കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ ഒരാഴ്ചമുതല്‍ നോക്കിവച്ചിരുന്നതായി പ്രതി അസ്ഫാക്ക് ആലത്തിന്റെ മൊഴി. ചെറിയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായി പറ്റിയ ഇടവും കുട്ടികളെയും അന്വേഷിച്ചു നടക്കുന്നതിനടെ ആലുവ തായിക്കാട്ടുകരയില്‍ എത്തി. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ഉദ്ദേശിച്ചാണു സംഭവത്തിനു മൂന്നു ദിവസം മുമ്പു ഇതേ ഫ്ളാറ്റില്‍ മുറിയെടുത്തതെന്നും പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
ഒരാഴ്ച മുമ്പ്, പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന മുക്കത്ത് പ്ലാസയുടെ സമീപംവച്ചാണു കുട്ടി ശ്രദ്ധയില്‍പ്പെടുന്നത്. പെണ്‍കുട്ടി തനിച്ചു വീടിനു പുറത്തുപോകുന്നതും കുറച്ചധികം ദൂരം പോയി സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുന്നതും കണ്ടു. കുട്ടി പുറത്തുപോകുമ്പോള്‍ അമ്മ വീടിനുള്ളിലായിരിക്കും. അച്ഛന്‍ നാട്ടിലില്ലെന്നു കുട്ടിയില്‍നിന്നുതന്നെ മനസിലാക്കി. കുട്ടിയെ വീട്ടുകാര്‍ ശ്രദ്ധിക്കുന്നില്ലെന്നു മനസിലായതോടെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
മിഠായി നല്‍കിയാണു കുട്ടിയുമായി അടുപ്പത്തിലായത്. എല്ലാദിവസവും ഓരോ പലഹാരങ്ങള്‍ വാങ്ങി നല്‍കി അടുപ്പവും വിശ്വാസവും നേടി. തന്റെയൊപ്പം കുട്ടി വരുമെന്ന് ഉറപ്പാക്കിയശേഷമാണു കടത്തിക്കൊണ്ടുപോയത്. പ്രകൃതി വിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യിക്കുകയായിരുന്നു ലക്ഷ്യമെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കുട്ടി വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞു ബഹളമുണ്ടാക്കിയതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി പറഞ്ഞു.