വയനാട്: ബത്തേരിയിൽനിന്ന് 1500-ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി. സുൽത്താൻ ബത്തേരിയിൽ ഹോൾസെയിൽ കടയുടെ മുന്നിൽ നിന്ന് ലോറിയിൽ കയറ്റിയ കിറ്റുകളാണ് പൊലീസ് പിടികൂടിയത്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇത് ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് അറിയിച്ചു.
പഞ്ചസാര, ബിസ്കറ്റ്, റസ്ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, സോപ്പ്, വെറ്റില, അടക്ക, പുകയില, ചുണ്ണാമ്പ് എന്നിവയാണ് കിറ്റിലുള്ളത്. ഒന്നിന് 279 രൂപ വരുന്ന കിറ്റുകളാണു ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയിരിക്കുന്നത്.
എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. കിറ്റുകൾക്കു പിന്നിൽ ബിജെപിയാണ് എന്ന് ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തുവന്നിട്ടുണ്ട്. ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത ആരോപണം നിഷേധിച്ചു.
മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിൽ ഒരു സൂപ്പർമാർക്കറ്റിൽ നൂറുകണക്കിനു കിറ്റുകൾ തയാറാക്കുന്നതായി വിവരം പുറത്തുവരുന്നുണ്ട്. ഇതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. കെല്ലൂർ അഞ്ചാം മൈലിലെ സൂപ്പർമാർക്കറ്റിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ തടിച്ചുകൂടി. പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടെന്നാണ് സൂചന.