/sathyam/media/media_files/2025/03/19/pgR5dUkuPSvjV4CxuRYj.jpg)
തിരുവനന്തപുരം: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിന് നേരെ അക്രമമുണ്ടായതിനെക്കുറിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ സ്പീക്കർ എ.എൻ ഷംസീർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ക്ഷേത്രോത്സവം സംബന്ധിച്ച വിഷയം പൊതുപ്രാധാന്യമുള്ളതല്ലെന്നും അടിയന്തര സ്വഭാവമില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ക്ഷേത്രോത്സവത്തെക്കുറിച്ചല്ല, പൊലീസിനെ ആക്രമിച്ചതിനെക്കുറിച്ചാണ് നോട്ടീസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
സബ്മിഷനായി വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും സതീശൻ വഴങ്ങിയില്ല. സർക്കാരിന്റെ സൗകര്യം അനുസരിച്ചല്ല അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നും ശരിയായ നടപടിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, അക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് സേനയുടെ ആത്മവീര്യം തകർക്കുമെന്നും ആരോപിച്ചു.
ആഭ്യന്തര വകുപ്പിനെക്കുറിച്ചുള്ള ചർച്ചയിൽ മൂന്ന് പ്രതിപക്ഷാംഗങ്ങൾ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചെങ്കിലും മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്ന് സതീശൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെയ്യം കടന്നു പോയപ്പോൾ സി.പി.എമ്മുകാർ തെയ്യം കടന്നു പോയപ്പോള്‍ വിളിച്ചതിനെത്തുടർന്നായിരുന്നു സംഘർഷം. പിടിച്ചു മാറ്റാൻ ശ്രമിച്ച തലശേരി സ്റ്റേഷനിലെ പൊലീസുകാരെയാണ് ക്രൂരമായി മർദ്ദിച്ചത്.
'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പൊലീസ് കാവിൽ കയറി കളിക്കണ്ട, കളിച്ചാൽ തലശേരി സ്റ്റേഷനിൽ ഒരൊറ്റ പൊലീസുകാരും കാണില്ല' എന്ന് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്.
വനിതാ ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ചു. പിന്നാലെ വനിതാ എസ്.ഐയെയും എസ്.ഐയെയും സ്ഥലംമാറ്റി. ക്രിമിനലുകൾക്ക് കുടപിടിച്ചു കൊടുക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാർഡ് കിട്ടിയ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാർക്കാണ് ഈ ദുരന്തമുണ്ടായത്. ഇത് സംസ്ഥാനത്താകെ ആവർത്തിക്കപ്പെടുകയാണ്. എസ്.എഫ്.ഐ നേതാക്കൾ പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്.
അമ്പലങ്ങളിൽ എന്തിനാണ് രാഷ്ട്രീയം കലർത്തുന്നത്? ആർ.എസ്.എസ് അമ്പലങ്ങളിൽ പോയി ഗണഗീതങ്ങൾ പാടുന്നതു പോലെ സിപിഎമ്മും ഇറങ്ങിയിരിക്കുകയാണ്. കടയ്ക്കൽ ക്ഷേത്രത്തിൽ പുഷ്പനെ അറിയാമോ എന്ന ഗാനമേളയാണ് നടത്തിയത്.
പാട്ട് പാടുമ്പോൾ സ്റ്റേജിന് പിന്നിൽ അരിവാൾ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും ബോർഡുകളും പ്രദർശിപ്പിക്കുന്നു. ഇവർ ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുയാണ്.
പാർട്ടി തന്നെ പൊലീസും കോടതിയും ആകാന്‍ ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്. ഈ വിഷയം വീണ്ടും നിയമസഭയിൽ അവതരിപ്പിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ പൊലീസിന്റെ മുഴുവന്‍ ആത്മവീര്യവും തകര്‍ത്തു കളയുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായത്. സര്‍ക്കാര്‍ പ്രതിരോധത്തിലായതു കൊണ്ടാണ് നോട്ടീസ് ചര്‍ച്ച പോലും അനുവദിക്കാതെ തള്ളിയത്. അതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം വാക്കൗട്ട് ചെയ്തത്.
വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയാണ് ആക്രമിച്ചത്. പൊലീസുകാരനെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. സംഘര്‍ഷമുണ്ടാക്കിയ ഒരാള്‍ നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് അയാളെ അറസ്റ്റു ചെയ്ത് ജീപ്പിലേക്ക് കയറ്റിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘമായി വന്ന് അയാളെ മോചിപ്പിച്ചു.
ഞങ്ങളോട് കളിച്ചാല്‍ തലശേരി പൊലീസ് സ്റ്റേഷനില്‍ ആരും കാണില്ലെന്ന് ക്രിമിനലുകള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായി. വനിതാ എസ്.ഐയെയും എസ്.ഐയെയും സ്ഥലംമാറ്റി.
ക്രിമിനലുകള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന നടപടിയണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇങ്ങനെയാണെങ്കില്‍ എങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനാകുക. ആക്രമണത്തിന് വിധേയരായ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
കുറച്ച് ചെറുപ്പക്കാര്‍ സ്ത്രീകള്‍ അടക്കമുള്ള ഭക്തരെ ശല്യപ്പെടുത്തുന്നത് കണ്ട് അവരോട് മാറി നില്‍ക്കാന്‍ വനിതാ എസ്.ഐ പറഞ്ഞപ്പോള്‍ ആകുമെങ്കില്‍ മാറ്റിക്കോയെന്ന് കയര്‍ത്ത് സംസാരിച്ചു.
കയര്‍ത്ത് സംസാരിച്ച ചെറുപ്പക്കാരന്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് അയാളെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ നാല്‍പ്പതോളം പേര്‍ ചേര്‍ന്ന് ബലമായി മോചിപ്പിച്ചെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ അസഭ്യവര്‍ഷം നടത്തിയതായും എഫ്.ഐ.ആറിലുണ്ട്.
പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയ സി.പി.എം ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റി സി.പി.എമ്മിനോട് കളിക്കേണ്ടെന്ന ക്രിമിനലുകളുടെ വാക്കുകള്‍ക്കാണ് മുഖ്യമന്ത്രി അടിവരയിട്ടു കൊടുത്തത്.
കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് കിട്ടിയ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാര്‍ക്കാണ് ഈ ദുരന്തമുണ്ടായത്. ഇത് സംസ്ഥാനത്ത് ഉടനീളെ ആവര്‍ത്തിക്കപ്പെടുകയാണ്.
എസ്.എഫ്.ഐ നേതാക്കള്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്. നിനക്ക് വേറെ പണിക്ക് പൊയ്ക്കൂടെയെന്നാണ് എസ്.എഫ്.ഐ നേതാവ് ചോദിച്ചത്. ചാലക്കുടിയില്‍ വണ്ടി അടിച്ച് തകര്‍ത്ത് ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അറസ്റ്റിലായവരെ ബലമായി മോചിപ്പിച്ചു.
നന്നായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. മൈക്ക് കെട്ടിവച്ചാണ് കാലുവെട്ടുമെന്നും കൈ വെട്ടുമെന്നും സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പാര്‍ട്ടിക്കാരെ തൊടേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ജില്ലയില്‍, സ്പീക്കറുടെ മണ്ഡലത്തിലാണ് ഇത്രയും നിന്ദ്യമായ സംഭവമുണ്ടായത്.
സ്പീക്കറും മുഖ്യമന്ത്രിയും പ്രതിരോധത്തിലാകുമെന്നും മറുപടി ഇല്ലാത്തതതു കൊണ്ടുമാണ് പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയിലും ലോകത്ത് എല്ലായിടത്തുമുള്ള കാര്യങ്ങളെ കുറിച്ച് മറുപടി നല്‍കിയ മുഖ്യമന്ത്രി ഈ സംഭവത്തെ കുറിച്ച് മാത്രം മിണ്ടിയില്ല.
ഭരിക്കുന്ന പാര്‍ട്ടിയുടെ ആഗ്രഹത്തിന് അനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്- സതീശൻ വിശദീകരിച്ചു.