/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
/sathyam/media/media_files/2025/03/28/ZVPvBCYNRdNEBBNLhm1N.jpg)
തിരുവനന്തപുരം: തുടർച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ട് ശക്തമായ പ്രവർത്തനങ്ങളിലേക്കിറങ്ങിയ ഇടതുമുന്നണി 43 സീറ്റുകളില്‍ വിജയം ഉറപ്പിക്കുമ്പോള്‍ ജയസാധ്യതയുള്ള ബാക്കി 37 മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരുക്കം തുടങ്ങി.
ഇത് സംബന്ധിച്ചു എം.എൽ.എമാർക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർദ്ദേശം നല്കിയിരുന്നു. വിവാദങ്ങളിൽ ചെന്നുചാടാത്തവരും വീണ്ടും ജയിക്കാൻ സാധ്യതയുളളതുമായ എം.എൽ.എമാരോട് കൂടുതല്‍ ജാഗ്രതയോടെ മണ്ഡലങ്ങളിൽ ശ്രദ്ധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ജയസാധ്യത കുറഞ്ഞവര്‍ക്ക് സീറ്റ് നിക്ഷേധിക്കാനും സാധ്യതയുണ്ട്.
രണ്ടാം സർക്കാരിൻെറ നാലാം വാർഷികാഘോഷങ്ങൾ തുടങ്ങുന്ന ഏപ്രിൽ 21 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണ പ്രവർത്തനങ്ങൾക്ക് അനൗപചാരിക തുടക്കം കുറിക്കാനാണ് സി.പി.എമ്മിൻെറ പദ്ധതി.
അതുകൊണ്ടാണ് മുഖ്യമന്ത്രിതന്നെ വാർഷികാഘോഷ പരിപാടികൾക്ക് മുന്നിട്ടിറങ്ങുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള എല്ലാ ജില്ലകളിലും വാർഷികാഘോഷ പരിപാടികൾക്ക് മുഖ്യമന്ത്രി എത്തുന്നുണ്ട്. ഒരു ദിവസം നീളുന്ന പൗര പ്രമുഖരുമായുളള കൂടിക്കാഴ്ചയിലും വൈകുന്നേരം ജില്ലാ തല പൊതുസമ്മേളനത്തിലും പങ്കെടുത്തായിരിക്കും മുഖ്യമന്ത്രിയുടെ മടക്കം.
ഇതിനൊപ്പം ഓരോ ജില്ലയിലെയും രാഷ്ട്രീയ സാധ്യതകളെ കുറിച്ചുളള വിലയിരുത്തലും മുഖ്യമന്ത്രി നേരിട്ട് നടത്തും. ഇതനുസരിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയവും പ്രചാരണ തന്ത്രങ്ങളും ആവിഷ്കരിക്കാൻ പോകുന്നത്. ഏത് സാഹചര്യത്തിലും സംസ്ഥാനത്ത് 43 മണ്ഡലങ്ങളിൽ ഉറപ്പായും ജയസാധ്യതയുണ്ടെന്നാണ് സി.പി.എമ്മിൻെറ വിലയിരുത്തൽ.
പാർട്ടി സംവിധാനവും ഭരണ സംവിധാനവും ബാഹ്യ ഏജൻസികളും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തിലേലേക്ക് എത്തിചേർന്നതെന്നാണ് സൂചന. മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന സി.പി.എമ്മിൻെറ ആത്മവിശ്വാസത്തിൻെറ പിൻബലം ഈ പഠനമാണ്.
2016 ൽ 91ഉം 2021 ൽ 99 ഉം സീറ്റ് നേടിയെങ്കിലും 2026 ൽ അത്രയും സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സർവേയിലൂടെ വ്യക്തമായതെന്ന് നേതാക്കൾ നൽകുന്ന വിവരം. എന്നാൽ 100 സീറ്റ് എന്ന ലക്ഷ്യം വെച്ച് നിയമസഭാ തിരഞ്ഞടുപ്പിനെ നേരിടാനാണ് സി.പി.എമ്മിൻെറ പദ്ധതി.
43 സീറ്റുകളിൽ ജയം ഉറപ്പിക്കുന്ന പാർട്ടി പ്രചാരണം മുറുകുമ്പോൾ ബാക്കി സീറ്റുകൾകൂടി പ്രാപ്യമാകുമെന്നാണ് വിശ്വാസം. അത്തരത്തില്‍ 37 സാധ്യതാ മണ്ഡലങ്ങള്‍ പാര്‍ട്ടി ലിസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നന്നായി ശ്രമിച്ചാല്‍ ഇത്രയും മണ്ഡലങ്ങള്‍ കൂടി ലഭിക്കും എന്നാണ് സിപിഎം കരുതുന്നത്.
കാസർകോട് ജില്ലയിൽ 3 സീറ്റുകളിലാണ് സി.പി.എം ഉറപ്പായും വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നത്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ സീറ്റുകളിലാണ് ജയം പ്രതീക്ഷിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉദുമയിൽ ജയിക്കാനായത് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി, മട്ടന്നൂർ, തലശേരി, കൂത്തുപറമ്പ്, ധർമ്മടം, അഴീക്കോട് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷ.കടന്നപ്പളളി രാമചന്ദ്രൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ സീറ്റിലും ജയം അസാധ്യമല്ലെന്നാണ് വിലയിരുത്തൽ.
വയനാട് ജില്ലയിൽ സി.പി.എമ്മിന് കാര്യമായ പ്രതീക്ഷയില്ല. മന്ത്രി ഒ.ആർ കേളു പ്രതിനിധീകരിക്കുന്ന മാനന്തവാടി നിലനിർത്തുന്നത് പോലും എളുപ്പമല്ലെന്നാണ് കരുതുന്നത്.
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, കോഴിക്കോട് 1, കോഴിക്കോട് 2, എലത്തൂർ, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, ബാലുശേരി, കുന്ദമംഗലം സീറ്റുകൾ ഉറപ്പായും ജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
മലപ്പുറം ജില്ലയിലെ സിറ്റിങ്ങ് സീറ്റായിരുന്ന നിലമ്പൂർ കൈവിട്ടുപോകുമെന്ന് കരുതുന്നുണ്ടെങ്കിലും തവനൂർ, പൊന്നാനി സീറ്റുകൾ ഉറപ്പായും ജയിക്കും എന്നാണ് പ്രതീക്ഷ.
പാലക്കാട് ജില്ലയിൽ ഷൊർണൂർ, ഒറ്റപ്പാലം, ആലത്തൂർ, കോങ്ങാട്, തരൂർ, തൃത്താല, നെന്മാറ സീറ്റുകളിൽ ഉറപ്പായും ജയിക്കുമെന്നാണ് സിപിഎം കാണുന്നത്.
തൃശൂരിൽ കുന്ദംകുളം, ചേലക്കര, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, പുതുക്കാട്, കയ്പമംഗലം, മണലൂർ, നാട്ടിക, കൊടങ്ങല്ലൂർ സീറ്റുകളിലാണ് സി.പി.എം വിജയ പ്രതീക്ഷ പുലർത്തുന്നത്.
എറണാകുളം ജില്ലയിലേക്ക് കടന്നാൽ വലിയ തോതിൽ ഉറപ്പ് പറയാവുന്ന മണ്ഡലങ്ങളില്ല. യുഡിഎഫ് കോട്ടയായ എറണാകുളത്ത് വൈപ്പിൻ, മട്ടാഞ്ചേരി, കോതമംഗലം സീറ്റുകളാണ് സി.പി.എം കണക്കുകൂട്ടുന്നത്.
ഇടുക്കിയിൽ ഉടുമ്പൻചോലയും ദേവികുളവും പീരുമേടും ജയിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് സി.പി.എം ചേർത്തിരിക്കുന്നത്. കോട്ടയത്ത് കാഞ്ഞിരപ്പളളി, പൂഞ്ഞാർ, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം സീറ്റുകളിലാണ് സി.പി.എം ജയം പ്രതീക്ഷിക്കുന്നത്.
ആലപ്പുഴയിൽ അരൂർ, ചേർത്തല, ആലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് സീറ്റുകൾ ഏത് പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുമെന്നാണ് സി.പി.എമ്മിൻെറ കണക്ക്.
പത്തനംതിട്ടയിൽ റാന്നി, അടൂർ, കോന്നി, പത്തനംതിട്ട, തിരുവല്ല മണ്ഡലങ്ങൾ ജയം പ്രതീക്ഷിക്കുന്ന പട്ടികയിലാണുളളത്. കൊല്ലം ജില്ലയിൽ പത്തനാപുരം, ചടയ മംഗലം, പുനലൂർ, ഇരവിപുരം, കൊല്ലം, ചാത്തന്നൂർ, കുന്നത്തൂർ സീറ്റുകളിൽ സി.പി.എമ്മിന് ഉറച്ച വിജയ പ്രതീക്ഷയുണ്ട്.
കൊട്ടാരക്കരയും ചവറയും മത്സരം മുറുകുമ്പോൾ കൂടെനിൽക്കുമെന്നും പ്രതീക്ഷയുണ്ട്. കൊട്ടാരക്കരയിൽ നിന്ന് കെ.എൻ.ബാലഗോപാൽ കൊല്ലത്തേക്ക് മാറി മത്സരിക്കാനുളള സാധ്യതയും ആരായുന്നുണ്ട്.
പാർട്ടിയുടെ മുൻ ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ അയിഷാ പോറ്റി ബി.ജെ.പി സ്ഥാനാർത്ഥിയായി വരുമോയെന്ന ഭയാശങ്കയിലാണ് ബാലഗോപാൽ മണ്ഡലം മാറാൻ ഉദ്ദേശിക്കുന്നത്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് വാമനപുരം, വർക്കല, നെയ്യാറ്റിൻകര, പാറശാല, ചിറയിൻകീഴ്, കഴക്കൂട്ടം സീറ്റുകളിലും ജയിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
ഇത്രയും സീറ്റുകളിൽ വിജയിക്കുമെന്ന് കണക്കുകൂട്ടുമ്പോഴും മതസാമുദായിക - ഭരണവിരുദ്ധ വികാരം സി.പി.എമ്മിന് മുന്നിൽ വെല്ലുവിളി തീർക്കുന്നുണ്ട്. എങ്കിലും ഉറപ്പായ 43 നു പുറമെ 37 മണ്ഡലങ്ങളാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്.