വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയ കാൽക്കോടി പേ‌ർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാവും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒഴിവാക്കപ്പെട്ടവർ ഫലം നിർണയിക്കും. പരമാവധി പേരെ വോട്ടർപട്ടികയിൽ തിരിച്ചുകയറ്റാൻ തന്ത്രങ്ങളുമായി മുന്നണികൾ. പരാതികൾ അറിയിക്കാൻ രണ്ടാഴ്ച സാവകാശം നൽകിയതോടെ അന്തിമവോട്ടർ പട്ടിക ഇനിയും വൈകും. ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കിയും നാട്ടിലുള്ളവരെ വിദേശത്താക്കിയും വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയെന്ന് പരാതിപ്രളയം

വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ അർഹരായ മുഴുവൻ പേരെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.

New Update
voters list

തിരുവനന്തപുരം: കേരളത്തിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ 25.72ലക്ഷം വോട്ടർമാരിൽ എത്രത്തോളം പേർ തിരികെ വോട്ടർപട്ടികയിൽ കയറുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും. 

Advertisment

കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർ ഒഴിവാക്കപ്പെട്ടത്-4,36,857. എറണാകുളത്ത് 3,34,962, തൃശൂരിൽ-2,56,842, പാലക്കാട്ട് 2,00,070, കോഴിക്കോട്ട് 1,94,588, മലപ്പുറത്ത്-1,79,673 കോട്ടയത്ത്- 1,66,010 വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്. 

Untitled

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഇത്രത്തോളം വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തിരഞ്ഞെടുപ്പ് ഫലത്തിൽ നി‌ർണായകമാവുമെന്നാണ് വിലയിരുത്തൽ. അതിനാലാണ് ഏതുവിധേനയും പരമാവധി പേരെ വോട്ടർപട്ടികയിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഹെൽപ്പ് ഡെസ്കുകളടക്കം സൗകര്യങ്ങളൊരുക്കുന്നത്.

വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് തങ്ങളുടെ എതിർപ്പുകൾ അറിയിക്കാൻ രണ്ടാഴ്ച കൂടി സാവകാശം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. 

നിലവിൽ ജനുവരി 22നകം എതിർപ്പുകൾ അറിയിക്കണമായിരുന്നു. വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്‌തവരുടെ പേരുകൾ അടങ്ങിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഗ്രാമപഞ്ചായത്തിന്റെ അടക്കം പൊതു ഓഫീസുകൾക്കു മുന്നിൽ ഇത് പ്രദർശിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. 

supreme court

ഫെബ്രുവരി 21ന് അന്തിമ വോട്ട‌ർപട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മിഷൻ നിശ്ചയിച്ചിരുന്നത്. 

ഒബ്‌ജക്ഷനുള്ള സമയപരിധി നീട്ടുന്ന സാഹചര്യത്തിൽ അന്തിമപട്ടിക പ്രസിദ്ധീകരണവും വൈകും. ഈ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.

എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്യാൻ പറ്റാത്തതിലൂടെ ഉൾപ്പെടാതെ പോയവർ 71,877, മരിച്ചവർ 6,44,547, കണ്ടെത്താൻ സാധിക്കാത്തവർ 7,11,958, സ്ഥിരമായി താമസം മാറിയവർ 8,19,346, ഇരട്ടിപ്പ് 1,31,530, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ 1,93,631 എന്നിങ്ങനെയാണ് കേരളത്തിൽ പുറത്താക്കപ്പെട്ടവർ. 

pinarayi

വോട്ടർപട്ടികയിൽ നിന്ന് ഇത്രയധികം പേരെ ഒഴിവാക്കുന്നതിനെ ബി.ജെ.പി ഒഴികെയുള്ള പല രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ എതിർക്കുകയാണ്.

സംസ്ഥാന സർക്കാർ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കു വേണ്ട് ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. 

കൂട്ടത്തോടെ വോട്ടർമാരെ നീക്കം ചെയ്‌തതിലെ ആശങ്ക ഹർജിക്കാർ അറിയിച്ചു. ഒഴിവാക്കപ്പെട്ടവ‍ർക്ക് തർക്കമുന്നയിക്കണം. എന്നാൽ അവരുടെ പേരുകൾ ലഭ്യമല്ല. അവ ലഭിച്ചാൽ മാത്രമേ തർക്കമുന്നയിക്കാൻ വോട്ടർമാർക്ക് കഴിയുകയുള്ളു. സുതാര്യതയില്ലാത്തത് വോട്ടർമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. പ്രത്യേകിച്ചും ഗ്രാമ മേഖലകളിൽ. 

ELECTION COMMISSION

ചില വോട്ടർമാർ മരിച്ചുവെന്ന് തെറ്റായി കാണിച്ചിരിക്കുന്നു. മറ്റു ചില‌ർ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് പരാതികൾ അറിയിക്കാൻ രണ്ടാഴ്ച കൂടി സമയം സുപ്രീംകോടതി അനുവദിച്ചത്.

 
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ അർഹരായ മുഴുവൻ പേരെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. 

രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ഫീസീടാക്കാതെ ലഭ്യമാക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചു. 

pinarayi

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവുമുണ്ടാവും. 

കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുകയാണെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കും. അർഹരായ മുഴുവൻ ആളുകൾക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ നയമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 

അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബറിൽ എസ്.ഐ.ആർ നടപടി തുടങ്ങിയപ്പോൾ പട്ടികയിലുണ്ടായിരുന്നവർ 2,78,59,855പേരാണെങ്കിൽ കരട് പട്ടികയിൽ ഉള്ളത്  2,52,86,966 പേരാണ്.

Untitled

കരട് പട്ടികയിൽ ഉണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. ബോദ്ധ്യപ്പെട്ടാൽ നിലനിറുത്തും. അല്ലെങ്കിൽ ഒഴിവാക്കും.

Advertisment