വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറുടെ ഉന്നത പദവിയിൽ നിയമിക്കാൻ ചട്ടങ്ങൾ ഇളവുചെയ്തു. നിയമനം പിണറായി തടയുമോ ? യോഗ്യതയിൽ ഇളവു വരുത്തിയത് അരുൺകുമാറിന്റെ ശുപാ‌ർശ പ്രകാരം. മകനായി വി.എസ് ചോദിച്ചുവാങ്ങിയ തസ്തികയെന്നും ആക്ഷേപം. നിയമനം തടയണമെന്ന പരാതിയിൽ ചെകുത്താനും കടലിനുമിടയിൽ മുഖ്യമന്ത്രി. എന്ത് നടപടിയെടുത്താലും വിവാദം ഉറപ്പ്

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനെ ചട്ടങ്ങൾ മറികടന്നും യോഗ്യതയിൽ ഇളവ് നൽകിയും ഐ.എച്ച്.ആർ.ഡിയുടെ ഡയറക്ടറാക്കാനുള്ള നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ തടയുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളടക്കം ഉറ്റുനോക്കുന്നത്

New Update
va arun kumar vs achuthanandan pinarayi vijayan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനെ ചട്ടങ്ങൾ മറികടന്നും യോഗ്യതയിൽ ഇളവ് നൽകിയും ഐ.എച്ച്.ആർ.ഡിയുടെ ഡയറക്ടറാക്കാനുള്ള നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ തടയുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളടക്കം ഉറ്റുനോക്കുന്നത്.

Advertisment

ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് തുല്യമായ ഐ.എച്ച്.ആർ.ഡി ഡയറക്ടർ തസ്തികയിൽ നിശ്ചിത യോഗ്യതയില്ലാത്ത വി.എ.അരുൺകുമാറിനെ നിയമിക്കാനുള്ള നീക്കം തടയണമെന്ന പരാതി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.


നാളെ മസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ഇന്റർവ്യൂ മുഖ്യമന്ത്രി തടഞ്ഞാൽ അത് പാർട്ടിയിലും സംസ്ഥാനത്തും രാഷ്ട്രീയ വിവാദമായി വളരുമെന്നുറപ്പ്. നിയമനവുമായി മുന്നോട്ടുപോയാൽ കേന്ദ്രസർക്കാർ അത് തടയുമോയെന്നും ഉറ്റുനോക്കപ്പെടുന്നു.


വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെ നിയമിക്കുന്നതിന്  എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ  ഇളവ് വരുത്തി തിടുക്കത്തിൽ സ്പെഷ്യൽ റൂൾ സർക്കാർ  ഭേദഗതി ചെയ്തിരുന്നു.  

ഐഎച്ച്ആർഡി നിയമാവലി പ്രകാരം  യോഗ്യതകളിൽ ഭേദഗതി വരുത്താൻ  ഗവേണിംഗ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെയാണ്  ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളിൽ ഇളവ് വരുത്തിയത്.

കേന്ദ്ര വ്യവസ്ഥപ്രകാരം എഞ്ചിനീറിങ്ങിൽ ബിരുദാനന്തര ബിരുദവും, 15 കൊല്ലത്തെ അധ്യാപന പരിചയവും, പിഎച്ച്ഡി ഗൈഡ് ഷിപ്പും, രണ്ടുപേരെ ഗൈഡ്  ചെയ്ത പരിചയവും, യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളപ്പോഴാണ്, ഇതിനു പകരമായി ഏഴു വർഷത്തെ അഡിഷണൽ ഡയറക്ടർ പരിചയം കൂടി ഡയറക്ടർ നിയമനത്തിനുള്ള പുതിയ യോഗ്യതയായി കൂട്ടി ചേർത്തത്. ഡയറക്ടർക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിംഗ്  ബിരുദത്തിന് പകരം അരുൺകുമാറിന് എം.സി.എ ബിരുദമാണുള്ളത്.

1997ൽ നായനാർ സർക്കാരിന്റെ കാലത്ത്  അസിസ്റ്റന്റ് ഡയറക്ടറായി ഐ.എച്ച്.ആ‌ർ.ഡിയിൽ നേരിട്ട് നിയമനം ലഭിച്ച അരുൺ കുമാറിന് '99 മുതൽ 2001 വരെ കയർഫെഡിന്റെ എംഡിയായും തുടർന്ന് 2008 ൽ ഐ.എച്ച്.ആർ.ഡിയിൽ ജോയിന്റ് ഡയറക്ടറായും  നിയമനം നൽകി.


2010ൽ  അച്യുതാനന്ദൻ ഗവൺമെൻറ് കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഐ.സി.ടി അക്കാദമി പുതുതായി രൂപീകരിച്ച്  മുഖ്യമന്ത്രി തന്നെ  മകനെ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചത്  വലിയ വിവാദമായി. ഇതേത്തുടർന്ന് നിയമനം റദ്ദാക്കിയിരുന്നു.


2016ൽ പിണറായി സർക്കാർ സീനിയർ പ്രിൻസിപ്പലായിരുന്ന ഡോ. പി.സുരേഷ് കുമാറിന്  ഐഎച്ച്ആർഡി ഡയറക്ടറായും അരുൺ കുമാറിന് അഡിഷണൽ  ഡയറക്ടറായും നിയമനം നൽകിയിരുന്നു.

ഡയറക്ടർ തസ്തികയിൽ പ്രൊബേഷൻ പൂർത്തിയാക്കിയ ഡോ. സുരേഷ് കുമാറിനെ 2023 മെയിൽ സി ആപ്റ്റിന്റെ ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിച്ച  ശേഷം അരുൺ കുമാറിന് ഡയറക്ടറുടെ ചുമതല നൽകുകയായിരുന്നു.

 ഡയറക്ടറുടെ താൽക്കാലിക ചുമതല ലഭിച്ച  അരുൺകുമാർ ഐ.എച്ച്.ആർ.ഡിയുടെ ജനറൽ ബോഡിയുടെ അനുമതി കൂടാതെ  യോഗ്യതകളിൽ തനിക്ക് അനുസൃതമായി ഇളവ് വരുത്തി കഴിഞ്ഞ നവംബറിൽ സർക്കാരിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തിയത് ഗുരുതരമായ വീഴ്ചയാണ്.

ഹയർ എഡ്യൂക്കേഷൻ സെക്രട്ടറിയ്ക്ക് പകരം അഡിഷണൽ സെക്രട്ടറി ഒപ്പ് വച്ചാണ് ഡിസംബറിൽ ഉത്തരവ് ഇറക്കിയത്. നാളെ നടക്കുന്ന ഇന്റർവ്യൂവിൽ എ.ഐ.സി.ടി.ഇ  നിശ്ചയിച്ചിട്ടുള്ള ഉയർന്നയോഗ്യതയുള്ള 9 സീനിയർ പ്രിൻസിപ്പൽമാരോടൊപ്പം  യോഗ്യതകളിൽ  ഇളവ് ലഭിച്ച അരുൺ കുമാറും പങ്കെടുക്കുന്നുണ്ട്.  


സ്പെഷ്യൽ റൂളിൽ വരുത്തിയ ഭേദഗതിയും,  അരുൺകുമാറിന് നൽകിയ ഡയറക്ടറുടെ ചുമതലയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജ്ജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കുമ്പോഴാണ്‌ തിരക്കിട്ടുള്ള നാളത്തെ ഇന്റർവ്യൂ.


സംസ്ഥാനത്ത് ഒൻപത് എൻജിനീയറിങ് കോളേജുകളും, എട്ട് പോളികളും, 45 അപ്ലയ്ഡ് സയൻസ് കോളേജുകളും, 15 ഹയർ സെക്കന്ററി സ്കൂളുകളും, മോഡൽ ഫിനിഷിങ് സ്കൂളും പ്രവർത്തിക്കുന്ന  ഐഎച്ച്ആർഡി യുടെ തലപ്പത്ത്   എഐസിടിഇ/യൂ ജിസി നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ അവഗണിച്ച് ഡയറക്ടർ നിയമനം നടത്തരുതെന്നാണ് മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി.

ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇൻറർവ്യൂ മാറ്റിവയ്ക്കണമെന്നും, യോഗ്യതകളിൽ ഇളവ്  വരുത്തിയ സർക്കാർ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.

Advertisment