ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ സ്ത്രീകളോടാണ് സോണിയ ഗാന്ധി വിവാഹ കാര്യം പറഞ്ഞത്. രാഹുലിന്റെ വിവാഹത്തെ കുറിച്ച് വനിതകൾ ചോദിച്ചപ്പോൾ നിങ്ങൾ തന്നെ ഒരു പെൺകുട്ടിയെ കണ്ടെത്തൂ എന്നായിരുന്നു സോണിയയുടെ മറുപടി.
കഴിഞ്ഞ ആഴ്ചയാണ് ഹരിയാനയിൽ നിന്നുള്ള കർഷക സ്ത്രീകൾ സോണിയയുടെ ഔദ്യോഗിക വസതിയിലെത്തിയത്. ജൂലൈ എട്ടിന് ഹരിയാണയിലെ മദിന ഗ്രാമത്തിൽ നെൽപ്പാടങ്ങൾ സന്ദർശിക്കവേ രാഹുൽ ഗാന്ധി ആശയവിനിമയം നടത്തിയ അതേ സ്ത്രീകളാണ് വസതി സന്ദർശിച്ചത്. ഇവരോടൊപ്പമുള്ള വീഡിയോ ഇന്ന് രാഹുൽ പങ്കുവച്ചിരുന്നു. ഇതിലാണ് വിവാഹകാര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത്.
ഇതിന് മുൻപ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗത്തിനിടയ മുതിർന്ന നേതാവ് നേതാവ് ലാലു പ്രസാദ് യാദവും രാഹുലിന്റെ വിവാഹകാര്യം പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി താടി വളർത്തുന്നത് നിർത്തി ഉടൻ വിവാഹം കഴിക്കണമെന്നായിരുന്നു നേതാവിന്റെ ഉപദേശം. രാഹുൽ ഗാന്ധി താടി വളർത്തിയിരിക്കുകയാണ്. ഇത് നരേന്ദ്ര മോദിയുടെ പഴയ ശീലമാണ്. അത് നമ്മളെല്ലാം ചേർന്ന് പെട്ടെന്ന് തന്നെ ചെറുതാക്കി കൊടുക്കും.
എന്നാൽ രാഹുൽ ഗാന്ധി താടിയൊക്കെ വെട്ടിയൊതുക്കി വിവാഹം കഴിക്കണം. രാഹുലിന്റെ വിവാഹ ഘോഷയാത്രയിൽ ഞങ്ങൾക്കെല്ലാം പങ്കെടുക്കണം. രാഹുലിനെ കാണുമ്പോഴെല്ലാം മുമ്പ് വിവാഹം കഴിക്കാൻ ഞാൻ നിർബന്ധിക്കാറുണ്ട്. അദ്ദേഹം കേട്ടാലും കേട്ടില്ലെങ്കിലും ഉടനെ വിവാഹത്തിന് തയ്യാറാകണം. മകൻ എന്റെ വാക്കുകൾ കേൾക്കുന്നില്ലെന്ന് സോണിയ ഗാന്ധിയും എന്നോട് പറഞ്ഞിരുന്നു. രാഹുൽ ദയവായി എന്റെ വാക്കുകൾ കേൾക്കണമെന്നായിരുന്നു ലാലു പ്രസാദ് യാദവ് പറഞ്ഞത്.