/sathyam/media/post_attachments/7341l8UM9Mq6e9cPyAAv.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദഭൂമി സർക്കാർ നൽകിയാലേ സ്വീകരിക്കൂവെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും. നിയമപരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണത്. വസന്ത എന്ന സ്ത്രീയുടെ പേരിലല്ല പട്ടയം. സുകുമാരൻ നായർ, വിമല, കമലാക്ഷി എന്നീ മൂന്നു പേരുടെ പേരിലാണു പട്ടയമെന്നാണു വിവരാവകാശ രേഖയിൽ പറയുന്നതെന്നും കുട്ടികൾ പറഞ്ഞു.
''സാറിനോട് നന്ദിയും ബഹുമാനവുമുണ്ട്. എന്നാൽ ഇത് കേസിൽ കിടക്കുന്ന ഭൂമിയാണ്. വസന്തയ്ക്ക് ഇതിൽ അവകാശമില്ല. അവർ സാറിന് തന്നത് വ്യാജ പട്ടയമായിരിക്കാം. സാറ് ഈ പട്ടയം തിരിച്ചുകൊടുക്കണം. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം''- ബോബി ചെമ്മണ്ണൂരിനോട് രഞ്ജിത്തും രാഹുലും പറഞ്ഞു.
ബോബി ഫാൻസ് ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ അറിയിച്ചതനുസരിച്ചാണ് ശനിയാഴ്ച പുലർച്ചെ താൻ തിരുവനന്തപുരത്ത് എത്തിയതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
'ഇവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമിയിൽ തന്നെ ഇവർക്കും ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് ബോബി ഫാൻസ് അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്ത് എത്തി. വസന്തയുമായി സംസാരിച്ചു. ഭൂമിയ്ക്ക് വില പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. അഡ്വാൻസും നൽകി. അതിന്റെ രേഖകൾ കുട്ടികൾക്ക് കൈമാറാനാണ് വന്നത്.
ഇനി ഇവിടെ പുതിയ വീട് നിർമിക്കും. അത് വരെ ഇരുവർക്കും എന്റെ കൂടെ ശോഭ സിറ്റിയിൽ താമസിക്കാം. പുതുവർഷത്തിൽ ഇതെല്ലാം ചെയ്യാനായതിൽ ദൈവത്തോട് നന്ദി പറയുന്നു''-ബോബി ചെമ്മണ്ണൂർ പറഞ്ഞു. വസന്ത കൈമാറിയത് വ്യാജ രേഖകളാണെങ്കിൽ അതിനെതിരേ നിയമപരമായി പോരാടുമെന്ന് ബോബി ചെമ്മണ്ണൂരും വ്യക്തമാക്കി.