തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് കനത്ത പരാജയമെന്ന് വിലയിരുത്തല്‍. സിറ്റിംഗ് സീറ്റ് തിരിച്ചു പിടിക്കാൻ കരുത്തനായ സി.പി.എം നേതാവും പാർട്ടി സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജിനെ രംഗത്തിറക്കിയെങ്കിലും കനത്ത് പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷത്തിന് പുറമേ അൻവർ പിടിച്ച വോട്ടുകൾ കൂടി ചേർത്ത് വെയ്ക്കുമ്പോൾ 30000ത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് സി.പി.എമ്മിനെ കൂടുതൽ അസ്വസ്ഥമാക്കുന്നത്.
സർക്കാരിലും പാർട്ടിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിൽ കാര്യമായ കോട്ടമുണ്ടായി എന്ന് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്.
ഇടത് ക്യാമ്പ് വിട്ടിറങ്ങിയ അൻവർ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ അൻവറിന്റെ പെട്ടിയിൽ വീണത് ഇടത് വിരുദ്ധ വോട്ടുകളാണെന്ന വിലയിരുത്തലിൽ തർക്കമില്ല.
യു.ഡി. എഫിൽ നിന്നും സി.പി.എമ്മിൽ നിന്നും അൻവർ പിടിച്ച വോട്ടുകൾ ഇടത് വിരുദ്ധ വോട്ടുകളാണെന്ന തിരിച്ചറിവ് ഇടത്പക്ഷത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതാണ്.
/filters:format(webp)/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ റിയാസിനുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നതിന്റെ തെളിവായാണ് അൻവറിന്റെ വോട്ട് വിഹിതത്തെ രാഷ്ട്രീയ കക്ഷികൾ വിലയിരുത്തുന്നത്.
മൂന്നാം എൽ.ഡി.എഫ് സർക്കാർ വരുമെന്ന് സി.പി.എം പ്രചാരണത്തിന് കൂടി തടയിടുന്ന ഫലമാണ് നിലമ്പൂർ രാഷ്ട്രീയ കേരളത്തിന് നൽകിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമുണ്ടെന്ന തെളിവും ഫലം പുറത്ത് കൊണ്ടുവന്നു കഴിഞ്ഞു. മലയോര മേഖലയിൽ അടക്കമുള്ള മനുഷ്യ-വന്യജീവി സംഘർഷം മുതൽ സാമുദായിക സമവാക്യങ്ങൾ വരെ എൽ.ഡി.എഫിന് തിരിച്ചടിയായിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ യു.ഡി.എഫിന് കൂടുതൽ കരുത്തു പകരുന്നതാണ്.
/filters:format(webp)/sathyam/media/media_files/TgIjINah7FxHgBsX146Q.jpg)
രണ്ട് തവണ അധികാരത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടത് കൊണ്ട് തന്നെ യു.ഡി.എഫിലെ കക്ഷികൾ അധികാരത്തിലേക്ക് തിരിച്ചു വരാനായി പുലർത്തുന്ന ഐക്യവും സി.പി.എമ്മിന് തിരിച്ചടിയായി.
രണ്ടാം പിണറായി സർക്കാരിന് ജനങ്ങൾ നൽകുന്ന ചുവപ്പ് സിഗ്നലായാണ് തിരഞ്ഞെടുപ്പ് വിദഗ്ധർ ഫലത്തെ വിശകലനം ചെയ്യുന്നത്.