവൃത്തിദിനങ്ങൾ കുറയും.
അക്കാഡമിക് കലണ്ടറിൽ 220 പ്രവൃത്തിദിനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ അദ്ധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമുണ്ടാകുമ്പോൾ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച 'മികവിനുമായുള്ള വിദ്യാഭ്യാസ'മെന്ന റിപ്പോർട്ടിലെ രണ്ടാംഭാഗത്തിൽ അക്കാഡമിക മികവിനെക്കുറിച്ചാണ് പരാമർശം. അദ്ധ്യാപകർ മതിയായ ജ്ഞാനം ആർജ്ജിച്ചാൽ മാത്രമേ കുട്ടിയുടെ നിലവാരം ഉയർത്താനാവൂ എന്ന നിരീക്ഷണവും റിപ്പോർട്ടിലുണ്ട്.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പഠനത്തിന് മെച്ചപ്പെട്ട സമയം. ശേഷം ആവശ്യമനുസരിച്ച് സ്പോർട്സ്, ഗെയിംസ്, യോഗ, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഉപയോഗിക്കാം. കുട്ടികളുടെയും കായികക്ഷമത ഉറപ്പാക്കണം.
പ്രൈമറിതലത്തിൽ നിർബന്ധമായി നിശ്ചിതസമയം ക്ലാസിനകത്ത് തന്നെ ലഘുവ്യായാമങ്ങൾ നിർബന്ധമാക്കണം. കലാവാസനയും സർഗവാസനകളും പരിപോഷിക്കാനുള്ള സമയവും പഠനസമയത്തിന്റെ പരിധിയിലുണ്ടാകണം. പ്രീ സ്കൂളിൽ ഒരു ക്ളാസിൽ 25 കുട്ടികളാണ് മാതൃകാപരമായ രീതി. ഒന്ന് മുതൽ 12 വരെ പരമാവധി 35 കുട്ടികൾ മതിയെന്നാണ് റിപ്പോർട്ടിലുള്ളത്.
മറ്റ്പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് - സെക്കൻഡറി തലത്തിൽ (8-12) അദ്ധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത. പിഎച്ച്ഡിതലം വരെ അദ്ധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം. ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ യോഗ്യത ബിരുദം.
പഠന പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കൽ, തസ്തികാനിർണ്ണയം കാലോചിതമായി പരിഷ്‌കരിക്കണം, അദ്ധ്യാപക സ്ഥലംമാറ്റം, ഓഫീസ് സംവിധാനങ്ങൾ എന്നിവ കലോചിതമായി പരിഷ്‌കരിക്കണം.
നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യം. ഗ്രേസ് മാർക്ക് തുടരാം. എന്നാൽ മാർക്ക് നൽകുന്ന നിലവിലെ രീതി കാലോചിതമായി പരിഷ്കരിക്കണം. പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലേക്ക് വളരണം. പഠനസമയം ഗുണതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കാൻ കഴിയണം.
കേന്ദ്രീയ വിദ്യാലയങ്ങളിലും, ദേശീയ പാഠ്യ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്‌കൂൾ സമയം 7.30 നും 8.30 നും ഇടയിലാണ് ആരംഭിക്കുന്നത്. അക്കാദമിക കാരണങ്ങളിലാണ് ഈ സമയം പാലിക്കുന്നത്. എന്നാൽ കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പഠന സമയം വളരെക്കാലമായി നിലനിൽക്കുന്നതാണ്.
കുട്ടികളുടെ സകലമാന കഴിവുകളേയും അഭിമുഖീകരിക്കേണ്ടി വരുന്ന രണ്ടാംതലമുറ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഗണിക്കുകയാണെങ്കിൽ പഠന സമയത്തെക്കുറിച്ച് പുതിയ ആലോചനകൾ വേണ്ടിവരും. അങ്ങിനെ ചെയ്യുമ്പോൾ സാമൂഹികമായി ഉയർന്നു വരാനിടയുള്ള വിവിധ കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.
അത്തരം പരിശോധനയിലൂടെ ഉയർന്നു വരുന്ന സമവായത്തിനടിസ്ഥാനത്തിൽ പഠന സമയം മാറ്റുകയാണെങ്കിൽതാഴെ പറയുന്ന നിർദേശങ്ങളും പരിഗണിക്കാവുന്നതാണ് - റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മുഴുവൻ കുട്ടികളുടെയുംകായികക്ഷമത ഉറപ്പാക്കാൻ കഴിയണം. അതിനാവശ്യമായ സമയം കണ്ടെത്താൻ കഴിയണം. കൂടാതെ പ്രൈമറി തലത്തിൽ നിർബന്ധമായി ഒരു നിശ്ചിത സമയം ക്ലാസിനകത്തുനിന്ന് തന്നെ ചെയ്യാൻ കഴിയുന്ന ലഘുവ്യായാമങ്ങൾ നിർബന്ധമാക്കണം. ഇത് പഠനത്തിന്റെ ഭാഗമായി ഉൾച്ചേർത്താൽ ഏതു പീരിയഡിലും നടത്താൻ കഴിയും. കുട്ടികളുടെ കലാവാസനയും സർഗ്ഗവാസനകളും പരിപോഷിക്കാനുള്ള സമയവും പഠനസമയത്തിന്റെ പരിധിയിൽ ഉണ്ടാകണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.