ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയത്. സര്‍വേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. 'നടപടികള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി ഉത്തരവ് തുടരും, ഹൈക്കോടതി ഈ വിഷയവുമായി മുന്നോട്ട് പോകും. സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ ഇല്ല,'' ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.
മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി സുപ്രീം കോടതിയില്‍ ഹാജരായി. അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്നും ജനുവരി 9ന് തുടര്‍വാദം പുനരാരംഭിക്കുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഷാഹി ഈദ്ഗാ മസ്ജിദിന്റെ സര്‍വേയ്ക്ക് അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷയാണ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചത്. 'ഷാഹി ഈദ്ഗാ മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ട്. യഥാര്‍ത്ഥ സ്ഥാനം അറിയാന്‍, ഒരു അഭിഭാഷക കമ്മീഷണര്‍ ആവശ്യമാണ്. ഇത് കോടതിയുടെ സുപ്രധാന വിധിയാണ്,' ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.
ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും ഹിന്ദു വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ 13.37 ഏക്കറില്‍ ക്ഷേത്രം തകര്‍ത്താണ് ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തര്‍ക്കത്തിലുള്ള ഭൂമി ശ്രീകൃഷ്ണ വിരാജ്മാനില്‍ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന ഹര്‍ജികള്‍ക്കൊപ്പം 17-ഓളം സ്യൂട്ടുകള്‍ ഹൈക്കോടതിയില്‍ തീര്‍പ്പാക്കുന്നുണ്ട്.