തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധനയുമായി വിജിലന്‍സ്. 83 ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തേക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട് നൽകുമെന്നു വിജിലൻസ് വ്യക്തമാക്കി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്തു തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതടക്കം അന്വേഷണത്തിൽ കണ്ടെത്തി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ല. ഇതിനു പകരമായി ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിച്ചിരുന്നു. ഈ തുക കൈപ്പറ്റിയാണ് ചില ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്.