കൽപ്പറ്റ: വയനാട് ഡിസിസി ജനറൽ സെക്രട്ടറി പിഎം സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറിയായ തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നും അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് സുധാകരൻ പറഞ്ഞു. അഞ്ചു വർഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകുമെന്നും സുധാകരന്‍ വിമര്‍ശിച്ചു.
മോദിയുടെ വികസനം വയനാട്ടിലുമെത്താൻ കെ. സുരേന്ദ്രൻ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം വയനാടിന് ആയിരിക്കുമെന്നും പിഎം സുധാകരൻ പറഞ്ഞു. റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എൻജിനീയർ പ്രജീഷ് എന്നിവരും ബിജെപിയിൽ ചേർന്നു.