ആദ്യം പുഴയിലൊഴുക്കിയെന്ന്, പിന്നെ സെമിത്തേരിയില്‍ സംസ്‌കരിച്ചെന്ന്, അഫ്‌സാനയുടെ പല മൊഴികള്‍ക്ക് പിന്നാലെ പരക്കം പാഞ്ഞ് പോലീസും; നൗഷാദിനെ കാണാനില്ലെന്ന പരാതി വന്നത് 2021 ഡിസംബര്‍ 16ന്, ഫോട്ടോ ഉള്‍പ്പെടെ ജില്ലയുടെ പല ഭാഗങ്ങളിലും പോലീസിന്റെ നോട്ടീസും

മൃതദേഹം മറവ് ചെയ്യാന്‍ ഒരാളുടെ സഹായം അഫ്സാനയ്ക്ക് ലഭിച്ചെന്ന് ഇവര്‍ പറയുകയും ഇയാളെ കണ്ടെത്താനുള്ള നീക്കവും പോലീസ് ആരംഭിച്ചിരുന്നു.

New Update
noushad case 1

അടൂര്‍: ഭര്‍ത്താവിനെ കൊന്നുകുഴിച്ചു മൂടിയെന്ന അഫ്‌സാനയുടെ വെളിപ്പെടുത്തലും ഒടുവില്‍ ഇന്ന് തൊടുപുഴയില്‍ നൗഷാദിനെ കണ്ടെത്തുകയും ചെയ്തത് വര്‍ഷങ്ങളായുള്ള  ദുരൂഹതയുടെ ചുരുളുകളഴിച്ചിരുന്നു. നൗഷാദിന്റെ പിതാവ് അഷ്റഫ് നൗഷാദിനെ കാണാനില്ലെന്ന് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത് 2021 ഡിസംബര്‍ 16നാണ്. അന്ന് നൗഷാദിന് 34 വയസ്. നൗഷാദിന്റെ ഫോട്ടോ ഉള്‍പ്പെടെ ജില്ലയുടെ പല ഭാഗങ്ങളിലും കൂടല്‍ പോലീസ് നോട്ടീസ് പതിച്ചിരുന്നു. ഇതിനിടെ നൗഷാദിന്റെയും അഫ്സാനയുടെയും കുടുംബത്തിലുള്ളവരെയും സുഹൃത്തുക്കളെയും പലതവണ ചോദ്യം ചെയ്തെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. 

Advertisment

കഴിഞ്ഞ ദിവസം അഫ്സാന നൗഷാദിനെ അടൂരില്‍ കണ്ടെന്ന് പോലീസിനോട് പറഞ്ഞിരുന്നു. മൊഴി പ്രകാരം പ്രദേശങ്ങളിലെ സി.സി.ടിവികള്‍ പരിശോധിച്ച പോലീസ് അഫ്‌സാന പറഞ്ഞത് കള്ളമാണെന്ന് ബോധ്യപ്പെട്ട് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വടക്കടത്തുകാവ് പരുത്തപ്പാറയിലെ വാടക വീട്ടില്‍ കൊന്ന് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയത്.
ഇതു സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് സംഘം ഉള്‍പ്പെടെ വാടക വീട് അരിച്ചുപെറുക്കി പോലീസ് പരിശോധന നടത്തി. പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിനോട് പറഞ്ഞിരുന്നത്.

ആദ്യം പുഴയിലൊഴുക്കി എന്നു പറഞ്ഞു. പിന്നീട് 150 മീറ്റര്‍ അകലെയുള്ള സെമിത്തേരിയില്‍ സംസ്‌കരിച്ചെന്നും പറഞ്ഞു. അവിടെ പരിശോധിച്ചെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെ അഫ്സാനയെ വീണ്ടും ചോദ്യം ചെയ്തു. അടുക്കളയില്‍ കുഴിച്ചിട്ടെന്നു പറഞ്ഞതോടെ അവിടെ കുഴിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വീടിന് പുറകിലെ പുരയിടത്തില്‍ മൃതദേഹം കുഴിച്ചെട്ടെന്നു പറഞ്ഞു. അവിടെയും കുഴിച്ചു പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.  പല സ്ഥലവും കാണിച്ചുകൊടുത്തു. മൃതദേഹം മറവ് ചെയ്യാന്‍ ഒരാളുടെ സഹായം അഫ്സാനയ്ക്ക് ലഭിച്ചെന്ന് ഇവര്‍ പറയുകയും ഇയാളെ കണ്ടെത്താനുള്ള നീക്കവും പോലീസ് ആരംഭിച്ചിരുന്നു.

Advertisment