എതിരാളികളെ കബളിപ്പിച്ച് പന്തിനെ തൻ്റെ മാന്ത്രികവടിയിലേക്കാവാഹിച്ച് മുന്നോട്ടു കുതിക്കുമ്പോൾ ഹൈദ്രാബാദിലെ ഗച്ചി ബൗളി സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഹോക്കി പ്രേമികൾ ഉയർത്തിയ ആരവം ഇന്നും നിധീഷ് കരുണാകരൻ്റെ മനസ്സിലുണ്ട്… ഹോക്കിയിൽ ഇന്ത്യയ്ക്കും കേരളത്തിനും വേണ്ടി കളം നിറഞ്ഞു കളിച്ച ഈ മുൻ നിര പോരാളിക്ക് പക്ഷേ ജീവിത കളിയിൽ ഇതുവരെ ഗോളടിക്കാനായില്ല; അന്നന്നത്തെ ഉപജീവനത്തിനായി പാലായ്ക്കടുത്ത് വലവൂർ വേരനാൽ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയാണീ ഇന്ത്യൻ താരം !

New Update

publive-image

പാലാ: വലവൂർ ഒഴുകയിൽ നിധീഷ് കരുണാകരനേയും ഇദ്ദേഹത്തിൻ്റെ "കൊച്ചൂസ് " ഓട്ടോറിക്ഷയും നാട്ടിൽ എല്ലാവരും അറിയും. എന്നാൽ ഒരിക്കൽ ഇന്ത്യൻ ടീമിലെ ഹോക്കി താരവും കേരളത്തിൻ്റെ ഹോക്കി കോച്ചും സെലക്ടറുമൊക്കെയായിരുന്നു ഈ ഓട്ടോക്കാരനെന്ന് അറിയുന്നവർ ചുരുക്കം. സ്വന്തം കാര്യം മേനി പറഞ്ഞു നടക്കാറില്ലാത്ത ഈ ദേശീയ താരത്തിന് ജീവിതവഴിയിൽ മുന്നേറാൻ കഴിയാത്തതും ഇതേ മനോഭാവം കൊണ്ടു തന്നെ.

Advertisment

ഇടനാട് ഗവ. എൽപി സ്കൂളിൽ നിന്ന് തുടങ്ങിയ ലോംഗ്ജംപിലൂടെ കായിക വേദിയിലെത്തിയ നിധീഷിന് 8-ാം ക്ലാസുമുതൽ ജി.വി രാജാ സ്കൂളിൽ പ്രവേശനം കിട്ടിയത് വഴിത്തിരിവായി. ഇവിടുത്തെ കോച്ച് രവിയാണ് അത് ലറ്റിക്സിൽ നിന്നും ഹോക്കിയിലേക്ക് വഴി തിരിച്ചു വിട്ടത്.
ആ വർഷം തന്നെ സംസ്ഥാന ജൂനിയർ ടീമിൽ അംഗമായി. തുടർന്ന് മാന്ത്രിക വടിയും പന്തുമായി നിധീഷിൻ്റെയൊരു മുന്നേറ്റകാലമായിരുന്നു.

കേരള ജൂനിയർ ടീമിൻ്റേയും സീനിയർ ടീമിൻ്റെയും ക്യാപ്ടനായി. പൂനെയിൽ വെച്ചുള്ള കളി കണ്ട എയർ ഇന്ത്യ നാഷണൽ ഹോക്കി അക്കാദമി കോച്ച് റുമേഷ് പട്ടാനിയാ ഇദ്ദേഹത്തെ എയർ ഇന്ത്യ ടീമിലെടുത്തു. ഒപ്പം ജാമിയാ മിലിയാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയിൽ ബിരുദ പoനവും. ഇതിനിനിടയിൽ ഇന്ത്യാ-ഫ്രാൻസ് ടെസ്റ്റ് മാച്ച് കളി.

ഇതിനിടെ ദൗർഭാഗ്യം നിധീഷിൻ്റെ ജീവിതത്തിൽ ഗോളടിച്ചു. ഉറ്റ സുഹൃത്തിൻ്റെ മരണത്തോടെ മനോദു:ഖവുമായി നാട്ടിലേക്ക് മടക്കം. തുടർന്ന് കൊല്ലം സായിയിൽ ചേർന്നു, പഠനം കൊല്ലം ഫാത്തിമാ കോളജിൽ. സീനിയർ നാഷണൽസിൽ കേരളാ യൂണിവേഴ്സിറ്റി ക്യാപ്ടനായി. പ0നം പൂർത്തിയാക്കിയെങ്കിലും തൊഴിലൊന്നും കിട്ടിയില്ല. 2015-ലും 17 ലും കേരള ജൂനിയർ ടീം കോച്ചും സെലക്ടറുമായിരുന്നു.

ഇന്ത്യൻ ടീമിൽ ഇടം കിട്ടാത്തവർക്ക് പോലും സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചപ്പോഴും നിധീഷ് പരാതിയും പരിഭവവും പറഞ്ഞില്ല. വിവിധ സ്വകാര്യ സ്കൂളുകളിൽ തുച്ഛമായ വേതനത്തിൽ കായികാധ്യാപകനായി. രാത്രി പാലാ ടൗണിൽ ഓട്ടോ ഓടിച്ചു.

publive-image

ഇതിനിടെ പി.എസ്.സി. യുടെ കോട്ടയം ജില്ലയിലെ കായികാധ്യാപക പരീക്ഷയെഴുതി, സപ്ലിമെൻ്ററി ലിസ്റ്റിൽ വിശ്വകർമ്മ സംവരണ വിഭാഗത്തിൽ പേരുവന്നിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞു, ഇനി ഇതു കിട്ടുമോ എന്നു പോലും നിധീഷിനുറപ്പില്ല.

"നീ നിരാശപ്പെടേണ്ട, പക്ഷേ അധികാരികളോട് നിൻ്റെ വിഷമസ്ഥിതി ഇനിയെങ്കിലും തുറന്നു പറയണം. സർക്കാർ സഹായിച്ചിരിക്കും " അടുത്ത കാലത്ത് നിധീഷിൻ്റെ വലവൂരിലെ വീട്ടിലെത്തിയ ഉറ്റ സുഹൃത്തുകൂടിയായ ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്ടൻ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷിൻ്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണീ 36 കാരൻ.

ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ മകൻ ജീവിതത്തിലും ഗോളടിച്ചു വിജയിക്കുമെന്ന് മാതാപിതാക്കളായ കരുണാകരനും പുഷ്പ വല്ലിയും ഉറച്ചു വിശ്വസിക്കുന്നു. ഭാര്യ ആര്യയും മക്കളായ അഭിരതും, ആവണിയും ആശ്വാസവാക്കുകളുമായി ഈ ഇന്ത്യൻ കളിക്കാരനു കൂട്ടായുണ്ട്.

pala news
Advertisment