/sathyam/media/media_files/2025/06/02/g7nkylWfOYYxtj0iH559.jpg)
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കേ യു.ഡി.എഫ് പങ്ക് വെയ്ക്കുന്നത് വിജയപ്രതീക്ഷ.
നാളെ പ്രിയങ്ക ഗാന്ധി കൂടി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനെത്തുമ്പോവൾ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
സർക്കാർ വിരുദ്ധ വികാരമുണ്ടെങ്കിലും സ്വരാജിന്റെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ ഗുണകരമായെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കയ്‌മെയ് മറന്നുള്ള പോരാട്ടത്തിൽ യു.ഡി.എഫിനെ തളയ്ക്കാൻ മന്ത്രിപ്പടയെ അടക്കം ഇറക്കിയാണ് പ്രചാരണം.
നാളെ മുഖ്യമന്ത്രി കൂടി മണ്ഡലത്തിൽ എത്തുന്നതോടെ പ്രചാരണം കൊഴുക്കുമെന്നും സി.പി.എം വിലയിരുത്തുന്നു. ഭരണ- പ്രതിപക്ഷ മുന്നണികൾ നേർക്ക് നേർ പോരടിക്കുമ്പോൾ മൂന്നാം സ്ഥാനത്ത് പി.വി അൻവറോ ബി.ജെ.പിയോ എന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
ഇതുവരെയുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഒരു ഘട്ടത്തിലും അൻവറും ബി.ജെ.പിയും ഇരുമുന്നണികൾക്കൊപ്പം എത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
പോത്തുകല്ല്, വഴിക്കടവ്, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും ചേർന്നതാണ് നിലമ്പൂർ മണ്ഡലം. ഇതിൽ പോത്തുകല്ല്, അമരമ്പരമ്പലം പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും എൽ.ഡി.എഫും മറ്റുള്ള പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണവുമാണ്.
ഇടതിന് വളക്കൂറുള്ള മണ്ണായാണ് നിലമ്പൂരിന്റെ ആദ്യകാല ചരിത്രമെങ്കിലും യു.ഡി.എഫിനൊപ്പം നിന്ന ആര്യാടൻ മുഹമ്മദാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായത്.
1965 ലാണ് നിലമ്പൂരിൽ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തോട്ടം തൊഴിലാളികൾക്കിടയിൽ നിന്ന് ഉയർന്നുവന്ന സി.പി.എം സ്ഥാനാർഥി കെ.കുഞ്ഞാലിയും കോൺഗ്രസിലെ ആര്യാടൻ മുഹമ്മദും തമ്മിലായിരുന്നു പ്രാധന മത്സരം.
കന്നിയങ്കത്തിൽ കുഞ്ഞാലിക്കായിരുന്നു വിജയം. 1967ലെ രണ്ടാം തെരഞ്ഞെടുപ്പിൽ വീണ്ടും ഇരുവരും കൊമ്പുകോർക്കുമ്പോഴും വിജയം കുഞ്ഞാലികൊപ്പം തന്നെ.
1969 ജൂലൈയിൽ എം.എൽ.എ ആയിരിക്കെ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. ഇതോടെയാണ് 1970ൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കുഞ്ഞാലിയുടെ മരണത്തിന് പിന്നിൽ ആര്യാടൻ മുഹമ്മദ് അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരാണെന്ന കേസ് നിലിനിൽക്കുന്ന കാലം.
കുഞ്ഞാലിയുടെ മരണത്തിലെ സഹതാപ വോട്ട് പിടിച്ച് വീണ്ടും മണ്ഡലം സി.പി.എം പിടിക്കാൻ കച്ചമുറിക്കി ഇറങ്ങി. എന്നാൽ അന്ന് കെ.കരുണാകരൻ മുസ്ലിം ലീഗുമായി ചേർന്ന് മുന്നണിയുണ്ടാക്കി എം.പി ഗംഗാധരനെ മത്സരിപ്പിച്ചു. സി.പി.എം സ്ഥാനാർഥി വി.പി അബൂബക്കർ പരാജയപ്പെട്ടു. ഇതോടെ നിലമ്പൂരിന്റെ കളം യു.ഡി.എഫിന് അനുകൂലമായി.
1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു. 1980ൽ സി. ഹരിദാസ് എം.എൽ.എ ആയെങ്കിലും ആര്യാടൻ മുഹമ്മദിനായി പിന്നീട് രാജിവച്ചു. എന്നാൽ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ടി.കെ ഹംസ ആര്യാടനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുത്തു.
1987ൽ ആര്യാടൻ മുഹമ്മദ് തന്നെ മണ്ഡലം യു.ഡി.എഫിനായി തിരിച്ച് പിടിച്ചു. പിന്നീട് 2016 വരെ ആര്യാടന്റെ കുത്തക മണ്ഡലമായി മാറ്റി.
2016ൽ ആര്യാടൻ മുഹമ്മദ് മണ്ഡലത്തിൽ നിന്ന് മാറിയതോടെ മകൻ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി. ഇതിനിടിയിലാണ് മലപ്പുറം ജില്ലയിൽ സി.പി.എം സ്വതന്ത്ര പരീക്ഷണം നടത്താൻ തീരുമാനിച്ചത്.
കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ പി.വി അൻവറിനെ മത്സരിപ്പിച്ചതോടെ സി.പി.എമ്മിന്റെ രാഷ്ട്രീയ കൗശലം ലക്ഷ്യം കണ്ടു. 11,504 വോട്ടുകൾക്ക് അൻവർ യു.ഡി.എഫ് തട്ടകം പിടിച്ചെടുത്തു.
2021ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും പി.വി അൻവറിനെ സ്ഥാനാർഥിയാക്കി. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് വി.വി പ്രകാശായിരുന്നു.
എന്നാൽ യു.ഡി.എഫ് വോട്ട് നില ഉയർത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അതോടെ അൻവറിന്റെ ഭൂരിപക്ഷം 2700 വോട്ടുകളിലേക്ക് ചുരുങ്ങുകയും ചെയ്തു.
നിലവിൽ ഭരണത്തിലുള്ള മുന്നണിയുടെ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനോട് വിയോജിച്ച് രാജിവച്ചതിനെ തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പരിചയ സമ്പന്നരെ തന്നെ രംഗത്തിറക്കാനാണ് മുന്നണികൾ ശ്രമിച്ചത്.
യു.ഡി.എഫ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതോടെ പി.വി അൻവർ ഷൗക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഈ അവസരം രാഷ്ട്രീയമായി മുതലാക്കാൻ തീരുമാനിച്ച സി.പി.എം നിലമ്പൂർ സ്വദേശിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജിനെ രംഗത്തിറക്കി.
ഇതോടെ പി.വി അൻവറും സ്വതന്ത്ര സ്ഥാനാർഥിയായി. അഡ്വ.മോഹൻ ജോർജ് (ബി.ജെ.പി), അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ), എൻ. ജയരാജൻ (സ്വത), പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത), വിജയൻ (സ്വത), ജി സതീഷ് കുമാർ(സ്വത), ഹരിനാരായണൻ (സ്വത) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി വിലയിരുത്തപ്പെടുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരസ്പരം പഴിചാരിയുള്ള കൊമ്പുകോർക്കൽ നിത്യേന വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരേയുള്ള അഭിമുഖം, സാമൂഹ്യസുരക്ഷ പെൻഷൻ, ബലിപെരുന്നാൾ അവധി, ഷോക്കേറ്റ് വിദ്യാർഥിയുടെ മരണത്തിലെ രാഷ്ട്രീയ ഗൂഢാലോചന, ജമാഅത്തെ ഇസ്ലാമി, വെൽഫെയർപാർട്ടി, പി.ഡി.പി, ഹിന്ദു മഹാസഭ പിന്തുണ എന്നിങ്ങനെ ആരോപണ പ്രത്യാരോപണങ്ങൾ നടത്തി ജനങ്ങൾക്ക് മുമ്പിൽ മുന്നണികൾ നയം വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ ഏത് മുന്നണി വിജയിച്ചാലും അത് കേരള രാഷ്ട്രീയത്തിൽ ദിശാസൂചികയാവും.
മുൻ എം.എൽ.എ പി.വി അൻവർ പിടിക്കുന്ന വോട്ടിനെ ചൊല്ലിയുള്ള ആശങ്ക ഇരു ക്യാമ്പിലുമുണ്ട്. എൽ.ഡി.എഫിനോടും യു.ഡി.എഫിനോടും തുറന്ന പോരിനിറങ്ങിയ അൻവർ എത്ര വോട്ട് പിടിക്കുമെന്നത് നിലമ്പൂരിൽ നിർണായകമാവും.
അൻവർ യു.ഡി.എഫ് വോട്ടുകൾ പിടിക്കുന്നതോടെ സ്വരാജിന് വിജയസാധ്യതയെന്നാണ് ഇടതിന്റെ കണക്ക് കൂട്ടൽ. എന്നാൽ, അൻവർ മൂലം തങ്ങൾക്ക് പ്രശ്നങ്ങളുണ്ടാവില്ലെന്നും ഇടത് വോട്ടുകൾ വിഭജിക്കുമെന്നുമാണ് യു.ഡി.എഫ് വിലയിരുത്തൽ.
2016ലും 2021ലും ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി അൻവർ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിക്കും എതിരേ തുറന്ന പോരിനിറങ്ങി രാജിവച്ചതാണ്.
ഇത് തന്നെയാണ് യു.ഡി.എഫിന്റെ ആയുധം. അതുകൊണ്ട് തന്നെ പ്രചാരണം അവസാനിക്കുംവരെ അതീവ ജാഗ്രതയിലാണ് ഇരു മുന്നണികളും അൻവറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.