നിലമ്പൂരിൽ വോട്ടറുമാർ 2,32,381. പോളിംഗ് 75 ശതമാനം പോയേക്കാമെന്ന് മുന്നണികൾ. കൊട്ടിക്കലാശം ഇന്ന്. ക്രമസമാധാന പാലനത്തിനായി പൊലീസ് പട. 263 പോളിംഗ് ബൂത്തുകളിലേക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നത് നാളെ രാവിലെ 8 മുതൽ

യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി അന്‍വര്‍ കൂടി മത്സരിക്കുന്നതിനാല്‍ പോളിംഗ് ശതമാനം 75 കടന്നേക്കാമെന്നാണ് വിലയിരുത്തല്‍.

New Update
nilambur election555

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6ന് അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിധിയെഴുത്തിന് തയ്യാറെടുക്കുന്നു. മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം ആകെ 2,32,381 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി കളും ഉള്‍പ്പെടുന്നു.

Advertisment

7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ഈ മാസം ഒമ്പത് മുതല്‍ ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.


യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്ക് പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി അന്‍വര്‍ കൂടി മത്സരിക്കുന്നതിനാല്‍ പോളിംഗ് ശതമാനം 75 കടന്നേക്കാമെന്നാണ് വിലയിരുത്തല്‍.

nilamburelection

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76.6ശതമാനം വോട്ടുകളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അന്‍വറിന് ലഭിച്ചത്. എല്‍.ഡി.എഫ് - യു.ഡി.എഫ് വോട്ട് വ്യത്യാസം 1.54 ശതമാനമായിരുന്നു. ആകെ 173205 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ 2700 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അന്‍വര്‍ വിജയിക്കുകയായിരുന്നു. 

പരസ്യപ്രചാരണം അവസാനിക്കുന്നതോടെ പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിടും.  

പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്.  

കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമ സമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി അര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ വിപുലമായ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 


ഡ്യൂട്ടിക്കായി 7 ഡിവൈഎസ്പി, 21 പോലീസ് ഇന്‍സ്പെക്ടര്‍, 60 സബ് ഇന്‍സ്പെക്ടര്‍, ജില്ലാ പൊലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എംഎസ്പി ബറ്റാലിയനും ഉള്‍പ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പുറമേയാണിത്. 


ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയായി. വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്റെയും സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡില്‍ നിന്നുള്ള എന്‍ജിനീയര്‍മാരാണ്  കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തീകരിച്ചത്.  

nilambur1111

263 പോളിംഗ് ബൂത്തുകളിലേക്ക് റിസേര്‍വ് ഉള്‍പ്പെടെയുള്ള മെഷീനുകള്‍ ഉപതിരഞ്ഞെടുപ്പിനായി സജ്ജമാക്കി. വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. 


ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള 263 എണ്ണത്തില്‍, ആദിവാസി മേഖലകളില്‍ സജ്ജീകരിച്ചിട്ടുള്ള വനത്തിനുള്ളില്‍പ്പെടുന്ന മൂന്നു ബൂത്തുകളുമുണ്ട്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 


election

ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ളിലെ മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കും.എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.

റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സൂക്ഷിച്ചിട്ടുള്ളത്. നാളെ രാവിലെ 8മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.