ലോകത്തെ ഏറ്റവും വലിയ കപ്പലടക്കമെത്തി. 5 ലക്ഷം കണ്ടെയ്നർ കാർഗോ കൈകാര്യം ചെയ്തു കാര്യശേഷി തെളിയിച്ചു. ഏപ്രിൽ 6 ന് തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി സമയം അനുവദിച്ചപ്പോൾ സർക്കാരിന് പറ്റില്ല, മധുരയിൽ സിപിഎം പാർട്ടി കോൺഗ്രസ്. വാണിജ്യ ഓപ്പറേഷൻ തുടങ്ങി മാസങ്ങളായിട്ടും ഉദ്ഘാടനം ചെയ്യാനാവാതെ വിഴിഞ്ഞം തുറമുഖം. വീണ്ടും പ്രധാനമന്ത്രിയുടെ സമയം തേടാൻ സർക്കാർ

പ്രധാനമന്ത്രിയുടെ പരിപാടികൾ 45 ദിവസം മുൻപേ നിശ്ചയിക്കുന്നതാണ്. എന്നാൽ പ്രധാനമന്ത്രി അറിയിച്ച സമയം ഇപ്പോൾ സംസ്ഥാന സർക്കാരിന് സ്വീകാര്യവുമല്ല. തുറമുഖ കമ്മിഷനിംഗിന് പ്രധാനമന്ത്രിയെ വീണ്ടും ക്ഷണിക്കാനാണ് സർക്കാർ തീരുമാനം.

author-image
nidheesh kumar
New Update
narendra modi pinarai vijayan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി അനുവദിച്ച സമയം പാർട്ടി കോൺഗ്രസ് കാരണം പറ്റില്ലെന്ന് സർക്കാർ. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ പാമ്പൻ പാലം ഉദ്ഘാടനത്തിന് ഏപ്രിൽ ആറിന് പ്രധാനമന്ത്രി തമിഴ്നാട്ടിൽ വരുന്നുണ്ട്. 

Advertisment

രാമേശ്വരത്തെ ചടങ്ങിന് ശേഷം തിരുവനന്തപുരത്ത് എത്തി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യാനായിരുന്നു ആലോചന. എന്നാൽ ഏപ്രിൽ രണ്ടു മുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിൽ സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുകയാണ്. 


മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം മധുരയിൽ പാർട്ടി പരിപാടിയിൽ ആയതിനാൽ വിഴിഞ്ഞം കമ്മിഷനിംഗിന് ആ ദിവസം പറ്റില്ലെന്ന് സർക്കാർ നിലപാടെടുത്തു. അതോടെ പ്രധാനമന്ത്രിയുടെ വിഴിഞ്ഞം പരിപാടി മാറ്റുകയായിരുന്നു. തുറമുഖത്തിന്റെ വാണിജ്യ ഓപ്പറേഷൻ തുടങ്ങി മാസങ്ങളായിട്ടും ഇതുവരെ തുറമുഖം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.


വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗിന് സമയം അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ കത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകുന്നില്ലെന്നായിരുന്നു സർക്കാരിന്റെ പരാതി. കഴിഞ്ഞ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ തുറമുഖ കമ്മിഷനിംഗിനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സമയം തേടിയിരുന്നത്. 

പ്രധാനമന്ത്രിയുടെ പരിപാടികൾ 45 ദിവസം മുൻപേ നിശ്ചയിക്കുന്നതാണ്. എന്നാൽ പ്രധാനമന്ത്രി അറിയിച്ച സമയം ഇപ്പോൾ സംസ്ഥാന സർക്കാരിന് സ്വീകാര്യവുമല്ല. തുറമുഖ കമ്മിഷനിംഗിന് പ്രധാനമന്ത്രിയെ വീണ്ടും ക്ഷണിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി മുഖ്യമന്ത്രി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടേക്കും.

തുറമുഖ കമ്മിഷനിംഗിന് ഇനി കേന്ദ്രാനുമതികളൊന്നും നേടേണ്ടതില്ല. വലുപ്പത്തിൽ ലോകത്തെ ഏറ്റവും വലിയ കപ്പലടക്കം വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. 5 ലക്ഷത്തോളം കണ്ടെയ്നർ കാർഗോ കൈകാര്യം ചെയ്തു. തുറമുഖം കാര്യക്ഷമത തെളിയിച്ചതിനാൽ സാങ്കേതിക പരിശോധനകളൊന്നും കൂടാതെ തുറമുഖം കമ്മിഷൻ ചെയ്യാനാവും. 


തുറമുഖം കമ്മിഷനിങ്ങിനോട് അടുക്കുന്ന ഘട്ടത്തിൽ, 817.8 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അദാനിക്ക് നൽകണം. ഈ തുക വ്യവസ്ഥകളോടെ കേന്ദ്രത്തിൽ നിന്ന് വാങ്ങാൻ കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 


കമ്മിഷൻ ചെയ്ത് 10 വർഷത്തിനു ശേഷം സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ 20% വിഹിതം പങ്കുവയ്ക്കണമെന്നാണ് ഉപാധി. വി.ജി.എഫിനെ വായ്പയായി കണക്കാക്കാതെ, ഒറ്റത്തവണ ഗ്രാന്റായി പരിഗണിച്ച് കേരളത്തിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നില്ല.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028 ഡിസംബറിൽ പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകളായി ഉയരും. 


ഇതോടെ 40 വർഷത്തെ കരാർ കാലയളവിൽ 54,750 കോടി വരുമാനം പ്രതീക്ഷിച്ചിരുന്നത് 2,15,000 കോടിയായി ഉയരും. സംസ്ഥാന സർക്കാരിന് 35,000 കോടി വരുമാന വിഹിതമായി ലഭിക്കും. ഇക്കാലയളവിൽ ജി.എസ്.ടിയിനത്തിൽ 29,000 കോടി ലഭിക്കും. പുറമെ കോർപ്പറേറ്റ്, പ്രത്യക്ഷ വരുമാന നികുതിയിലും വർദ്ധനവുണ്ടാകും. 36 വർഷം കൊണ്ട് 48000 കോടി സർക്കാരിന് കിട്ടുമെന്നാണ് വിലയിരുത്തൽ.  


കരാർപ്രകാരം 2034 മുതൽ സർക്കാരിന് വരുമാനവിഹിതം ലഭിക്കും. 2045ൽ പൂർത്തിയാകേണ്ടിയിരുന്ന ബാക്കി ഘട്ടങ്ങൾ 2028 ൽ പൂർത്തിയാക്കും. ആദ്യകരാർ പ്രകാരം തുറമുഖം പ്രവർത്തനംതുടങ്ങി പതിനഞ്ചാം വർഷം മുതലാണ് സർക്കാരിന് വരുമാനം കിട്ടുമായിരുന്നത്. 

തുറമുഖനിർമ്മാണം വൈകിയതിനാൽ 2039 മുതൽ അദാനി വരുമാനവിഹിതം നൽകിയാൽ മതിയായിരുന്നു. പുതിയ ധാരണപ്രകാരമാണ് വരുമാനം നേരത്തേ കിട്ടുന്നത്. തുറമുഖത്തിന്റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാണ്. 


ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി ഇത് 45 ലക്ഷമായി ഉയരും. ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം മാറും.


ആദ്യകരാർ പ്രകാരം അദാനിക്ക് സർക്കാർ നൽകേണ്ട വി.ജി.എഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) 408.90 കോടിയായിരുന്നത് പുതിയ കരാറിൽ 365.10 കോടിയായി. 43.80 കോടി കുറയ്ക്കാനായി. ഇതിൽ 189.90 കോടി ഇപ്പോൾ നൽകണം. 

എല്ലാഘട്ടങ്ങളും പൂർത്തിയായശേഷം 175.20 കോടി നൽകും. രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിന് 10000 കോടി അദാനി മുടക്കും. നിർമ്മാണ സാമഗ്രികളുടെ നികുതി വരുമാനത്തിലൂടെ 175.20 കോടി കണ്ടെത്താനാവും. 


സമയത്ത് ഭൂമിയേറ്റെടുത്ത് കൈമാറാത്തതിന് സർക്കാർ നൽകേണ്ടിയിരുന്ന 30 കോടി നഷ്ടപരിഹാരം പുതിയ കരാറിൽ ഒഴിവാക്കി. തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമ്മാണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്.


രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത് കടൽ നികത്തിയായിരിക്കും. കണ്ടെയ്‌നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് 2000 മീറ്ററാക്കും. 30 ലക്ഷം കണ്ടെയ്നർ വരെ വാർഷിക ശേഷിയുള്ള കണ്ടെയ്‌നർ യാർഡ് നിർമ്മിക്കാൻ ആവശ്യമായ 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിംഗിലൂടെ കടൽ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തിൽ 63 ഹെക്ടർ ഭൂമിക്കായി കടൽ നികത്തിയിരുന്നു.