/sathyam/media/media_files/2025/02/23/Idbt5OFcb0lcV2QKjCzF.jpeg)
ന്യൂഡല്‍ഹി : പിണറായി സര്‍ക്കാരിന്റെ വ്യവസായ നയത്തെ പിന്തുണച്ച് ലേഖനം എഴുതിയതിന് പിന്നാലെ വീണ്ടും കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ ശശി തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികളുണ്ടെന്ന തരൂരിന്റെ ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രത്തിലെ പോഡ് കാസ്റ്റ് പ്രതികരണമാണ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനോട് അതൃപ്തി പ്രകടിപ്പിക്കാന്‍ കാരണമായത്.
രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ കേരളത്തില്‍ മുന്നണിയെ നയിക്കാനും അടുത്ത മുഖ്യമന്ത്രി ആകാനുമുള്ള അവസരമാണ് ചോദിച്ചതെങ്കിലും അതിനു തെരെഞ്ഞെടുത്ത മാര്‍ഗവും സാഹചര്യവും തെറ്റായിപ്പോയെന്ന വികാരമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.
അസ്വസ്ഥനായി വിമതവഴിയേ
ദേശിയ അധ്യക്ഷ സ്ഥാനത്തേക്ക് എ.ഐ.സി.സി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന ഖാര്‍ഗെക്കെതിരെ മത്സരിച്ച് തോറ്റ ശേഷം മുതല്‍ കോണ്‍ഗ്രസില്‍ വിമത പ്രതിഛായയുളള തരൂര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ സ്വരം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ദേശിയ അധ്യക്ഷനാകാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമം നടത്തിയ തരൂര്‍ മലപ്പുറത്തെത്തി ലീഗ് നേതൃത്വത്തെ കാണുകയും മറ്റ് പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു തരൂരിന്റെ നീക്കം.
കോണ്‍ഗ്രസില്‍ നിന്ന് ചെറുത്ത് നില്‍പ്പുണ്ടായതോടെ പിന്നീട് അതില്‍ നിന്ന് പിന്‍വാങ്ങി. ഇപ്പോള്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ലേഖനം എഴുതുകയും പിന്നാലെ മറ്റു വഴികളുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത തരൂരിന്റെ നീക്കങ്ങള്‍ യാദൃശ്ചികമായി സംഭവിച്ചതല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിയോടോ വെല്ലുവിളി ?
ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ എന്ന ഉറച്ച നീരീക്ഷണത്തിലാണ് എ.ഐ.സി.സി നേതൃത്വം. ഡല്‍ഹിയില്‍ നരേന്ദ്ര മോദിയുടെ അമേരിക്കന്‍ പര്യടനത്തെ പുകഴ്ത്തുകയും കേരളത്തില്‍ പിണറായി വിജയന്റെ വ്യവസായ നയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലനില്‍പ്പിനെ ക്ഷയിപ്പിക്കാനുളള ആസൂത്രിത ശ്രമമാണന്നാണ് എ.ഐ.സി.സി സംശയിക്കുന്നത്.
കേരളത്തില്‍ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടി തയ്യാറെടുക്കുമ്പോള്‍ ആ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുളള ശ്രമമാണ് തരൂര്‍ നടത്തുന്നത്. പാര്‍ട്ടിയെ തിരുത്താനും ശരിയായ ദിശയിലേക്ക് തിരിച്ചുവിടാനുമാണ് തരൂരിന്റെ ആഗ്രഹമെങ്കില്‍ അദ്ദേഹം സ്വീകരിക്കേണ്ട വഴി ഇതായിരുന്നോ എന്നും കോണ്‍ഗ്രസ് ദേശിയ നേതൃത്വം ചോദിക്കുന്നു.
പരിഗണിച്ചില്ലെന്ന വാദവും പൊളിയുന്നു
ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശിയ ചെയര്‍മാന്‍ സ്ഥാനം തരൂര്‍ സ്വമേധയാ രാജിവെയ്ക്കുക ആയിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ദേശിയ അധ്യക്ഷന് വേണ്ടിയുളള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷമാണ് തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. രമേശ് ചെന്നിത്തലയെ പോലും ഒഴിവാക്കിയാണ് തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ കൊണ്ടുവന്നത്.
വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി തരൂരിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. തരൂര്‍ ഇപ്പോഴും പാര്‍ട്ടിയുടെ ഏറ്റവും ഉന്നത സമിതിയായ പ്രവര്‍ത്തക സമിതിയില്‍ അംഗമാണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഓര്‍മ്മിപ്പിച്ചു.
പിണറായി സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വികസനത്തെ പുകഴ്ത്തിക്കൊണ്ട് എഴുതിയ ലേഖനം എഴുത്തുകാരന്‍ കൂടിയായ ശശി തരൂരിന്റെ വ്യക്തിപരമായ വീക്ഷണമായാണ് കോണ്‍ഗ്രസ് ദേശിയ നേതൃത്വം കരുതിയത്.
പദവി ചോദിച്ചത്, സിപിഎമ്മിനെ പുകഴ്ത്തി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി
എന്നാല്‍ ലേഖന വിവാദത്തിന് പിന്നാലെ ലോകസഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശശി തരൂര്‍ ആവശ്യപ്പെട്ടത് കേരളത്തിലെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനുളള താല്‍പര്യമാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുളള ശശി തരൂരിന്റെ താല്‍പര്യത്തെ രാഹുല്‍ ഗാന്ധി പ്രോത്സാഹിപ്പിച്ചില്ലെന്ന് മാത്രമല്ല വിലക്കുകയും ചെയ്തു. ഇതാണ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രതികരണങ്ങളുമായി വീണ്ടും മാധ്യമങ്ങളിലൂടെ രംഗത്ത് വരാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളാണെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് മികച്ച നേതൃത്വം ഇല്ലെന്നും പോഡ് കാസ്റ്റില്‍ തരൂര്‍ ആരോപിക്കാന്‍ കാരണം എന്ന് ആശങ്കയുണ്ട്. കോണ്‍ഗ്രസ് പരിശ്രമിച്ചില്ലെങ്കില്‍ മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നാണ് തരൂര്‍ പറഞ്ഞത്.
വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകള്‍ നേടാന്‍ കഴിയണം. തനിക്ക് അതിനാകുമെന്നുമുളള ശശി തരൂരിന്റെ പ്രതികരണങ്ങളില്‍ അതുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിക്ക് മേലുളള സമ്മര്‍ദ്ദമായാണ് ദേശിയ നേതൃത്വം തരൂരിന്റെ ഈ പ്രതികരണങ്ങളെ വീക്ഷിക്കുന്നത്.
അത്തരം നീക്കങ്ങളെ ഒരു പാര്‍ട്ടിയും ഒരു കാലത്തും വകവച്ച് കൊടുത്തിട്ടില്ലെന്ന യദാര്‍ഥ്യം തരൂര്‍ മറന്നുപോയി. എതിര്‍ പാര്‍ട്ടിയെ പുകഴ്ത്തിയാല്‍ സ്വന്തം പാര്‍ട്ടിയുടെ നായകനാക്കുന്ന രീതി ഏത് രാജ്യത്താണ് തരൂര്‍ കണ്ടിട്ടുള്ളതെന്നാണ് മാറുചോദ്യം.