കൊച്ചി: റാപ്പർ വേടനെതിരെ വനിത ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ ഗുരുതര ആരോപണങ്ങൾ. യുവതിയുടെ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തിയാണ് വേടൻ ആദ്യം ബലാത്സംഗം ചെയ്തതെന്നും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് ഇത് തുടർന്നെന്നും പരാതിയിൽ പറയുന്നു.
ഒന്നര വർഷത്തോളമായി തന്നെ പലവട്ടം ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.
ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം ബലപ്പെടുകയും തുടർന്ന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/05/23/ajSmi3qYnviWDeSv29Pf.jpg)
ഒരുദിവസം ഫ്ലാറ്റിലെത്തിയ വേടൻ സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. താൻ ചുംബിക്കാൻ അനുവാദം നൽകിയതോടെ പെട്ടെന്ന് വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു.
സമ്മതമില്ലാതെ ബലാല്‍സംഗം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയില്‍ വിശദീകരിക്കുന്നത്. ഈ സംഭവത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റില്‍ നിന്ന് പോയത്.
പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറില്‍ തന്റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. 2021 മുതല്‍ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നല്‍കിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.
പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റും താനാണ് ബുക്കു ചെയ്തു നല്‍കിയതെന്നും യുവതി പറയുന്നു.
പലപ്രാവശ്യമായി 8,356/- രൂപയുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിട്ടുണ്ട്. 2022 മാർച്ച് , ജൂണ്‍ മാസങ്ങളില്‍ പല ദിവസങ്ങളില്‍ വേടൻ തന്റെ ഫ്ലാറ്റില്‍ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നും പരാതിയില്‍ വിശദീകരിക്കുന്നു.
പഠനം പൂർത്തിയാക്കിയ ഡോക്ടർ 2022 ഓഗസ്റ്റില്‍ കൊച്ചിയില്‍ ജോലിയില്‍ പ്രവേശിച്ചു. കൊച്ചിയില്‍ താമസിച്ചിരുന്ന ഫ്ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു.
/filters:format(webp)/sathyam/media/media_files/2025/04/29/FOrJGYlDLkik5R1pTzsB.jpg)
2023 മാർച്ചില്‍ വേടൻറെ കൂട്ടുകാരന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ചും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലില്‍ സംഗീത നിശയില്‍ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാല്‍ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടന്റെ സുഹൃത്തുക്കളായ ഋഷി, ഡാബ്സി, അയൂബ എന്നിവരെ വിളിച്ചിരുന്നുവെന്നും യുവതിയുടെ വെളിപ്പെടുത്തി.
വേടനോട് തന്നെ വിളിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് യുവതി ഫോണ്‍ ചെയ്യുമ്പോള്‍ കൂട്ടുകാർ ഫോണ്‍ എടുത്തില്ല. ജൂലൈ 15ന് -രാവിലെ യുവതിയുടെ ഫ്ലാറ്റില്‍ വേടനെത്തി. വേടന്റെ മൂന്ന് സുഹൃത്തുക്കളും ഫ്ലാറ്റിലുണ്ടായിരുന്നു.
വളരെ ദേഷ്യത്തിലെത്തിയ വേടൻ തന്നോട് മോശമായി പെരുമാറിയെന്നും താൻ ടോക്സിക് ആണെന്നും, മറ്റുള്ള പെണ്‍കുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്.
തുടർന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടനും സുഹൃത്തുക്കളും ഫ്ലാറ്റ് വിട്ടുപോയി. ഉടൻ തന്നെ ഫോണ്‍ ചെയ്തതോടെ പിന്നീട് സമാധാനമായി സംസാരിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് പലവട്ടം അവനെ വിളിച്ചെങ്കിലും വേടൻ ഫോണ്‍ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
വേടൻ ബന്ധം അവസാനിപ്പിച്ച് പോയത് കടുത്ത മാനസിക സംഘർഷത്തിലാക്കിയെന്നും ചികില്‍സ തേടേണ്ടി വന്നുവെന്നും യുവതി പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/06/11/wIUEkKMoycH2Swvb3lg7.jpg)
വേടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന ഭയം കൊണ്ടാണ് താൻ മൊഴി നല്‍കാൻ വൈകിയതെന്നും യുവതി വിശദീകരിക്കുന്നു.
വേടൻ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയാകുകയും അടുത്തയിടെ തൻറെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും കണ്ടതോടെയാണ് തൻറെ ദുരനുഭവം വെളിപ്പെടുത്താൻ തയ്യാറായതെന്ന് കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി പറയുന്നു.
ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷൻ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്.